Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 10


പുള്ളോട് എന്ന കൊച്ചു ഗ്രാമത്തിലെ ദൈവീക ശക്തി കേന്ദ്രങ്ങളായ ശിവക്ഷേത്രത്തിനും കുറുംബഭഗവതിക്കാവിനും പുറമെ ഉത്സവവും ആഘോഷങ്ങളും നടക്കുന്ന ചെറിയ കോവിലുകളും ഇവിടുണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് മാരിയമ്മന്‍കോവിലും മാകാളിയമ്മന്‍ കോവിലും.
പുള്ളോട്ടിലേക്കുള്ള വീഥിയിലേക്ക് നടന്നുകയറി ആദ്യ വലത്തോട്ടുള്ള വളവു കഴിയുമ്പോള്‍ തന്നെ ദൂരെ കാണാം, മാരിയമ്മന്‍ കോവിലും മുന്നിലായി പൂതംകുളവും.
മാരിയമ്മന്‍ പൂജയാണ് ഇവിടുത്തെ പ്രധാന ആഘോഷം. കുംഭക്കളിയും, ഭൂമതിയും(തീക്കുഴിച്ചാട്ടം) , മാവിളക്ക് എടുക്കലും, പൊങ്കാലയും ഒക്കെയാണ് ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ളത്‌.
ചൊവ്വ,വെള്ളി,ഞായര്‍ എന്നീ ഏതെങ്കിലും ഒരു ദിവസം ആണ് ഉത്സവം നടക്കുക.
തമിഴ്നാട്ടില്‍ നിന്നുള്ള കരകാട്ട സംഘത്തിന്‍റെ കുംഭക്കളിയോടെയാണ്‌ ഉത്സവാഘോഷം ആരംഭിക്കുക.
രാത്രി പത്തുമണിയോളം നീളുന്ന കുംഭക്കളിക്കുശേഷം , ഉത്സവനടത്തിപ്പുകാരില്‍ ഒരു സംഘം സത്യകുംഭം നിറക്കുന്നതിനായി ഗായത്രിപുഴയിലേക്ക് നീങ്ങും.
മറ്റൊരു സംഘം ഏകദേശം പത്തടി നീളവും മൂന്നടി വീതിയും ഒന്നരയടി ആഴവുമുള്ള കുഴിയെടുത്ത് അതില്‍ വലിയ വിറകുമുട്ടികള്‍ കത്തിച്ച് ഭൂമതി തയ്യാറാക്കിതുടങ്ങുന്നു.
പുലര്‍ച്ചയോടെ കുഭക്കളിയുടെ അകമമ്പടിയോടെ സത്യകുംഭവുമേന്തി ഒരു ചെറു സംഘം ഗായത്രിപുഴയില്‍ നിന്നും കോവിലേക്ക് തിരിക്കുന്നു.
അതേ സമയം വിറക് കത്തിക്കഴിഞ്ഞ് കനലുകളെ കുഴിയിൽ എല്ലായിടത്തും വിരിക്കുന്നു. കനലുകള്‍ക്ക് മുകളിലുള്ള ചാരം മുഴുവന്‍ വേപ്പിലയും മുറവും കൊണ്ട് പറത്തികളഞ്ഞാണ് തീക്കുഴിച്ചാട്ടത്തിന് സജ്ജമാക്കുന്നത്.
സത്യകുംഭം നിറച്ചുവരുന്ന ആളാണ് ആദ്യം തീക്കുഴിയില്‍ ഇറക്കുങ്ങുന്നത്. മൂന്നു ദിവസം വ്രതമെടുത്ത ഏത് വിശ്വാസിക്കും പുറകേ ഇറങ്ങാവുന്നതാണ്.
കാലമിത്ര കഴിഞ്ഞിട്ടും വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്ന ഈ ആചാരത്തില്‍ ആര്‍ക്കും കാല് പൊള്ളിയിട്ടില്ല എന്നത് സത്യം.
വീണ്ടും വെളുക്കുവോളം കരകാട്ടക്കളിയും പിന്നീട് നേരം പുലര്‍ന്നാല്‍ മാവിളക്കേന്തി ഒരു ഘോഷയാത്രയും ഉണ്ടാവും. ഒടുവില്‍ ക്ഷത്രമുറ്റത്ത് സ്ത്രീകളിടുന്ന പൊങ്കാലയും അതിന്‍റെ പൂജയും കഴഞ്ഞാണ് ആഘോഷം അവസാനിക്കുക.
നാലഞ്ചുവര്‍ഷംമുമ്പ് ചിതലരിച്ച് വീഴാറായ കോവില്‍ പുതുക്കിപണിതതും മതിലുകെട്ടി പരിസരം മോഡിപിടിപ്പച്ചതും ഒരൊറ്റ വ്യക്തിയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്‍റെ വലിയൊരു ശതമാനം സാമ്പത്തിക സഹായം കൊണ്ടുമാണ്.
വിദ്യാഭ്യാസമുള്ളവാരാണ് അന്ധവിശ്വാസികള്‍ അല്ല പുള്ളോടുകാര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാമെങ്കിലും ഒരു കോവില്‍ നശിച്ച് ഇല്ലാതായാല്‍ നാട്ടില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന പഴമക്കാര്‍ ഇന്നുമുള്ളതിനാല്‍ അതിനൊന്നും ഇടനല്‍കാതെ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹത്തോട് പുള്ളോട്ടുകാര്‍ കടപ്പെട്ടിരിക്കുന്നു.
മരിയമ്മൻകോവിലിൽ നിന്നും വളരെ അടുത്തു തന്നെ ആണ് മാകാളിയമ്മൻ കോവിലും. ആൽത്തറയും മണ്ഡപവും ഒക്കെ ആയി ഈ ചെറിയ കോവിൽ തലയുയർത്തി നിൽക്കുന്നു . ഉച്ചമാകാളിയമ്മ , മാകാളിയമ്മ, മാരിയമ്മ എന്നിവയാണ് ഈ കൊച്ചു കോവിലിലെ പ്രതിഷ്‌ഠകൾ .
മേടം ഒന്നിന് നടക്കുന്ന വിഷു വേല ആണ് പ്രധാന ഉത്സവം. കോവിലിനടുത്തുള്ള വീട്ടുകാർ ചെറിയ തുക എടുത്തും, അല്പം മുതിർന്ന കുട്ടികൾ തോൽ കുമ്മാട്ടി കെട്ടി വീടുകൾ തോറും കയറിയിറങ്ങി പിരിച്ചും ആണ് വേല നടത്തിയിരുന്നത്. പിരിക്കാനും മറ്റുമൊക്കെയായി ആളുകളെ കിട്ടാതെ വന്നതുകൊണ്ട് വേല മുടങ്ങിയിട്ട് നാലഞ്ചു വർഷം ആയി.
കോയമ്പുത്തൂർ ഉള്ള ചില കുടുംബങ്ങളുടെ അടിമ ദൈവം കൂടിയാണ് മാകാളിയമ്മ . അതിനാൽ അവിടെ നിന്നും ആളുകൾ എത്തി ഇടയ്ക്കു മൃഗബലി ചെയ്യാറും ഉണ്ട് ഇവിടെ.
ചുരുക്കത്തിൽ ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ദൈവീക ശക്തി തന്നെ ആണ് പുള്ളോടിന്റെ അഭിവൃദ്ധിക്ക് കാരണം. ചുറ്റിനും ദൈവങ്ങൾ കാവൽ നിൽക്കുന്ന ഈ പുള്ളോടിന്റെ കടന്ന് അസുഖങ്ങളും അപകടങ്ങളും അധികം കടന്നു വരാത്തതും അതാവാം....

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 9



ആര്‍ത്തലച്ച് തിരയടിക്കുന്ന കടലുകള്‍ ഞങ്ങള്‍ പാലക്കാടുകാര്‍ക്കില്ല, പകരം കുത്തിയൊലിച്ചുപായുന്ന നിളയും കുന്തിപ്പുഴയുമൊക്കെയാണ്.
അതുപോലെ തന്നെ ശാന്തമായി നോക്കത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കായലുകളുമില്ല, അതിനുപകരം അവയുടെ ചെറുപതിപ്പായ കുളങ്ങളാണ്‌.
പുള്ളോടിന്‍റെ ജല സൗന്ദര്യം കൂട്ടാന്‍ ഇവിടെയുണ്ട് ഒട്ടേറെ കുളങ്ങള്‍..
ഈ കുളങ്ങള്‍ ഒക്കെ എങ്ങനെ ഉണ്ടായി അതിനു പുറകില്‍ എന്തെങ്കിലും കഥകള്‍ ഉണ്ടോ എന്നൊന്നും പഴമക്കാര്‍ക്കുപോലും പരിജ്ഞാനം പോര, ഇവയെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങളും ഇല്ല.
അമ്പലകുളം, പൂതംകുളം, മുണ്ടക്കോട്ട് കുളം, പുല്ലോഴികുഴം, ചെറുക്കുളം, ലക്ഷംവീട് കുളം എന്നിവയാണ് പ്രധാനപ്പെട്ട കുളങ്ങള്‍.
ശിലക്ഷേത്രത്തിനു മുന്നിലെ ഒരിക്കലും വറ്റാത്ത അമ്പലകുളം തന്നെ ഏറ്റവും വലുത്.
വേനല്‍ വളരെ കടുത്തതായാല്‍ മാത്രമേ ഇവയില്‍ പലതും വറ്റാറുള്ളൂ...
അതുകൊണ്ടുതന്നെ അതത് പ്രദേശത്തെ വീട്ടുകാര്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നതും ഈ കുളങ്ങള്‍ തന്നെ
അലക്കും കുളിയും മാത്രമല്ല ചിലവൈകുന്നേരങ്ങളിലെ അന്തിചര്‍ച്ചയും ഇവിടെയാണ്. വീടുകളില്‍ നിന്നും വളരെ അകലെയല്ലാത്തതിനാല്‍ ഏറെ വൈകി കുളങ്ങളിലെത്തി കഴുത്തറ്റം വെള്ളത്തില്‍ നിന്നാവും ദേശീയവും അന്തര്‍ ദേശീയവുമായ വിഷയങ്ങള്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യുക.
ചിലകുളങ്ങളില്‍ മീന്‍ വളര്‍ത്തലും ഉണ്ട്, മറ്റുള്ളവ നേരം പോക്കിനായി മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നവയും ആണ്.
മഴക്കാലമായതിനാല്‍ ചിലത് കലങ്ങിമറിഞ്ഞും, ചിലത് ചെടികളാല്‍ മൂടപ്പെട്ടും ആണ് ഇപ്പോഴത്തെ അവസ്ഥ.
മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിന് ജലം അവശ്യഘടകമാണ്; അതുപോലെ തന്നെയാണ് നാടിനും.
ഏതോ ദൈവഹിതം പോലെ നിലകൊള്ളുന്ന ഈ കുളങ്ങള്‍ കൊണ്ട് അനുഗ്രഹീതയായി തീര്‍ന്ന പുള്ളോട്ടില്‍ ജലക്ഷാമം വരുക കൊടും വരള്‍ച്ചയില്‍ മാത്രമാവും, അതിനി അടുത്തകാലത്തൊന്നും ഉണ്ടാവല്ലേ എന്ന പ്രാര്‍ത്ഥനയോടെ....





പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 8


കേരളത്തിന്‍റെ നെല്ലറയാണ് പാലക്കാട്. നോക്കെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളും അതിനിടക്ക് ആകാശത്തിന്‍റെ തുണുകള്‍ പോലെ കാണപ്പെടുന്ന കരിമ്പനകളുമാണ് പാലക്കാടിന്‍റെ സൗന്ദര്യം; പുള്ളോടിന്‍റെയും.
ആകെ വിസ്തീര്‍ണ്ണത്തിന്‍റെ കണക്കെടുത്തു നോക്കിയാല്‍ പുള്ളോടിന്‍റെ പകുതിയിലധികവും നെല്‍പാടങ്ങള്‍ തന്നെ.
കച്ചവടക്കണ്ണുകളുമായി നെല്‍പ്പാടങ്ങള്‍ നികത്തി ഇഞ്ചിയും മഞ്ഞളും വാഴയും വക്കുന്ന ആധുനിക സമ്പ്രധായം ഇവിടെ എത്തുന്നേ ഉള്ളൂ എന്നതിനാല്‍ നികത്തപ്പെടാതെ അവയെല്ലാം ഇപ്പോഴുമിവിടെ നെല്‍പാടങ്ങളായി അവശേഷിക്കുന്നു...
പുള്ളോട്ട് പാടം, അന്തലോട് പാടം, ആലേ പാടം എന്നിങ്ങനെ പുള്ളോടിന്‍റെ പാടങ്ങളെ പലതായി തിരിച്ചിട്ടുണ്ട്.
രണ്ടുതവണയായിട്ടാണ് കൃഷിചെയ്യുന്നത്.
കര്‍ഷകന്‍റെ ഉത്സവമായ വിഷുവിനുശേഷം എപ്രില്‍ മെയ് മാസങ്ങളില്‍ ഒന്നാം വിളയിറക്കും.
വേനലവധിക്ക് വിണ്ടുകീറിയ പാടങ്ങളില്‍ കുട്ടികള്‍ സമയെടുത്ത് തയ്യാറാക്കിയ ക്രിക്കറ്റ് പിച്ചുകളെ ട്രാക്ടറിന്‍റെ ഇരുമ്പുനഖങ്ങള്‍കൊണ്ട് ഉഴുതുമറിച്ചാണ് ആദ്യവിളയിറക്കാന്‍ പാടങ്ങളെയൊരുക്കുന്നത്. വെള്ളക്കെട്ടില്ലാത്ത പാടങ്ങളായതിനാല്‍ ആദ്യവിളക്ക് വിതക്കാറാണ് പതിവ്.
ഓണകൊയ്‌ത്തിനുശേഷം വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാടങ്ങളില്‍ ഞാറു പാകിയാണ് രണ്ടാം വിളയിറക്കുന്നത്.
രണ്ടാം വിളക്ക് ഞാറുപാകാനും നടുന്നതിനുമൊക്കെയായി കാളകളും പോത്തുകളും ഉപയോഗിച്ചുള്ള നിലം ഉഴുതുമറിക്കലും ട്രാക്ടറിനുമുന്നില്‍ വഴിമാറി കൊടുത്തിട്ട് കാലങ്ങളായി.
കാളയും പോത്തും കൊണ്ട് പൂട്ടുമ്പോള്‍ നിറകാഴ്ച പകരാനെത്തുന്ന കൊറ്റികള്‍ പോലുള്ളവ ട്രാക്ടറിനടുത്തേക്ക് തിരിഞ്ഞ് നോക്കാറേയില്ല.
പണ്ടൊക്കെ കൊയ്ത്ത് ഒരു ഉത്സവം തന്നെ ആയിരുന്നു.
അരിഞ്ഞ് കറ്റകളാക്കി വച്ച് പിന്നീട് അവ തലച്ചുമടായി പറമ്പില്‍ കൊണ്ടുവന്ന് മെതിക്കാറായിരുന്നു പതിവ്. നെല്ലെടുത്ത കറ്റകളെ പിന്നീട് റോഡിലോ പറമ്പില്‍ തന്നെയോ ഇട്ട് ഒരു വളഞ്ഞ വടികൊണ്ട് തല്ലി വയ്ക്കോല്‍ ആക്കി അവയെ കൂനയിട്ടു വയ്ക്കുമ്പോഴായിരുന്നു കൊയ്ത്തു മുഴുവനായും തീര്‍ന്നു എന്ന് പറയുക.
കൃഷിപണിക്കാരുടെ അപര്യാപ്തതയും മണിക്കൂറിന് ആയിരത്തി അറുന്നൂറ് രൂപകൊടുത്താല്‍ നെല്ല് പത്തായത്തിലെത്തിക്കുന്ന യന്ത്രങ്ങളുടെ വരവും കൊയ്ത്ത് ഒരു ഉത്സവമേ അല്ലാതാക്കി.
അതുപോലെ തന്നെ കാലങ്ങളോളം പാലക്കാടന്‍ പാടങ്ങളെ അടക്കി ഭരിച്ചിരുന്ന ഐ.ആര്‍.എട്ട്, ജയ, മസൂരി എന്നീ വിത്തിനങ്ങളും ക്രിത്രിമമായി വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള ശ്രേയസ്, എ.എസ്.ടി, ഉമ തുടങ്ങിയ വിത്തിനങ്ങള്‍ക്ക് വഴിമാറി കൊടുത്തു.
ചേരാമംഗലം ഡാമില്‍ നിന്നാണ് പുള്ളോട് കൃഷിക്കുള്ള വെള്ളമെത്തുന്നത്. ചേരാമംഗലം ഡാം പോലും വറ്റിയ ഏതോ ഒന്നോ രണ്ടോ വര്‍ഷം കൃഷി നശിക്കാതിരിക്കാന്‍ മലമ്പുഴ വെള്ളമെത്തിച്ചതും ഇന്നും ജീവിക്കുന്ന പഴയ കര്‍ഷകര്‍ ഓര്‍മ്മയായി സൂക്ഷിക്കുന്നു.
ഈ വയലുകള്‍ക്കിടയിലുള്ള വരമ്പുകളില്‍ ആകാശംമുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകളുണ്ട്. അതിലെ നൊങ്ങും പനമ്പഴവും എത്ര തിന്നാലും മതിവരാത്ത പ്രകൃതിയുടെ രുചിമധുരങ്ങള്‍ തന്നെ.
കള്ള് ചെത്തുന്നതിനായി ഒരു കുഞ്ഞ് തളപ്പിന്‍റെ ഉറപ്പില്‍ ഈ കരിമ്പനയിലൂടെ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങുന്ന ചെത്തുകാരനും ഇവിടുത്തെ അത്ഭുതകാഴ്ചയാണ്.
കാലചക്രം ഇനിയുമുരുളുമ്പോള്‍ ഈ നെല്‍വയലുകളിലും കൃഷിയകന്ന് കൂറ്റന്‍ കെട്ടിടങ്ങള്‍ വന്നേക്കാം.
ആദിമമനുഷ്യന്‍ കല്ലുകൊണ്ട് തീയുണ്ടാക്കി മൃഗങ്ങളെ ചുട്ടുതിന്നിരുന്നു എന്ന് നമ്മള്‍ പഠിച്ചപോലെ , കൃഷിചെയ്ത് ഉപജീവനം നടത്തിയ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ ഉണ്ടായെന്നും വരാം.
എന്തായാലും, കാലം വരുത്തുന്ന മാറ്റം എത്ര വേഗത്തിലായാലും ആ മാറ്റം ഓടികിതച്ച് പുള്ളോടെത്തി ഈ നെല്‍പാടങ്ങളെയെല്ലാം ഓര്‍മ്മകളാക്കുന്ന കാഴ്ച ഈ തലമുറക്ക് കാണേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം.




പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 7


ശക്തി സ്വരൂപിണിയാണ് പുള്ളോട് കുറുംബഭഗവതീക്ഷേത്രത്തിലെ ദേവി. പുള്ളോടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭഗവതി.

'കതിര്‍ ഉത്സവം' എന്നും അറിയപ്പെടുന്ന കൂട്ടക്കളം ആണ് പ്രധാന ഉത്സവം.
നാട്ടാചാരപ്രകാരം ഉത്സവത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത പല പല സമുദായക്കാര്‍ ഒരുമിച്ച് ഒരു കൂട്ടമായി ചേര്‍ന്ന് ആഘോഷിക്കുന്നത് കൊണ്ടാവാം കൂട്ടക്കളം എന്ന് പേര് വന്നത് എന്ന് കരുതുന്നു.

സമൃദ്ധിയുടെ ഉത്സവമാണ് കൂട്ടക്കളം.
'കുട്ടാഴി' എന്ന പേരില്‍ ദേശത്തെ കുടുംബങ്ങളില്‍ നിന്നും ഒരു ചെറിയ സംഖ്യ പിരിച്ചെടുത്താണ് ഉത്സവം നടത്തുന്നത്.
 തട്ടകത്തെ(കൂട്ടക്കളം സമയത്ത് പുള്ളോട് അറിയപ്പെടുന്നത് അങ്ങനെയാണ്‌)
കര്‍ഷകര്‍ വിളവെടുപ്പില്‍ ലഭിച്ച ധാന്യത്തിന്‍റെ ഒരുഭാഗം ദേവിക്ക് സമര്‍പ്പിക്കുന്നതാണ് കൂട്ടക്കളം.

''ഓലയെടുക്കുക'' ''തറപ്പാട്ട് പാടുക'' ''താണക്കാല്‍ നാട്ടല്‍'' എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് പ്രധാന ഉത്സവനാളുകളിലേക്ക് പ്രവേശിക്കുക.

തട്ടകത്തെ പ്രധാന ''പണിക്കര്‍'' ആണ് കൂട്ടക്കളത്തിന്‍റെ തിയ്യതി തീരുമാനിക്കുന്നത്.

''വാഴ്ക വാഴ്ക വാഴ്ക പൊലിയോടെ 
ഇന്ത തൈ തൈ താ''

എന്നീ ഈരടികളും വട്ടക്കളിയും ആയി വീടുകളിലെത്തുന്ന 'ചേറുമന്‍ '(ഒരു സമുദായം) ആണ് കൂട്ട ക്കളത്തിന്‍റെ വരവറിയിക്കുന്നത്.

താണക്കാല്‍ നാട്ടലും പാല്‍കിണ്ടി നിര്‍മ്മാണവും തട്ടകത്തെ പ്രധാന ''ആശാരി''യുടെ അവകാശമാണ്.

പുലര്‍ച്ചയുള്ള കതിര്‍വീഴ്ചക്കും കളമെഴുത്തിനും ശേഷമാണ് ഭഗവതിപ്പാട്ട് അഥവാ തോറ്റംപാട്ട് ആരംഭിക്കുക... 

മണ്ണാന്‍ സമുദായമാണ് തോറ്റം പാട്ട് അവതരിപ്പിക്കുന്നത്.
മൂന്ന് രാവും മൂന്ന് പകലും ഇടവേളകളില്ലാതെ നീളുന്ന ഭഗവതിപാട്ടില്‍ പൊന്‍മകന്‍റേയും ദേവിയുടേയും വിവാഹ ദിവസം ആയിരക്കണക്കിന് ഭക്തക്കര്‍ക്ക് സമൃദ്ധമായ സദ്യയും ഉണ്ടാവും...

തോറ്റം പാട്ടിന്‍റെ ആചാര്യനായ പുള്ളോട് രക്കപ്പനാശാന് 2002 ല്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മേടമാസം നാലിന് നടത്തുന്ന വിഷുവേല എന്നറിയപ്പെടുന്ന പുള്ളോട് വേലക്ക് സമീപപ്രദേശങ്ങളിലെ ഉത്സവങ്ങളുമായി താരത്യമ്യം ചെയ്യുംബോള്‍ വെടിക്കെട്ട് കുറവായതിനാല്‍ അന്യനാട്ടുകാരുടെ തിരക്ക് ഉണ്ടാവാറില്ല. അതിനാല്‍ തന്നെ പരിചയമുള്ളവരുടെ തോളില്‍ കയ്യിട്ടും മുഖത്തോട് മുഖം നോക്കി തലകുലുക്കിയും പഞ്ചവാദ്യം ആസ്വദിക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിയും.

കര്‍ക്കിടക മാസത്തിലെ രാമായണ പാരായണവും പ്രദേശവാസികളെ ഭക്തിയുടെ പരകോടിയിലെത്തിക്കും.

ഉത്സവവും ഒാര്‍മ്മകളും പഴമയിലേക്കുള്ള തിരിച്ചുപോക്കല്ല, പഴയകാലത്ത് നിലനിന്നിരുന്ന ആചാരങ്ങളേയും മറ്റുള്ളവയേയും ഒക്കെയുള്ള കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

ഡിസംബര്‍ 16,17,18 തിയ്യതികളിലാണ് ഈ വര്‍ഷത്തെ കൂട്ടക്കളം. 
വരിക വരിക വരിക...


''വാഴ്ക വാഴ്ക വാഴ്ക പൊലിയോടെ 
ഇന്ത തൈ തൈ താ''


NB:-പുള്ളോട്, പെരുവമ്പ്,വട്ടേക്കാട്,കൂടല്ലൂര്‍,വിത്തനശ്ശേരി,വല്ലങ്ങി,കൊടുവായൂര്‍,കാവശ്ശേരി, വാനൂര്‍,വിളയം ചാത്തന്നൂര്‍ എന്നിവിടങ്ങളിലും കൂട്ടക്കളം എന്ന  ഇതേ ഉത്സവം നടക്കാറുണ്ട്. ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്‍റെ പരിമിതമായ അറിവില്‍ പെടുന്നതാണെങ്കില്‍ പറയാം....

 *ഒാലയെടുക്കുക :-* വൃശ്ചികം പതിനഞ്ചിന് എല്ലാ സമുദായക്കാരും ഒത്തുചേര്‍ന്ന് കൂട്ടക്കളത്തിന്‍റെ തിയ്യതി നിശ്ചയിക്കുന്നതും ഒാരോ കുടുംബത്തില്‍ നിന്നും പിരിച്ചെടുക്കേണ്ട കൂട്ടാഴി തീരുമാനിക്കുന്നതും ഈ ചടങ്ങിലാണ്.

*തറപ്പാട്ട് പാടുക :-* ഭഗവതിപ്പാട്ട് അഥവാ തോറ്റംപാട്ട് പാടുന്ന മണ്ണാന്‍ സമുദായത്തിലെ അംഗങ്ങള്‍ ചെറുസംഘങ്ങളായി പിരിഞ്ഞ് വീടുകളില്‍ കയറിയിറങ്ങി അല്പസമയം പാട്ട് ആലപിച്ചശേഷം പണം,നെല്ല്,തേങ്ങ എന്നിവ ശേഖരിക്കുന്ന ചടങ്ങാണ് ഇത്‌.

*താണക്കാല്‍ നാട്ടല്‍ :-* പാട്ടിനിരിക്കുന്ന മണിത്തറയുടെ മുന്നിലെ നാലുമൂലക്കലും പൂളമരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സ്ഥാനക്കാല്‍ നാട്ടുന്ന ചടങ്ങ്. തട്ടകത്തെ പ്രധാന ആശാരി അന്നു രാവിലെ കുളിച്ചു തൊഴുത്  കാട്ടില്‍ പോയി മരം വെട്ടിയുഴിഞ്ഞ്  ഉണ്ടാക്കുന്നതാണ് താണക്കാല്‍.

*കതിര്‍ എഴുന്നെള്ളപ്പ് :-* മുളന്തണ്ടില്‍ കെട്ടിയ കതിര്‍ക്കൂടുകള്‍ കാവിന് മൂന്ന് പ്രദക്ഷിണം വച്ചശേഷം കാവിന്‍റെ തിരുനടയില്‍ സമര്‍പ്പിക്കുന്നു. പഞ്ചവാദ്യവും ചെണ്ടമേളവും ഇതിന് അകമ്പടിയായി ഉണ്ടാവും.  ഈ കതിരുകള്‍ ശേഖരിച്ച് വീടിനുള്ളില്‍ കെട്ടിത്തൂക്കിയാല്‍ നെല്ലിന് പഞ്ഞമുണ്ടാവില്ല എന്ന വിശ്വസിക്കുന്നതിനാല്‍ പരിമിതമായ ഇതിനായി ഒരു മത്സരം തന്നെയുണ്ടാവും.

 *കളമെഴുത്ത് :-*കതിര്‍ വീണശേഷം പാട്ടിനിരിക്കും മുമ്പായാണ് കളമെഴുത്ത് നടത്തുന്നത്. അരിപ്പൊടി,കരിപ്പൊടി,മഞ്ഞള്‍പൊടി,പച്ചപ്പൊടി, സിന്ദൂരപ്പൊടി എന്നിവയാണ് മനോഹരമായ കളമെഴുത്തിന് ഉപയോഗിക്കുന്ന പൊടികള്‍.

*പാല്‍കിണ്ടി സ്ഥാപിക്കല്‍:-* തട്ടകത്തെ മൂത്താശാരി സാമാന്യം വലിയ ഒരു കിണ്ടി വച്ച് അതില്‍ നാവുരി പാല്‍ ഒഴിക്കുന്നു. അതിനുശേഷം വാഴപ്പോളകള്‍കൊണ്ട് പൊതിഞ്ഞ് പൂക്കുലവിടര്‍ത്തി പാല്‍കിണ്ടി സ്ഥാപിക്കുന്നു. കൂട്ടക്കളത്തിനെത്തുന്ന ഭക്തജനങ്ങള്‍ പാല്‍ക്കിണ്ടിയില്‍ പണമിട്ട് അനുഗ്രഹം തേടുന്നു്

 *പാല്‍കിണ്ടി സ്ഥാപിക്കല്‍:-* തട്ടകത്തെ മൂത്താശാരി സാമാന്യം വലിയ ഒരു കിണ്ടി വച്ച് അതില്‍ നാവുരി പാല്‍ ഒഴിക്കുന്നു. അതിനുശേഷം വാഴപ്പോളകള്‍കൊണ്ട് പൊതിഞ്ഞ് പൂക്കുലവിടര്‍ത്തി പാല്‍കിണ്ടി സ്ഥാപിക്കുന്നു. കൂട്ടക്കളത്തിനെത്തുന്ന ഭക്തജനങ്ങള്‍ പാല്‍ക്കിണ്ടിയില്‍ പണമിട്ട് അനുഗ്രഹം തേടുന്നു.

*തോറ്റംപാട്ട്:-* ഒരാള്‍ മുന്നില്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന ആലാപന രീതിയിലാണ് തോറ്റംപാട്ട്. മൂന്ന് രാവപകലുകള്‍ അവതരിപ്പിക്കുന്ന പാട്ടില്‍ ഏഴ് ഭാഗങ്ങള്‍ ഉണ്ട്. പൊന്‍മകന്‍ പിറവി, മാലവക്കല്‍ കപ്പല്‍ വാണിഭം, വിരുന്നുണ്ണല്‍, ചിലമ്പ്വാണിഭം, കൊന്നു തോറ്റല്‍, മറുപിറവിയും ശത്രുസംഹാരവും എന്നിവയാണ് അവ.


പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 6


പുള്ളോട് കാരുടെ സ്വകാര്യ അഹങ്കാരമാണ് ഗായത്രിപുഴ.
നിളയുടെ കൈവരിയായ ഈ ഗായത്രിപുഴയാണ് പുള്ളോട്ടില്‍ വെള്ളമെത്തിക്കുന്നത്.
മൂന്ന് തടയണകള്‍ (ചെക്ഡാമുകള്‍) വഴി വെള്ളം തടഞ്ഞ് നിര്‍ത്തി ആവശ്യമായ ജലം ഇതില്‍ നിന്നും സംഭരിക്കുന്നു.
ചെക്ഡാമുകള്‍ വരുന്നതിനുമുമ്പ് കുത്തിയൊഴുകുന്ന പുഴയായിരുന്നു ഗായത്രി.
ആ ഒഴുക്കിലാണ് ഞാനടക്കമുള്ള പുള്ളോടുകാര്‍ നീന്തല്‍ പഠിച്ചത്.
ചെറിയ ചില്ലകളും, തേങ്ങയും, തെങ്ങോലയുമൊക്കെ ഒഴുകിയകലുന്ന കുത്തൊഴുക്കില്‍ പഠിച്ച നീന്തലാണ് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഓരോ പുള്ളോട് കാരനേയും പ്രാപ്തനാക്കിയതും.
കച്ചവട താത്പര്യത്തോടെയുള്ളവാട്ടര്‍ തീം പാര്‍ക്കുകളായ വീഗാലാന്‍റും വണ്ടര്‍ലയും ഒക്കെ വരുന്നതിനൊക്കെ എത്രയോ മുമ്പുതന്നെ ഭയപ്പെടുത്തുന്ന ഒരുപാട് റൈഡുകള്‍ ഞങ്ങള്‍ക്ക് കുതിച്ചുപായുന്ന ഗായത്രിയിലുണ്ടായിരുന്നു....
ഇന്ന് മണലുകല്‍ അന്യം നിന്നുപോയ ഗായത്രിയുടെ ഇരുകരകളിലും പണ്ട് മധ്യവേനലവധിക്ക് ചെറിയ കുഴികളെടുത്ത് (ചേണിമാന്തി കുളി എന്നാണ് പേര്) ആ വെള്ളത്തിലാണ് കുളിച്ചിരുന്നത്.
തുലാമാസം ഒന്നുമുതല്‍ തുലാമാസത്തിലെ കറുത്തവാവ്
(ദീപവലി- വാവ് ഉത്സവം) വരെ നീളുന്ന പുലര്‍ച്ചയെള്ള 'തുലാക്കുളി' ഓരൊ പുള്ളോടുകാരനും മറക്കാനാവാത്ത അനുഭവം തന്നെയാണ്.
ചൂട്ടും ചൂളമടിയും ഒക്കെയായെത്തുന്ന കുട്ടിപ്പട്ടാളങ്ങളുടെ ചെറുസംഘങ്ങള്‍ തലകുത്തിമറിഞ്ഞും നീന്തിതിമര്‍ത്തും നേരം വെളുത്തേ കുളികഴിഞ്ഞ് വീടുകളിലെത്താറുള്ളൂ..
ഗായത്രിപുഴയിലെ കുളികഴിഞ്ഞ് ശിവഭഗവാനെ തൊഴുത് പ്രസാദവും വാങ്ങി വീട്ടിലെത്തുമ്പോഴുള്ള മനസ്സിന്‍റെ കുളിര്‍മ പറഞ്ഞറിയിക്കാന്‍ കഴിയാത്താണ്.
കര്‍ക്കിട മാസത്തിലെ വാവുബലി ദിവസം മാത്രമാണ് ഞങ്ങള്‍ക്ക് മാത്രമായി ഗായത്രിപുഴയെ ലഭിക്കാതെ വരുക. പുറത്തുനിന്നും ബലിയിടാനെത്തുന്നവര്‍ക്കായി അമ്പലം വക പ്രത്യക സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ആ ദിവസം അസാമാന്യ തിരക്ക് ഗായത്രിപുഴയെ കയ്യേറുന്ന ദിവസം.
''വെള്ളാര പൂമലമേലെ
പൊന്‍കിണ്ണം നീട്ടി നീട്ടി...''
എന്ന വരവേല്‍പ് സിനിമയിലെ ഗാനം മോഹന്‍ലാലും രേവതിയും പാടി അഭിനയിച്ചത് അമ്പലപരിസരത്തുള്ള ഈ ഗായത്രിപുഴയിലായിരുന്നു.
കൊല്ലങ്കോടോ അതിനപ്പുറമോ എവിടെനിന്നോ ഉത്ഭവിച്ച് ഭാരതപ്പുഴയുടെ കൈവരിയായി ഒഴുകി മായന്നൂര്‍ വച്ചാണ് ഗായത്രിപുഴ ഭാരതപുഴയോട് ചേരുന്നത് എന്ന കഥയൊന്നും പുള്ളോടുകാര്‍ക്ക് അറിയില്ലായിരിക്കാം....
പക്ഷേ ഒന്നറിയാം ഇരവഴിഞ്ഞിപുഴ അറബികടലിനുള്ളതാണപോലെ കുനിശ്ശേരി മുതല്‍ തൃപ്പാളൂര്‍ വരെയുള്ള ഗായത്രിപുഴ പുള്ളോടുകാരുടെ മാത്രമാണെന്ന സത്യം.

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 5


ഈങ്ക്വിലാബിന്‍റെ അകമ്പടിയില്ലിതെ എന്ത് പുള്ളോട്!!
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയാഹ്ളാദങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പും ഇതുവഴി കടന്നു പോയിട്ടില്ല.
എന്‍റെ ഓര്‍മയിലെ കണക്കല്ല, ചരിത്രം തന്നെ പരിശോദിച്ചാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്ത പുള്ളോടുകാര്‍ തോറ്റുപോയത് പണ്ട് ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നപ്പോള്‍ കെ.ആര്‍.നാരായണന്‍റെ മുന്നിലും, പിന്നീടൊരിക്കല്‍ വാര്‍ഡ് വിഭജനത്തിന്‍റെ പ്രാരംഭത്തില്‍ മീനാക്ഷികുട്ടി ടീച്ചറോടും മാത്രം...
പാലക്കാട് അല്ല, മറിച്ച് കണ്ണൂര്‍ ആയിരുന്നെങ്കില്‍ ഒരു പാര്‍ട്ടിഗ്രാമമായിരുന്നേനെ പുള്ളോട്....
ബോളീവിയന്‍ കാടുകളില്‍ ഒളിയുദ്ധം നടത്തിയ ചെഗുവേരയും, ഭൂപരിഷ്കരണം നടപ്പിലാക്കിയ
സഖാവ്: ഇ.എം.എസ്സുമൊക്കെ ഇവിടുള്ളവര്‍ക്ക് ആരാധനാമൂര്‍ത്തികള്‍ തന്നെ.
തിരഞ്ഞെടുപ്പ് സമയത്ത് പോസ്റ്ററൊട്ടാനും സ്ലിപ് വിതരണത്തിനു മാത്രമാണ് കോണ്‍ഗ്രസ്സുകാരെ ഇവിടെ കാണുക.
പുള്ളോടിനു പുറത്തുനിന്ന് ഏതെങ്കിലും ഒരു വലിയ നേതാവിനെ ഇറക്കി വോട്ട് പിടിക്കുന്ന ബി.ജെ.പി.ക്കാരും കുറവുതന്നെ.
കമ്മ്യൂണിസ്സ്റ്റ് പാര്‍ട്ടി ജനമനസ്സുകളിലുണ്ട്, ജനങ്ങള്‍ക്കിടയിലും...
എന്തെങ്കിലും ഒരു അതിര്‍ത്തി തര്‍ക്കമോ കേസോ ഉണ്ടായാല്‍ അതു പരിഹരിക്കാനും പോലീസ് സ്റ്റേഷനില്‍ പോവാനും ഏതെങ്കിലും ഒരു സഖാവ് കൂടെയുണ്ടാവും. അതുകൊണ്ടു തന്നെയാണ് പാര്‍ടി ജില്ലാസമ്മേളനങ്ങള്‍ക്കോ മനുഷ്യചങ്ങലക്കോ ആളെ കൊണ്ടുപോകൊന്‍ ഒരു വണ്ടി മതിയാവാതേ വരുന്നതും....
കാലം നരവിതച്ച പഴയ സഖാക്കളില്‍ നിന്നും നേതൃത്വം ഏറ്റുവാങ്ങാന്‍ യുവനേതാക്കള്‍ ബാക്കിയുള്ളകൊണ്ട് പാര്‍ട്ടി ഇവിടെ ഇനിയും ജയിക്കും,തീര്‍ച്ച.
ഞങ്ങള്‍ക്ക് സ്വന്തമായി ഒരു കോട്ടമൈതാനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രമുഖനേതാക്കള്‍ വാഗ്ദാനങ്ങള്‍ വാരിവിതറുന്നത് ഇവിടെയാണ്. ഇവിടെ എത്തിയ ഏറ്റവും വലിയ നേതാവ് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തന്നെ.
ഇവിടെയുള്ള ഒരേ ഒരു പാര്‍ട്ടി ഓഫീസ് സി.പി.എം.ന്‍റേതാണ്. സഖാവ് രാമകൃഷ്ണന്‍ സ്മാരക മന്ദിരത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതിചെയ്യുന്നത്.
പുള്ളോടിന്‍റെ ഹൃദയം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ ഇപ്പഴും തുടുത്തു നില്‍ക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രങ്ങളും സഖാവ് രാമകൃഷ്ണന്‍റെ ഓര്‍മ്മക്കായുള്ള സ്മൃതി മണ്ഡപവും കാണാം.....
''ഇന്നാണ് നമ്മുടെ നാട്ടിലെ പൂരോം മേളോം മാളോരേ.....''
''നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....''
എന്നിങ്ങനെയുള്ള ഗാനങ്ങളും നാടകങ്ങളുമൊക്കെയായി മെയ് ഒന്നിന് (തൊഴിലാളി ദിനത്തില്‍)അരങ്ങിലെത്തുന്ന 'യുവജനകലാസമിതി' എന്ന ക്ലബും പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ തന്നെ... കണ്ണാമണിടീച്ചര്‍ സ്മാരക ഭവനിലാണ് യുവജന കലാസമിതി ഓഫീസ്.
ചെങ്കൊടിയേന്താന്‍ പുള്ളോടില്‍ ഇത്രയൊക്കെ ചുറ്റുപാടുണ്ടായിട്ടും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഈങ്ക്വിലാബ് വിളിക്കാതിരുന്നത് പത്രം വായിച്ചുതുടങ്ങിയ കാലം മുതല്‍ ശ്രീ.കെ.കരുണാകരനോട് തോന്നിയ ആരാധനയാണ്, അതിപ്പോഴും തുടരുന്നൂ...


പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 4


ചരിത്ര പ്രസിദ്ധമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ശിവക്ഷേത്രം. അതില്‍ തന്നെ ശിവപാദം തഴുകി കടന്ന് പോകുന്ന പുഴകളുള്ളവ പിന്നെയും കുറച്ച് മാത്രം. ഇവിടെ പൂജാമന്ത്രങ്ങള്‍ക്കൊപ്പം കളകളം പറഞ്ഞൊഴുകുന്ന ഗായത്രിപുഴ ശിവക്ഷേത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു.
കിലോമീറ്ററുകള്‍ യാത്രചെയ്ത് മണീക്കൂറുകള്‍ വരിനിന്ന് ഒരു നിമിഷം മാത്രം ഭഗവാന്‍റെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കാന്‍ അവസരം കിട്ടുന്ന ലോകത്തെവിടെയുള്ള അമ്പലങ്ങളേക്കാളും പുള്ളോടുകാര്‍ക്ക് പ്രിയം ഈ ശിവക്ഷേത്രം തന്നെ.
സംഹാരമൂര്‍ത്തിയായ ശിവനാണ് പ്രതിഷ്ഠ. വലതു വശത്തായി ഗണപതിയും ഇടതുവശത്തായി നരസിംഹമൂര്‍ത്തിയും കൃഷ്ണനും, പിന്നെ പുറത്തായി അയ്യപ്പനും കുടികൊള്ളുന്നു.
ക്ഷേത്രത്തിന്‍റെ മുന്നിലായി സമീപത്ത് ഒന്നും ഇല്ലാത്ത അത്ര വലിയ അമ്പലകുളം കാണാം. വേനല്‍ കാലത്തും വറ്റാത്ത ഈ കുളം തന്നെയാണ് അമ്പലത്തിലേക്ക് വരുന്ന കൂടുതല്‍ ഭക്തന്‍മാരും കുളിക്കാനായി ഉപയോഗിക്കുന്നത്.
ദീപാവലിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം .
ആനയും, പഞ്ചവാദ്യവും, കരിമ്പും കച്ചവടക്കാരും ഒക്കെയായി ദീപവലി ആഘോഷിക്കുന്ന മറ്റൊരു ശിവക്ഷേത്രം എന്‍റെ അറിവില്‍ പാലക്കാട് ഇല്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം-ദീപാവലി & വാവുത്സവം- ആളൊഴിഞ്ഞ അമ്പലമുറ്റം കാണുക പ്രയാസം.
പുള്ളോടുകാരുടെ വിവാഹസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന കല്യാണമണ്ഡപവും ഈ ക്ഷത്രത്തില്‍ തന്നെ..
'' എന്നോടെന്തിനീ പിണക്കം.....
എന്നുമെന്തിനാണെന്നോടു പരിഭവം......''
എന്ന് താമരപാടിയതും,
ഒടുവില്‍ താമരയെ സംശയിച്ച് പെരുമലയന്‍ അവളെ കൊന്നതും ഞങ്ങളുടെ ഈ ഊട്ടുപുരയില്‍ വച്ചായിരുന്നു...
അതെ, സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് നേടികൊടുത്ത ജയരാജിന്‍റെ 'കളിയാട്ടം' ഫിലിമിലേക്ക് പകര്‍ത്തിയത് ഈ അമ്പലപരിസരത്ത് നിന്നായിരുന്നു...
ഗള്‍ഫില്‍ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് മുരളി എന്ന ചെറുപ്പക്കാരന്‍(മോഹന്‍ ലാല്‍) ഉപജീവനത്തിനായി വാങ്ങിയ ഗള്‍ഫ് മോട്ടേര്‍സ് എന്ന ബസ്സ് തോഴിലാളി സംഘടനക്കാര്‍ തല്ലിതകര്‍ത്തത് ഞങ്ങളുടെ കണ്‍മുന്നിലായിരുന്നു. കേരളത്തില്‍ ബിസിനസ് വളരില്ല എന്ന് പറയാന്‍ ശ്രി.വാജ്പേയ് ഉദാഹരണമായി പറഞ്ഞ ആ മുരളിയുടെ കഥ മോഹന്‍ലാലിനെ വച്ച് സിനിമയാക്കി 'വരവേല്‍പ്' എന്ന പേരില്‍ നമുക്ക് നല്‍കിയത് സത്യന്‍ അന്തിക്കാട് ആയിരുന്നു, പുള്ളോടിനെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്തത് വിപിന്‍ മോഹനും..
ശരത്തും ശ്രീജയും അഭിനയിച്ച ''ആഭരണച്ചാര്‍ത്ത്'' എന്ന ഐ.വി.ശശി ചിത്രത്തിലും ഞങ്ങളുടെ ഈ ശിവക്ഷേത്രവും അമ്പലകുളവും തന്നെയാണ് തിരശീലയില്‍ മിന്നിമറഞ്ഞത്..
സിനിമാ ക്യാമറകള്‍ ഒപ്പിയെടുക്കാത്ത ഒരുപാട് സൗന്ദര്യം ഇനിയും ബാക്കിയുണ്ട് ഈ അമ്പല പരിസരത്തുതന്നെ .... സുധീര്‍കുമാര്‍ മിശ്രയെ കാത്തിരുന്ന വിമലയെ പോലെ,
മരണം കാത്തിരിക്കുന്ന അമര്‍ സിംഗിനെ പോലെ,
സഞ്ചാരികളെ കാത്തിരിക്കുന്ന നൈനിറ്റാളിനെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ്....
പുള്ളോടിന്‍റെ മുഴുവന്‍ സൗന്ദര്യവും അഭ്രപാളികളില്‍ പകര്‍ത്താനെത്തുന്ന സംവിധായകനേയും ക്യാമറാമാനേയും......



പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 3

ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള മലയാളത്തിന്‍റെ തിരക്കഥാകൃത്ത് ലോഹിതതദാസ് ആദ്യമായി സംവിധാനം ചെയ്ത 'ഭൂതക്കണ്ണാടി' എന്ന ചിത്രം ലണ്ടണിലെ ഒരു ഫിലിം ഫെസ്റ്റ് വെല്ലില്‍ പ്രദര്‍ശിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ എഴുത്തുകാരന്‍ ചോദിച്ചുവത്രെ,
'ഇതിന്‍റെ കഥയും മറ്റു ജോലികളും പൂര്‍ത്തിയായ ശേഷം ഇതുപോലുള്ള വഴികളും സ്ഥലവും തേടി ഒരുപാട് അലഞ്ഞിട്ടുണ്ടാവും അല്ലേ '
എന്ന് ..
ലോഹിതദാസ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിതിങ്ങനെയാണ്
'' ഈ ഇടവഴികളും ഈ സ്ഥലങ്ങളും കണ്ടിട്ടാണ് ഞാനീ കഥ എഴുതിയത്. ഈ ഇടവഴികളും കൂടെ ചേര്‍ന്നതാണ് എന്‍റെ ഗ്രാമത്തിന്‍റെ സൗന്ദര്യം ''
അതെ, ലോഹി പറഞ്ഞത് സത്യമാണ്...
പുള്ളോടിന്‍റെ ഗ്രാമഭംഗിക്കും ഈ ഇടവഴികളുടെ സൗന്ദര്യമുണ്ട്.
ഇപ്പഴുമുണ്ട് ഒരുപാട് ഇടവഴികള്‍ ഇവിടെ, ചിലത് ആരുമുപയോഗിക്കാതെ കാടുപിടിച്ചവയും മറ്റു ചിലത് ആളുകളുടെ കാല്‍പാദങ്ങളെ ചുംബിക്കാന്‍ അവസരം കിട്ടുന്നവയും..
ഈ ഇടവഴികള്‍ കുറുക്കുവഴികള്‍(എളുപ്പവഴിള്‍) കൂടിയാണ്. പ്രധാന പാതയിലൂടെ അഞ്ഞൂറു മീറ്ററോളം സഞ്ചരിക്കണ്ട ദൂരം ഈ കുറുക്കുവഴികള്‍ നൂറു മീറ്റര്‍ വരെയായി കുറച്ചേക്കാം. വാഹനത്തില്‍ നിന്നിറങ്ങി നടന്ന് യാത്ര ചെയ്യാന്‍ കൂട്ടാക്കാത്ത നഗരസംസ്കാരം പിന്തുടരാന്‍ ശ്രമിക്കുന്ന ഗ്രാമവാസികള്‍ കാരണമാണ് പല ഇടവഴികളും കാടുപിടിച്ചു കിടക്കാന്‍ കാരണം.
ഇടവഴികളിലൂടെയുള്ള യാത്ര രസകരമാണ്.വീതികുറഞ്ഞ വഴിയായതിനാല്‍ ഇരുഭാഗത്തുമുള്ള വേലികളില്‍ പടര്‍ന്നു നില്‍ക്കുന്ന വള്ളികള്‍ കണ്ണിലോ മുഖത്തോ കൊള്ളാതിരിക്കാന്‍ ശ്രദ്ധയൂന്നണം. മടക്കിയുടുക്കാനായ് എടുക്കുന്ന മുണ്ട് ഏതെങ്കിലും ഒരു വശത്തുള്ള മുള്ളില്‍ കോര്‍ത്തിരിക്കുമെന്ന് ഉറപ്പ്.
ഇതിലൂടെയുള്ള തനിച്ചുള്ള യാത്ര ചെറുതായി ഭയപ്പെടുത്തുന്ന
വയാണ്.
തണുപ്പു പറ്റി വേലിയുടെ ഓരം ചേര്‍ന്ന് സുഖമായുറങ്ങുന്ന പൂച്ചയോ പട്ടിയോ കാല്‍പെരുമാറ്റം കേട്ട് ഉണര്‍ന്ന് കുതിച്ച് പായുംബോള്‍ നമ്മുടെ ഹൃദയമിടിപ്പ് കൂടും.
തീര്‍ത്തും നിശബ്ദമായ ഈ യാത്രയില്‍ നേര്‍ത്ത ശബ്ദത്തോടെ വേലിപ്പടര്‍പ്പിനിടയിലൂടെ തല മാത്രം പുറത്തേക്കിടുന്ന ഒന്തോ അണ്ണാനോ ചേരയോ നമ്മളെ രണ്ടടി പുറകോട്ട് നടത്തും.
ഇവയും ഉടനെ നശിച്ചില്ലാതാവും.
ടാറിട്ട വീതികൂടിയ റോടുകള്‍ ഒരുവശത്തുള്ളപ്പോള്‍ ഇവയെ വെട്ടിതെളിച്ച് ഗതാഗതയോഗ്യമായ വീഥികളാക്കി മാറ്റില്ല എന്നുറപ്പ്, അതിനാല്‍ തന്നെ വേഗമേറിയ ഈ ജീവിതത്തില്‍ നടന്നുള്ള യാത്രകള്‍ ഒഴുവാക്കപ്പടേണ്ടിവരുമെന്നതിനാല്‍ കാടുപിടിച്ച് നശിക്കാനാണ് കൂടുതല്‍ സാധ്യത.
ജീവിതത്തില്‍ എന്നെങ്കിലും പുള്ളോടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടവഴികളുള്ള ഗ്രാമങ്ങളോ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ ഈ ഇടവഴികളിലൂടെ ഒന്ന് യാത്ര ചെയ്യണം.
ഒരു ബ്ലൂവെയില്‍ ടാസ്ക്കിനെ ഓര്‍പ്പിക്കുന്ന തരത്തില്‍ അല്‍പം ഭയപ്പെടുത്തുന്നവയായിരിക്കും ഈ യാത്ര.എന്നാല്‍ പിന്നിടുള്ള മെട്രോയാത്രയിലും ആകാശയാത്രയിലും ഒക്കെ ഈ ഇടവഴിയാത്ര ഓര്‍മയിലെത്തും, തീര്‍ച്ച.


പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 2



തസ്രാക്കില്‍ ഒരു ചിതലിമലയുണ്ട്. ശ്രീ.ഒ.വി.വിജയന്‍ 'ഖസാക്കിന്‍റെ ഇതിഹാസത്തില്‍' വാക്കുകള്‍ കൊണ്ട് വരച്ച് കാണിച്ചുതന്നിട്ടുമുണ്ട് ആ ചിതലിമലയെ. തസ്രാക്ക് ഉപേക്ഷിച്ച് പോവാന്‍ രവി കാത്തുനില്‍ക്കുന്ന അവസാന പേജ് വായിച്ചുതീര്‍ന്നിട്ടും ആ ചിതലിമല മാത്രം, വിജയന്‍റെ ഇതിഹാസത്തിലെ ആ ചിതലിമല മാത്രം , മനസ്സില്‍ കയറിയില്ല.
അതിനൊരു കാരണമുണ്ട്, ഞങ്ങള്‍ പുള്ളോട് കാര്‍ക്ക് സ്വന്തമായി ഒരു ചിതലിമല ഉണ്ട്. കഷ്ടിച്ച് നാന്നൂറ് മീറ്റര്‍ ഉയരമുള്ള , അതിന് മുകളില്‍ നിന്നും പുള്ളോട് മുഴുവന്‍ നോക്കികാണാന്‍ കഴിയുന്ന ഞങ്ങളുടെ സ്വന്തം ചിതലിമല.
മലമുകളിലെ കാഴ്ചകളില്‍ പ്രധാനം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളാണ്, നൂലിഴകള്‍ പോലെ അവയെ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളും കാണാം....
കാതു കൂര്‍പ്പിച്ചാല്‍ ഒഴുകിയെത്തും മലയുടെ മറുവശത്തുള്ള എല്‍.പി.സ്കൂളിലെ കുരുന്നുകളുടെ കലപില ശബ്ദം.....
മണ്‍പാതകളെ വേരോടെ പിഴുതെറിഞ്ഞെത്തിയ ടാറിട്ട റോഡുകള്‍ രക്തയോട്ടം നിലച്ച കറുത്ത ഞരമ്പുകള്‍ പോലെ പുള്ളോടിന്‍റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും പോകുന്നത് കാണാം.
വൈകിയാല്‍, ധാന്യമണികള്‍ ശേഖരിച്ച് വരിവരിയായി മടങ്ങുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ പണികഴിഞ്ഞ് വരമ്പിലൂടെ പോകുന്ന പാടത്ത് പണിക്കാരെ കാണാം...
അവസാനം, ലോകത്തിന്‍റെ ഒരു വശം മുഴുവന്‍ പ്രകാശം നല്‍കി ഒടുവില്‍ ഒരു ചുവന്ന അഗ്നിഗോളമായി വീഴുമലയുടെ മറവിലേക്ക് താഴുന്ന സൂര്യനും ....
ഇനിയുമുണ്ട് ഏറെ പറയാന്‍, അവയൊക്കെ കണ്ണുകളിലൂടെ കയറി ഹൃദയത്തിലെത്തുമെങ്കിലും വാക്കുകളിലൂടെ പുറത്തെടുക്കുക പ്രയാസം.
ഇതിനുമുകളില്‍ അയ്യപ്പക്ഷത്രമുണ്ട്. പൂജാരി എന്ന മീഡിയേറ്റര്‍ ഇല്ലാതെ നമുക്കുതന്നെ നടക്കല്‍ കര്‍പ്പൂരവും ചന്ദനത്തിരിയും കൊളുത്താന്‍ കഴിയുന്ന ഒരു ചെറിയ ഒറ്റമുറിയില്‍ കഴിയുന്ന അയ്യപ്പനെ കണാനും പുള്ളോടുകാര്‍ മലകയറി എത്താറുണ്ട്. മണ്ഡലമാസത്തെ കാലത്തെ അയ്യപ്പന്‍ വിളക്കുത്സവത്തിന് മലമുകളിലിരുന്ന് രാത്രി മുഴുവന്‍ അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ഭക്തിഗാനങ്ങള്‍ പുള്ളോടിന്‍റെ മൊക്കും മൂലയും എത്തും....
കൂട്ടുകാര്‍ക്കൊപ്പം ആഘോഷങ്ങള്‍ പങ്കിടാറുള്ള അല്ലു അര്‍ജുന്‍ സിനിമയിലെ ലൈറ്റ് ഹൗസ് പോലെ കൂടിയാണ് ചിതലിമല.
ഒരു വലിയ ഹണീബി ബോട്ടിലിന്‍റെ കഴുത്തറുത്ത് ഞാനുമിവിടെ ആഘോഷിച്ചിട്ടുണ്ട് ഏതോ ഒരു പിറന്നാള്‍ ...
പാമ്പും പഴുതാരയും പുറത്തിറങ്ങുന്ന രാത്രിക്കുമുമ്പേ മലയിറങ്ങുമ്പോള്‍ പുള്ളോടിന്‍റെ ഒരുപാട് നല്ല ചിത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവും, ചിലത് ചലിക്കുന്നവയും മറ്റു ചിലത് ചലിക്കാത്തവയും....

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 1


വിദ്യാഭ്യാസകാലഘട്ടത്തെ കുറിച്ച് ഓര്‍ക്കുമ്പോൾ മനസ്സില്‍ ഓടിയെത്തുന്നത് കോച്ചിന്‍ യുണിവേഴ്സിറ്റി കോളേജിന്‍െ കെട്ടിടങ്ങളേക്കാള്‍ പുള്ളോട് ജി.എല്‍.പി.സ്കൂള്‍ ആണ്.
ചെമ്മണ്ണ് കൊണ്ട് മെഴുകിയ നിരപ്പല്ലാത്ത തറയിലെ ആടുന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ ഓല മേഞ്ഞ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വട്ടം വട്ടം സൂര്യ രശ്മികൾ കാണും ദേഹത്ത് അല്ലെങ്കിൽ നിലത്ത് അതുമല്ലെങ്കിൽ ബോർഡിൽ ....
മഴ പെയ്ത് തോർന്ന സമയത്താണെങ്കിൽ ജല കണങ്ങൾ താഴേക്ക് വീഴുന്നത് പിടിക്കാൻ ഓടി നടക്കും..
അവിടെയിരുന്നാണ് മലയാളം എഴുതാനും വായിക്കാനും പഠിച്ചത്.
വൈകുന്നേരത്ത കൂട്ട ബെല്ല് കേൾക്കുന്നതോടെ ചെമ്മണ്ണ് പുരണ്ട ദേഹത്തോടെ സഞ്ചിയും എടുത്ത് വീട്ടിലേക്ക് ഓടുന്ന ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ. സ്ലേറ്റും , ചോറു പാത്രവും അതിനകത്തുള്ള കൂട്ടാൻ പ്ലേറ്റും എല്ലാം ചേർന്ന് എല്ലാവരുടെ സഞ്ചിയും ഒരേ താളത്തിൽ കിലുങ്ങുന്നുണ്ടാവും .
കുറച്ച് ദൂരം കഴിയുമ്പോഴേക്കും മഴയെത്തും .. പിന്നെ മഴ നനഞ്ഞ് ടാറും ടൈൽസും ഒന്നുമില്ലാത്ത മൺ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം പരസ്പരം തെറുപ്പിച്ച് ഒരു യാത്ര.
അതൊക്കെ പിന്നീട് പഠിച്ച കോളേജില്‍ നിന്നുള്ള ബൈക്കിലും ബസ്സിലും ഒക്കെയുള്ള മടക്കയാത്രകളേക്കാള്‍ മനംകുളിരുന്നത് ആയിരുന്നു.
അച്ചടിമഷി പുരണ്ട പത്ത് പണ്ട്രണ്ടു കഥകളിലെയോ ,അല്ലെങ്കിൽ ഒർക്കൂട്ടിലൊ , ഫേസ് ബുക്കിലോ,ബ്ലോഗിലോ,മെസ്സേജിലോ,
വാട്സ്ആപ്പിലൊ, മെയിലിലോ ഞാൻ തന്ന കഥയിലേയോ നുറുങ്ങുകളിലേയോ വരികളോ വാചകങ്ങളോ നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ അത് ആ ഓല മേഞ്ഞ കെട്ടിടത്തിൽ ഇരുന്നു വക്ക് പൊട്ടിയ സ്ലേറ്റിൽ മഷി തണ്ട് കൊണ്ട് മാച്ച് മാച്ച് ഞാൻ എഴുതി പഠിച്ച 'തറ'യുടെയും 'പറ'യുടെയും മഹത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് പ്രവീൺ എന്ന് എവിടെ എങ്കിലും എഴുതി പിടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ 'പുള്ളോട് ' എന്ന് കൂടി ഞാൻ കൂടെ ചേർക്കുന്നത്‌ .
NB:- എന്നെ കൊണ്ടുപോകാനെത്തിയ ചിത്രഗുപ്തന്‍റെ അനുയായികളില്‍ നിന്നും എനിക്ക് കുറച്ച് ദിവസത്ത അവധി ചോദിച്ചുവാങ്ങിയ കോവൈ മെഡിക്കല്‍ സെന്‍ററിലെ ഡോ.ശാന്തകുമാര്‍ നിര്‍ദ്ദേശിച്ച രണ്ടുമാസത്ത വിശ്രമത്തിനായ് ഞാന്‍ ഇപ്പോള്‍ പുള്ളോട് ഉണ്ട്.
അതിനാന്‍ നൊസ്‌റ്റാള്‍ജിയ പോസ്റ്റുകള്‍ ഇനിയും വരാം, നിങ്ങള്‍ക്ക് ഇഷ്ടമല്ലങ്കില്‍ ബ്ലോക്ക് ഓപ്ഷന്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ നിന്നും ഏറെ അകലെ അല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.




നർമം : ഞാനും എന്‍റെ സിബ്ലിംഗ്സും


പത്താംക്ലാസ്സില്‍ നല്ലൊരു ശതമാനം മാര്‍ക്ക് വാങ്ങിയശേഷം പ്രീഡിഗ്രിക്ക് ചേര്‍ന്നത് നെന്മാറ എന്‍.എസ്.എസ്. കേളേജില്‍ ആയിരുന്നു.
മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ക്ലാസിലെ നാലാം റാങ്കുകാരനാണെങ്കിലും മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള കൂടുമാറ്റം ശരിക്കും അസ്വസ്ഥനാക്കി..
ടെന്‍ഷനടിച്ചപോലെ ആദ്യ ദിനത്തിലെ ആദ്യക്ലാസ്സില്‍ എത്തിയത് ഇംഗ്ലീഷ് ടീച്ചര്‍. പതിവ് ചടങ്ങായ പരിചയപ്പെടല്‍ എന്ന ''സെല്‍ഫ് ഇന്‍ട്രഡക്ഷന്‍'' എന്ന ചടങ്ങാരംഭിച്ചു.
മുന്‍ബെഞ്ചില്‍ മുന്നിലിരുന്നവന്‍ തുടങ്ങി. അവന്‍ ഏതാണ്ട് ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് മീഡിയം ആയിരുന്നു എന്ന് തോന്നുന്നു.
അര്‍ണോബിനെ പോലെ അവന്‍ പറഞ്ഞ വാക്കുകള്‍ എനിക്കുമാത്രമല്ല അവന്‍െറ തൊട്ടുമുന്നില്‍ ഇരുന്നവര്‍ക്ക്പോലും മനസ്സിലായിക്കാണാന്‍ വഴിയില്ല. എന്നാലും അവന്‍ പറഞ്ഞ ''I Have Two siblings '' എന്നതിലെ സിബ്ലിംഗ്സ് എന്ന വാക്ക് എല്ലാവരും ഏറ്റുപിടിച്ചു.
പലരും രണ്ടും മൂന്നും സിബ്ലിംഗ്സ് ഉണ്ടെന്ന് കാച്ചുന്നു. എന്തിന് ഒരു പെണ്ണ് മൂന്നെണ്ണം ഉണ്ടെന്ന് വരെ പറഞ്ഞു.
എന്തായാലും ഒന്നുകൂടി കൈകൊണ്ട് ഉറപ്പ് വരുത്തി രണ്ടെണ്ണം(സിബ്ലിംഗ്സ്) ഉണ്ടെന്ന് പറയാന്‍ ഞാനും തീരുമാനിച്ചു.
എന്‍റെ ഊഴം എത്തിയപ്പൊ ഞാനും ക്ലാസ്സിലെ പ്ലാറ്റ്ഫോമില്‍ കയറി സെല്‍ഫ് ഇന്‍ട്രഡക്ഷന്‍ പറഞ്ഞു, രണ്ട് സിബ്ലിംഗ്സ് ഉണ്ടെന്ന കാര്യവും.
'' സിബ്ലിംഗ്സ് ഇപ്പൊ എവിടെ? എന്തു ചെയ്യുന്നു ? '' എന്നെങ്ങാനും ടീച്ചര്‍ ചോദിച്ചിരുന്നേല്‍ ചിലപ്പം ഞാനെന്‍െ സിബ്ലിംഗ്സിനെ പുറത്തെടുകയും ചെയ്തേനെ നാണം കെട്ടുപോകുകയും ചെയ്തേനെ ഞാനും ടീച്ചറും കുട്ടികളും... എല്ലാരുടേയും ഭാഗ്യം അങ്ങനെ ചോദിക്കാതിരുന്നത്.

നർമം : ബാറിന്റെ ദൂര പരിധി കുറച്ചു

അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍🙏 എത്തിയ
മഹേഷ് :- '' ദൈവമേ എന്നേം ദീപയേയും പത്താം ക്ലാസ്
ഫുള്‍ A+ ല്‍ തന്നെ പാസ്സാക്കിത്തരണേ!🙏''
ഇതുകേട്ട 
പൂജാരി :- ''😳😳 താനെന്തു മണ്ടത്തരമാണടോ പ്രാര്‍ത്ഥിക്കുന്നേ, താനിപ്പോ +2 അല്ലേ പഠിക്കുന്നേ!!!!???''
പ്രാര്‍ത്ഥിക്കാന്‍ വന്ന
മഹേഷ് :- '' സോറി ബ്രോ, തെറ്റിപ്പോയീീ...
ഞാന്‍ വരുന്നത് ബാറീന്ന് അമ്പത് മീറ്റര്‍ അകലെയുള്ള സ്കൂളീന്നാ....
ഇനീപ്പം മാറ്റി പ്രാര്‍ത്ഥിക്കേണ്ട കാര്യമൊന്നും ഇല്ല, പുള്ളിക്കാരനും അമ്പത് മീറ്റര്‍ അകലെ ബാര്‍ ആയകൊണ്ട് കിറുങ്ങി ഇരുപ്പാവും...😜😜😜''
🤦‍♂🤦‍♂🤦‍♂💃💃💃🤸‍♂🤸‍♂

നർമം : പ്രമുഖ ഹോട്ടലിലില്‍ സംഭവിച്ചത്

'ഇന്നലെ പാലക്കാട് നഗരത്തിലെ പ്രമുഖ ഹോട്ടലിലില്‍ സംഭവിച്ചത്...!!?? '
(ക്ലിക്കാന്‍ ലിങ്കൊന്നും ഇല്ല ,താഴെ വായിച്ചാല്‍ മതി)
-------------------------------------------
രണ്ടുമാസത്തോളം ആയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട്, ഇന്നലെ ശ്രീമതിയുടെ നിര്‍ബന്ധപ്രകാരമാണ് നഗരത്തിലെ പ്രമുഖഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് കയറിയത്.
അവിടുത്തെ ഫാമിലിറൂമിലെ നാലാമത്തെ ടേബിളില്‍ ഇരുന്നു. ആദ്യം കൊണ്ടുവരുന്ന ചൂടുവെള്ളത്തിനായി കാത്തു, പക്ഷേ ആരും വന്നില്ല.
പത്ത് മിനുട്ട് കഴിഞ്ഞ് വെയിറ്റര്‍ വന്നു, ഞാന്‍ പൊറോട്ടയും ശ്രീമതി വെജിറ്റബിള്‍ ബിരിയാണിയും ഓര്‍ഡര്‍ കോടുത്തു. പോകാന്‍ തിരിഞ്ഞ അയാളോട് വെള്ളത്തിന്‍റെ കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
ഒരു പത്ത് മിനുട്ട് കൂടി കഴിഞ്ഞ് അയാള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളുമായെത്തി, അപ്പോഴും വെള്ളമെത്താത്തകൊണ്ട് അയാളെ വീണ്ടുമത് ഓര്‍മ്മിപ്പിച്ചു.
പിന്നെയും വെള്ളത്തിനായുള്ള കാത്തിരിപ്പ് വിഫലമായി. ഒടുവില്‍,അതേ കടയില്‍നിന്നും കര്‍ക്കിടവാവിന് അട ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യാന്‍ സേവ് ചെയ്തു വച്ചിരുന്ന നംബറില്‍ വിളിച്ചു.
ഞാന്‍ :- '' ഹലോ ************ അല്ലേ?"
മാനേജര്‍ :- '' അതേ ''
ഞാന്‍ :- '' മുതലാളി ആണോ?? ''
മാനേജര്‍ :- " അല്ല, മാനേജരാണ്
പറഞ്ഞോളൂ ''
ഞാന്‍ :- ''ഓാണത്തിരക്കൊക്കെ ആയോ? ''
മാനേജര്‍ :- '' ചെറുതായിട്ട്.......''
ഞാന്‍ :- '' അത് ഇവിടിരിക്കുംബോ ഞങ്ങള്‍ക്കറിയുന്നുണ്ട് ''
മാനേജര്‍ :- '' ങേ, സാര്‍ എവിടിരിക്കുന്നൂ? ''
ഞാന്‍ :- '' ഞാനിവിടെ ഫാമിലി റൂമിലെ നാലാമത്തെ ടേബിളില്‍ ഉണ്ട് . കുറച്ച് വെള്ളം ചോദിച്ചിട്ട് അമണിക്കൂര്‍ ആയി.''
മാനേജര്‍ :- '' സോറി സര്‍, ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമിക്കണം. ഇപ്പൊ തന്നെ കൊണ്ടുവരാം. ''
ഞാന്‍ :- ''കൊണ്ടുവന്നാ നിങ്ങള്‍ക്ക് നല്ലത്. ഞാന്‍ രണ്ട് മിനുട്ട് കൂടി നോക്കും, അത് കഴിഞ്ഞാ പൊറോട്ട പ്ലെയിറ്റും എടുത്ത് അടുത്ത കടയില്‍ പോയി ഒരു സോഡ വാങ്ങികുടിക്കും.
കടക്കാരനോ , നാട്ടുകാരോ, പത്രക്കാരോ ചോ!ദിച്ചാ കാര്യം പറയുകേം ചെയ്യും. അപ്പൊ ശരി...''
ഫോണ്‍ കട്ട് ചെയ്ത് രണ്ട് മിനുട്ട് ഒന്നും കാത്തിരിക്കേണ്ടിവന്നില്ല, അപ്പൊതന്നെ വെള്ളം എത്തി. ഞങ്ങള്‍ സന്തോഷമായി ഭക്ഷണം കഴിച്ച് ബില്ലും ജി.എസ്.ടി.യും കൊടുത്ത് ഇറങ്ങി.
***************************************

നർമം : രാഷ്‌ട്രപതി ഇലക്ഷൻ

'' പഠിത്തം ഒക്കെ കഴിഞ്ഞില്ലേ, മോളിപ്പോ എന്ത് ചെയ്യുന്നു? ''
'' ഞാന്‍ ഇപ്പം ചേച്ചിയെ സഹായിക്കുന്നു''
'' Good!! ആട്ടെ, ചേച്ചി എന്ത് ചെയ്യുന്നു?''


'' ഓ!! ചേച്ചി വെറുതെ ഇരിക്കുകയാ!!''

കാലഹരണപ്പെട്ട, കാലപ്പഴക്കം ചെന്ന ഒരു കോമഡിയാണ് മുകളില്‍ പറഞ്ഞത്.

ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം,

പതിവുപോലെ രാഷ്ട്രപതിയെ സഹായിക്കാന്‍ ഒരു ഉപരാഷ്ട്രപതിയെ ഇത്തതവണയും തിരഞ്ഞെടുത്തത് കണ്ടതുകൊണ്ടാണ്.!!!

നർമം : വഴി ചോദിക്കൽ

യാത്രക്കിടയില്‍ സുന്ദരികളായ പെണ്‍കുട്ടികളെ കാണുംബോള്‍ വഴി ചോദിക്കുക എന്നത് ഞാനടക്കമുള്ള പുരുഷന്മാരുടെ ഒരു വീക്ക്നെസ് ആണ്.
.
ഈയിടെ ആയി പെണ്‍കുട്ടികള്‍ക്ക് വഴി പറഞ്ഞുകൊടുത്ത് മടുത്തപ്പോഴാണ് തിരിച്ച് പെണ്‍കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന് എനിക്ക് മനസ്സിലായത്.

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...