Saturday, February 25, 2017

ഗതികോർജം

ഉയരത്തിൽ  വീഴുന്ന ഒരു വസ്തുവിന് ഗതികോർജം കൂടി അത് ശക്തിയായി പതിക്കും എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്.

ഉദാ :-

ഒരു മതിലിൽ  ചാടിയാൽ നമുക്ക്  സംഭവിക്കില്ല .

ഒന്നാം നിലയിൽ നിന്നും ചാടിയാൽ കാല് ഓടിയും.

പത്താം നിലയിൽ നിന്നും ചാടിയാൽ കാലൻ കൊണ്ട് പോകും .

അങ്ങനെ എങ്കിൽ വിമാനത്തിൽ നിന്നും വീഴുന്ന ഒരു രൂപ നാണയം നമ്മുടെ തലയിൽ ആണ് വീഴുന്നത് എങ്കിൽ തല തുരന്ന് താഴേക്കു പോകില്ലേ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.

അവലംബം

ഏതൊരു കാര്യത്തിനായാലും ആരെങ്കിലും നമ്മളെ ഒരു അളവ് കോൽ ആക്കുക എന്നത് അഭിമാനിക്കാവുന്നതോ അപമാനകാരമോ ആയിരിക്കും .

ഞാൻ പറയാൻ പോകുന്നത് അഭിമാനം ആണോ അപമാനം ആണോ എന്ന് എനിക്ക് അറിയില്ല, തീരുമാനം നിങ്ങൾക്ക് വിടുന്നു.

2013 ഡിസംബർ വരെ ബ്രാൻഡും, അളവും,സമയവും, സന്നർഭവും , സ്ഥലവും നോക്കാതെ മദ്യപിക്കുന്ന ഒരാൾ ആയിരുന്നു ഞാൻ.

ഇനി കാര്യത്തിലേക്കു വരാം , നാട്ടിൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ  എങ്കിലും അവലംബം ആക്കിയേ അവൻ  പറയൂ ...

ഉദാ :

1 .
-"ഡാ കയ്യിൽ പൈസ ഉണ്ടോ ?"
-"പൈസ ഒക്കെ ഉണ്ട്, പക്ഷെ അംബാനിയുടെ അത്രേം ഇല്ല.

2 .
-"ഡാ നിനക്ക് ഇംഗ്ലീഷ് അറിയുമോ?"
-"ഇംഗ്ലീഷ് ഒക്കെ അറിയും, പക്ഷെ പൃഥ്വിരാജ് ഇന്റെ അത്രേം അറിയില്ല .

3 .
-"ഡാ നീ ഓടുമോ ?"
-"ഒടുവൊക്കെ ചെയ്യും പക്ഷെ ബോൾട്ടിന്റെ അത്രേം ഓടില്ല "

ആ സമയത്ത് ആരെങ്കിലും 
-"ഡാ നീ കുടിക്കുമോ?"
എന്ന് ചോദിച്ചാൽ അവൻ  അത്രേ,

-"കുടിക്കുവൊക്കെ ചെയ്യും, പക്ഷെ പുള്ളോടന്റെ അത്രേം കുടിക്കില്ല എന്ന്"

അന്ന് അവൻ അറിയുന്ന ഏറ്റവും വലിയ  ആയിരുന്നു, എന്താലേ?

Wednesday, February 22, 2017

സർകാസം എബൌട്ട് ലാൽ

നായരാണ് അയാൾ , മോഹൻലാൽ നായർ.
നായരിൽ കുറഞ്ഞ ഒരു കഥാപാത്രം അയാള് ചെയ്യില്ല,
ദളിതൻ ആയി അഭിനയിച്ച അയാളുടെ ഒരു സിനിമ പറയാമോ?
കഴിയില്ലാ , സവർണ്ണ വർഗ്ഗത്തിന്റെ അഭ്രപാളിയിലെ പ്രതിനിധി ആണയാൾ !!!
മോഹൻലാൽ കമ്മ്യുണിസ്റ് ആയി അഭിനയിച്ച ഒരു സിനിമ പറയാമോ?
ലാൽസലാം എന്ന് പറയാൻ വരട്ടെ, സിനിമയുടെ തിരക്കഥ തിരുത്തി ഇടവേളയ്ക്കു ശേഷം നെട്ടൂരാൻ മുതലാളി ആയി കുതികാൽ വെട്ടുകാരനാണ് അയാൾ. സിനിമയിൽ പോലും ഒരു രണ്ടര മണിക്കൂർ കമ്മ്യുണിസ്റ് ആയി അഭിനയിക്കാൻ കഴിയാത്ത വർഗ വഞ്ചകനാണ് അയാൾ !!
ലോകത്തുള്ള എന്തും തരാം എന്ന് സായികുമാർ പറഞ്ഞപ്പോൾ, കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങി കുറച്ചു തൊഴിലാളികൾക്ക് ജോലി കൊടുത്ത് അവരുടെ കുടുംബം പോറ്റണം എന്നല്ല മോഹൻലാൽനായർ പറഞ്ഞത് കോവിലകം വാങ്ങി ആറാം തമ്പുരാൻ ആയി ജീവിക്കണം എന്നാണ്, അധികാര മോഹിയാണ് അയാൾ .
ഒരുപാടു സമരങ്ങൾക്കിടയിൽ പോലീസിന്റെ തല്ലു കൊണ്ടിട്ടും തിരിച്ചു നൽകാതെ എല്ലാം സഹിച്ച നമ്മുടെ പിള്ളേരെ പോലെ അല്ല അയാൾ , എത്രെ എത്രെ പൊലീസുകാരെ ആണ് അയാൾ തല്ലിയിട്ടുള്ളത് . സിദ്ധിക്കും, ഭീമൻ രഘുവും ഒക്കെ എന്ന് പോലീസ് യൂണിഫോം ഇട്ടാലും ഇയാള് തല്ലും. അധികാര വർഗത്തെ പേടി ഇല്ലാത്ത റിബൽ ആണ് അയാൾ.
ചെയ്യാത്ത കുറ്റത്തിന് ആറു വര്ഷം ജയിലിൽ കിടന്നവനാണ് ഇന്ദുചൂഡൻ എന്ന് പറഞ്ഞു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ അധിക്ഷേപിച്ച കോടതി വിരോധിയാണ് അയാൾ.
തൊഴിലാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും മടി ഇല്ലാത്ത മുതലാളി പ്രമാണിയാണ് അയാൾ. ആന്റണി പെരുമ്പാവൂർ എന്ന സ്വന്തം ഡ്രൈവർ തൊഴിലാളിയെ മുതലാളി ആക്കി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തിയ തൊഴിലാളി വിരുദ്ധൻ ആണ് അയാൾ.
മുപ്പതു ദിവസവും ബീവറേജിന്റെ ക്വീവിൽ നിന്ന് സാധനം വാങ്ങിക്കൊടുത്ത ആളെ മറന്ന് ഏതോ ഒന്നാം തിയതി ഫ്രീ ആയി സാധനം കൊടുത്ത പട്ടാളക്കാരനെ കുറിച്ച് ബ്ലോഗ് എഴുതി മണിയടിച്ച നന്ദിയില്ലാത്ത ആളാണ് മോഹൻലാൽ നായർ .
മിസ്റ്റർ മോഹൻലാൽ നായർ, ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്. പത്തനാപുരത്ത് നിങ്ങൾ പ്രചാരണത്തിന് വന്നപ്പോൾ ഞങളുടെ ആള് ആണ് എന്ന് തെറ്റിദ്ധരിച്ചു . പിണങ്ങിപോയെ ഭാര്യയെയും , വീട്ടിൽ പണിക്ക് വന്ന ബംഗാളിയെയും വരെ ഞങ്ങൾ സഖാക്കള് കൊണ്ട് പോയി പുലിമുരുഗൻ കാണിച്ചു കൊടുത്തത് അതുകൊണ്ടാണ്.
താങ്കൾ എന്ത് വിചാരിച്ചു മി. ഞങൾ അന്തം കമ്മികളും ഇടയ്ക്കു ഇടയ്ക്കു മണ്ടന്മാർ ആക്കാൻ പറ്റുന്നവരും ആണെന്നോ? തന്റെ ഒക്കെ അടുത്ത പടം ഇറങ്ങട്ടെ. ടിക്കറ്റും വാങ്ങി തന്റെ മോന്ത കാണണ്ട എന്ന് പറഞ്ഞു തീയേറ്ററിന് അകത്തു പോലും കയറാതെ തിരിച്ചു നടക്കും ഞങ്ങൾ , നോക്കിക്കോ!!
വൽക്കഷണം : ഏയ് ഒന്നും പട്ടീട്ടില്ല. മൊബൈലിന്റെ ചാർജ് തീർന്നപ്പോ ഒരു കമ്മ്യുണിസ്റ് കാരൻ കൂട്ടുകാരന്റെ മൊബൈലിൽ സിം ഇട്ടതാ ... എന്റെ മൊബൈല് ശരി ആയ പഴയ പോലെ സഖാക്കള് പറയും പോലെ ഖദർ ഷർട്ടും, കാക്കി പാന്റും ഇട്ടു തിരിച്ചു വരാം ... ലാൽസലാം .

27 കിലോ ശർക്കരയും ഞാനും -------------------------------

27 കിലോ ശർക്കരയും ഞാനും
-------------------------------
ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞു ഞാൻ പുളേളാട് വിട്ട് പാലക്കാട് താമസം ആക്കിയിട്ട്. അന്നു മുതൽ സ്ഥിരം കടകളിൽ നിന്നാണ് സാധങ്ങൾ വാങ്ങാറ്.
പച്ചക്കറി,പലചരക്ക്,ലോട്ടറി,പാല്,പുസ്തകം,മുറുക്കാൻ എന്നിവക്കെല്ലാം അതിൻറേതായ ഒരു സ്ഥിരംട കണ്ടു പിടിക്കാൻ പെട്ടന്ന് തന്നെ കഴിഞ്ഞു.
മിക്കവാറും എട്ട് മണിക്ക് ശേഷമാകും കടയിൽ പോകുക എന്നത് കൊണ്ട് അധികം തിരക്ക് ഇല്ലാത്ത സമയം ആവും. അതുകൊണ്ട് തന്നെ കടക്കാരനും ആയി പെട്ടന്ന് കമ്പിനി ആവാനും കഴിഞ്ഞു.
അങ്ങനെയുളള കമ്പനി ആയതുകൊണ്ടുളള ഒരു ശീലം ആയിരുന്നു എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ കുറച്ച് അധികം കിലോയുടെ വില ചോദിക്കൽ. പെട്ടന്ന് കണക്കുകൂട്ടാൻ കഷ്ടമുളള സംഖ്യ ആവും ചോദിക്കുക. ഉദ: ഒരു കിലോ തക്കാളി വാങ്ങാൻ പോയാൽ 19 കിലൊ തക്കാളിയുടെ വില ചോദിക്കുക. അരക്കിലോ പരിപ്പ് വാങ്ങാൻ പോയാൽ നാലേമുക്കാൽ കിലോ പരിപ്പിൻറ വില ചോദിക്കുക എന്നിങ്ങനെ. സ്ഥിരം കടയിലെ പതിവു ചോദ്യം ആയതിനാൽ കടക്കാരൻ മൈൻറ് ചെയ്യാറില്ലെങ്കിലും മറ്റ് കസ്റ്റമേഴ്സ് ആശ്ചര്യത്തോടെ നോക്കുന്നത് കാണാറുണ്ട്.
ഇന്നലെ പാലക്കാട് നിന്നും പുളേളാട് ഉളള യാത്രക്കിടയില് ഇഞ്ചിക്കറി ഉണ്ടാക്കാൻ ശകലം ശർക്കര വാങ്ങി വരാൻ പറഞ്ഞുകൊണ്ട് അമ്മയുടെ ഫോൺ വന്നു.
കഴൽമന്ദത്തു നിന്നും വാങ്ങി പോകാം എന്ന് തീരുമാനിച്ച് ഹൈവേയിൽ നിന്നും കോട്ടായി റൂട്ടിലേക്ക് വണ്ടിയിറക്കി ആദ്യം കണ്ട കടയിൽ കയറി.
പതിവില്ലാത്ത കടയാണന്ന കാര്യം മറന്ന് പതിവ് ശീലം ആവർത്തിച്ചു.
"ചേട്ടാ 27 കിലോ ശർക്കരക്കെന്താ വില ?"
എന്നെ ഒന്ന് നോക്കിയശേഷം കടക്കാരൻ ചെവിയിൽ വച്ചിരുന്ന പേനയെടുത്ത് കണക്ക് കൂട്ടലാരംഭിച്ചു.
ഒരു പഴം എടുത്തോട്ടെ എന്ന ചോദ്യത്തിന് അയാള് ആംഗ്യഭാഷയിൽ മറപടി പറയുമ്പോഴും അയാളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ ഉത്തരം തേടുന്ന തിരക്കിലായിരുന്നു.
പഴം കഴിച്ചുകഴിഞ്ഞ് തിരിഞ്ഞപ്പോൾ അയാൾ ഒരു കടലാസ് എനിക്കുനേരെ നീട്ടീട്ട് പറഞ്ഞു, 1593 രൂപ.
ഞാൻ കടലാസ് വാങ്ങി നോക്കി 27 നെ 60 കൊണ്ട് ഗുണിച്ച് 27 കുറച്ച് ഉത്തരം 1593 എന്നെഴുതി അടിയില് രണ്ട് വര ഇട്ടിരിക്കുന്നു. ഞാനതി നോക്കുന്നതിനിടയില് അയാള് പറഞ്ഞു.
"കിലോ 59 ആയിട്ടാണ് ഇട്ടിരിക്കുന്നത്. ന്നാ എടുക്കട്ടെ ? "
" അത്രേം വേണ്ട ചേട്ടാ ഒരു 20 രൂപക്ക് എടുത്താൽ മതി "
ഞാൻ പറഞ്ഞത് കൃത്യമായി കേട്ടെങ്കിലും അയാൾ ഒരു സംശയത്തോടെ ചോദിച്ചു,
" 20 കിലോയോ ? "
" അല്ല ചേട്ടാ 20 രൂപക്ക് "
പിന്നെ എന്താണ് അവിടെ സംഭവിച്ചത് എന്ന് ഒരു ഓർമയും ഇല്ല. മലക്ക് പോവാൻ മാലയിട്ട സ്വാമിയാണ് എന്ന് പറഞ്ഞിട്ടുപോലും തെറിയുടെ തീവ്രത ഒട്ടും കുറച്ചില്ല അയാള്.
ഇത്രകാലം പാലക്കാട് തന്നെ ജീവിച്ചിട്ടും ഇത്തരം പുതിയ തെറികളൊക്കെ ഇറങ്ങിയത് ഇന്നലെ ആയിരുന്നു. മലക്ക് പോയി വരട്ടെ.
ചിലരോടൊക്കെ അത് ഉപയോഗിക്കാനുണ്ട് , കരുതിയിരുന്നോ.!!!!!

നർമം : ശബരിമല യാത്രക്കിടയിൽ നിന്നും

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുക എന്ന പ്രയോഗം നമ്മൾ കേൾക്കാറുണ്ടങ്കിലും അത്തരം ഒരവസ്ഥയിൽ നമ്മൾ എത്താറുളളത് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ്. എൻറെ അത്തരം ഒരു അനുഭവം ഇതാ,
ഞാനും ഒരു കൂട്ടുകാരനും അപരിചിതരായ അമ്പത്പേരുമായി രണ്ടു ദിവസത്തെ ശബരിമലയാത്രയിലായിരുന്നു. യാത്രക്കിടയിലെ ചെറിയ ഇടവേളകളിൽ മറ്റുളളവരെ പരിചയപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ വിനോദം.
നമ്മളെല്ലാവരും തന്നെ ഇത്തരത്തിൽ പരിചയപ്പെടുമ്പോൾ ആ വ്യക്തി നമ്മുടെ വീടിൻറ ഏകദേശം അടുത്തുളളത് ആണ് എങ്കിൽ ഒരു നീലച്ചായമടിച്ച വീടല്ലേ , രണ്ടാഴ്ച മുമ്പ് അവിടെ ഒരു പൈപ്പ് പൊട്ടിയിരുന്നില്ലേ , കഴിഞ്ഞവർഷം ഓട്ടോയും ബൈക്കും ഇടിച്ചത് അതിനടുത്തല്ലേ എന്നൊക്കെ ചോദിച്ച് അയാളുടെ വീട് നമുക്കറിയാം എന്ന് അയാളെ കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിക്കാറുണ്ടല്ലോ. അതിനുവേണ്ടി അയാളുടെ ഡാറ്റ മാക്സിമം ചോദിക്കുകയും ചെയ്യും.
അത്തരത്തിലുളള ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധനുമായി എൻറെ കൂട്ടുകാരൻറെ പരിചയപ്പെടൽ ആണ് എന്നെ ആദ്യം പറഞ്ഞ അവസ്ഥയിൽ എത്തിച്ചത്.
തൻറേതല്ലാത്ത കാരണത്താൽ പുളേളാടനുമായുളള സൗഹൃദബന്ധം വേർപെടുത്തിയ യുവാവ് പുതിയ കൂട്ടുകാരനെ തേടുന്നു എന്ന് അവൻ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടാതിരിക്കാൻ അവൻറെ പേര് വെളിപ്പെടുത്തുന്നില്ല.
കൂട്ടുകാരൻ : " അച്ഛാച്ഛൻറെ സ്ഥലം എവിടാ ? "
വൃദ്ധൻ : " കാട്ടുശ്ശേരി. "
കൂട്ടുകാരൻ : "ഞങ്ങള് അതിനടുത്താ, പുളേളാട് . കാട്ടുശ്ശേരിയില് എവിടെ ? "
വൃദ്ധൻ : " ആ വേല കഴിക്കുന്ന അമ്പലം ഇല്ലേ, അതിൻറ പടിഞ്ഞാറായിട്ട് വരും "
കൂട്ടുകാരൻ : " സ്കൂളിൻറെ സൈഡില് കൂടി പോണ ആ കോളനി ആണോ ? "
വൃദ്ധൻ : " അതെ അതെ അതുതന്നെ "
കൂട്ടകാരൻ : " അവിടെ ആരുടെ മകനാ ?!!!! "
ആ വൃദ്ധൻറ മുഖത്തുണ്ടായ ആശ്ചര്യവും(എന്നെയേ അറിയാല്ലാ പിന്നെയല്ലേ എൻറ അച്ഛനെ) അവൻറെ മുഖത്ത് കണ്ട ആകാംഷയും കൂടിയായപ്പൊ എനിക്ക് ചിരി അടക്കാനായില്ല. ജനാർധനൻ കണ്ടിരുന്നേൽ എന്നെ കരിവീപ്പയിലിട്ട് ഉരുട്ടി എടുത്തേനേ, അമ്മാതിരി ചിരി.

ബഡായി ബംഗ്ലാവ്

ഏകദേശം നൂറ് എപ്പിസോഡുകൾ കഴിഞ്ഞു 'ബഡായി ബംഗ്ലാവ് ' എന്ന പ്രോഗ്രാം തുടങ്ങിയിട്ട്.
പരിപാടിക്ക് ഇട്ടിരിക്കുന്ന പേരിനോട് എന്തെങ്കിലും ആത്മാർതഥ ഉണ്ടെങ്കിൽ ഇനിയെങ്കിലും നരേന്ദ്ര മോദിജിയെ അതിഥി ആയി കൊണ്ടുവരണം.

നെരോലാക് പരസ്യം

വൃത്തിയായിരിക്കുന്ന വീടിന്‍റെ ചുവരുകള്‍ വീണ്ടും വൈറ്റ് പെയിന്‍റടിക്കാന്‍ ശ്രീമതി നിര്‍ബന്ധിക്കാന്‍തുടങ്ങീട്ട് മൂന്ന് മാസമായി.
ദേഷ്യപ്പെട്ട് കാര്യം തിരക്കിയപ്പോഴാണ് കാരണം മനസ്സിലായത്.
വീടിനു പെയിന്‍റ് അടിച്ച ശേഷം ഏതോ ജ്വല്ലറിയില്‍ പോയി വീടിനടിച്ചിരിക്കുന്ന പെയിന്‍റ് ഏതാണന്ന് പറഞ്ഞു കൊടുത്താ 20% വരെ ഡിസ്കൗണ്ട് കിട്ടുമത്രെ.....
എന്താല്ലേ!!!

ഹാപ്പി വാലന്റൈൻസ് ഡേ

ആമുഖം : - "പുഴയിൽ പോയ ഇരുമ്പു മഴുവിന് പകരം സ്വർണ്ണ മഴുവുമായി വന്ന വനദേവത വീണ്ടും വരും എന്ന പ്രതീക്ഷയിൽ അപ്പന്റെ മഴു എടുത്തു പുഴയിൽ ഇട്ട ഫ്രീക്കൻ ചെക്കന്റെ കഥ പോലെ കണ്ടാൽ മതി "
------------------------------------------------------------------
""എന്റെ പ്രിയ പെൺ സുഹൃത്തുക്കളെ ,
നമുക്ക് അതിരാവിലെ എണീറ്റ് പാലക്കാട് കോട്ടക്കുള്ളിലെ ഉദ്യാനത്തിന് ചുറ്റുമുള്ള ടൈൽസിട്ട നടപ്പാതയിലൂടെ നാല് റൌണ്ട് നടക്കാം.....
നടക്കുമ്പോൾ,
.
നമുക്ക് തലേന്നത്തെ ടി.വി.ചാനലുകളിലെ അന്തി ചർച്ചയിലെ വേട്ടക്കാരനും ഇരയും ആവാം.....
.
ബാർബർ ഷോപ്പിൽ കയറിയ വൃദ്ധന്റെ അമളി പറഞ്ഞു ചിരിക്കാം ...
.
ജാലിയൻ വാലാ ബാഗ് സമരത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന് അഡിഡാസിന്റെ ബാഗിൽ കയറി തല വെളിയിൽ ഇട്ടു ഫോട്ടോ എടുത്തു കലണ്ടറിൽ ഇട്ട മോദിയെ പ്രശംസിക്കാം....
.
സൂര്യ സിങ്കം 4 ഇറക്കാതിരിക്കാൻ പുലിമുരുകനെ വിട്ട് സൂര്യയുടെ സിങ്കത്തെ കൊല്ലാൻ ഉള്ള പ്ലാൻ തയ്യാറാക്കാം.....
.
താത്പര്യം ഉള്ളവർ ഇൻബോക്സിൽ വരുക... പിന്നെ ഇവിടെ മുൻഗണനാ ക്രമം ഒന്നും ഇല്ല..
ആര് , എത്രെ വന്നാലും സ്വീകരിക്കും..... പിന്നെ സമയം അളക്കാൻ ഒരു മണിക്കുട്ടിയും ഓടാനും
ഇല്ലാത്ത കൊണ്ട് ഇന്നോ ,നാളെയോ, മറ്റന്നാളോ എപ്പോ വന്നാലും പ്രശ്നവും ഇല്ല.""
.
പിൻ കുറിപ്പ് :- കട്ട ചളി, സ്ഥിരം വളിപ്പ് , അലമ്പ് കോമഡി എന്നിങ്ങനെ ഉള്ള എന്റെ സ്ഥിരം പോസ്റ്റായി കണക്കാക്കി ചാക്കോ മാഷിന്റെ 51 പവൻ പോലെ മുക്കി കളയരുത്. ഇത് ആത്മാവിന്റെ അന്തർ.... അന്തർ.... ങ്ങാ , അവിടുന്ന് നിർഗളിക്കുന്ന ഒരു സത്യം ആണ് .
.
വാൽക്കഷണം :- "ഞാൻ മതിയോ ", "ചേട്ടാ ഞാൻ പോരട്ടെ " , "അയ്യോ എനിക്ക് വരണം " എന്നിങ്ങനെ പോസ്റ്റ് ഇടാൻ ടൈപ്പ് ചെയ്യുന്ന പുരുഷ കേസരികൾക്കുള്ള മറുപടി ഇവിടെ തരുന്നു...
" ചേട്ടാ , ഇത് മിക്സഡ് ഡബിൾസിന്റെ ടീം സെലെക്ഷൻ ആണ്.. പുരുഷ ഡബിൾസിന്റെ അല്ല "
.
************ ഹാപ്പി വാലന്റൈൻസ് ഡേ **********************

ഒരു ദുരന്ത കഥ

ഒരു ദുരന്ത കഥ :- (ധൈര്യം ഉള്ളവർ മാത്രം വായിക്കുക )
----------------------------
നീണ്ട പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു ബസ് യാത്രക്കിടയിൽ ആണ് ഞാൻ അവനെ പരിചയപ്പെടുന്നത്.പിന്നെ ആ ബന്ധം പെട്ടന്ന് വളർന്നു, അവന്റെ കൂട്ടുകാർ എന്റെയും കൂട്ടുകാർ ആയി, എന്റെ കൂട്ടുകാർ അവന്റെയും... അവന്റെയും എന്റെയും വീട് ഞങ്ങളുടെ വീടായി...
ഈ കാലത്ത് ഒരിക്കലും ഞങ്ങൾ വഴക്കടിച്ചിട്ടില്ല . അതിനുള്ള കാരണം ആയി ഞങ്ങളുടെ അമ്മമാരും കൂട്ടുകാരും ഒരേ സ്വരത്തിൽ പറയും,
"അവര് രണ്ടു പേർക്കും ഒരേ സ്വഭാവം ആണ്.. പിന്നെ എങ്ങനെ അവര് തമ്മിൽ പിണങ്ങും ?"
നാട്ടിലും വീട്ടിലും ഒക്കെ ഞങ്ങൾ രണ്ടു ശരീരം എങ്കിലും ഒരു മനസ്സുമായി ജീവിച്ചു ,
കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു ടെസ്റ്റ് എഴുതാൻ അവൻ ബാംഗ്ലൂർ പോയി, ഞാൻ ആണ് ട്രെയിൻ കയറ്റി വിട്ടതും. തിരിച്ചു വന്നു വിളിക്കാം എന്ന് പറഞ്ഞ അവൻ ഞായറാഴ്ച തിരികെ വന്നെങ്കിലും എന്നെ വിളിച്ചില്ല, അവന്റെ വീട്ടിൽ എല്ലാവരും ഉറങ്ങിയ ആ രാത്രി അവൻ ഫാനിൽ തൂങ്ങി മരിച്ചു.
രാത്രി തന്നെ അവന്റെ വീട്ടിൽ എത്തി തിരച്ചിൽ നടത്തിയ എനിക്കും അവന്റെ വീട്ടുകാർക്കും മരണത്തിനുള്ള കാരണമായി അവൻ എഴുതിയ കത്ത് ലഭിച്ചു.
കഴിഞ്ഞ ഒരു മാസം ആയി അവൻ ഫേസ് ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് ലൈക്ക് കുറവാണത്രേ, മൂവായിരത്തോളം ഫ്രണ്ട്‌സ് ഉള്ള അവനു ലഭിക്കുന്നത് വെറും മുപ്പതും നാപ്പതും ലൈക്കുകൾ മാത്രം. ഇത് കണ്ട ഞങ്ങളുടെ അമ്മമാർ തകർന്നു.
പോസ്റ്റുമാർട്ടം കഴിഞ്ഞു ബോഡി എടുക്കുന്ന സമയത്തും ആ അമ്മമാരുടെ വേദന ഒന്ന് മാത്രം ആയിരുന്നു, എനിക്കും അവനും ഒരേ സ്വഭാവം ആയതിനാൽ ഇനി എനിക്ക് ലൈക്ക് കുറഞ്ഞാൽ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന്.
മകനെ ഓർത്തു അവന്റെ പഴയ കഥകൾ പറഞ്ഞല്ല അവര് കരഞ്ഞത്, എന്റെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് എങ്കിലും ലൈക്ക് കൊടുക്കണേ എന്ന് പറഞ്ഞാണ്..
അവരെ വിഷമിപ്പിക്കരുത്, ആ കണ്ണീരു കാണാതിരിക്കരുത് .. വേഗം ലൈക് അടിച്ചോളൂ,,,,,

മരണം

ഒന്നുമറിയാതെ ഉറങ്ങുന്ന സമയത്ത് ആരെയും അറിയിക്കാതെ മരണത്തിന്റെ കൂടെ പോവണം എന്നാണ് എന്റെ ആഗ്രഹം...
.
മരണത്തെ കണ്ടു ഭയക്കാതെ, വേദന അറിയാതെ ഒരു രാത്രിയിൽ ഉറക്കത്തിൽ വന്നു എന്നെ കൊണ്ട് പോകണം എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് , 
.
പക്ഷെ അതൊക്കെ ഇനിയും ഒരു അൻപത് കൊല്ലം കൂടി കഴിഞ്ഞു മതി എന്നും പ്രാർത്ഥനയിൽ കൂട്ടിച്ചേർക്കാറുണ്ട്.

Saturday, February 18, 2017

ഒരു 'പനി' കവര്‍ന്നെടുത്ത ഒന്നര മാസം.

 ഒരു 'പനി' കവര്‍ന്നെടുത്ത ഒന്നര മാസം.
-----------------------------------------------------------------
ഒരു നേരത്തെ ആഹാരത്തിനു  ബുദ്ധിമുട്ടുന്നവനും ആര്‍ഭാട ജീവിതം നയിക്കുന്നവനും ഒരുപോലെ പ്രിയപ്പെട്ടതാണ് സ്വന്തം ജീവന്‍.അതുകൊണ്ടുതന്നെ മിക്ക ആളുകളും പല മഹാരോഗങ്ങളുടെ പേരും ലക്ഷണങ്ങളും അറിഞ്ഞു വക്കുകയും അത് വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠിച്ചു വക്കാറും ഉണ്ട്.

എന്നാലും എല്ലാവരും തന്നെ നിസ്സാരമായി കാണുന്ന ഒരു രോഗമാണ് പനി.

കഴിഞ്ഞ വര്‍ഷത്തിലെ അവസാന ദിനത്തിലെ കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള ട്രയിന്‍ യാത്ര കഴിഞ്ഞ ശേഷമാണ് എനിക്ക് പനി വരുന്നത്.ഏവരേയും പോലെ  ഞാനും പനിയെ നിസ്സാമായി കണ്ട് 'സ്വയം ചികിത്സ' ആരംഭിച്ചു.അപ്പോഴേക്കും പനിക്ക് കൂട്ടായി ചുമയും, തൊണ്ടവദനയും, ശരീരവേദനയും എത്തി.ശര്‍ദ്ദില്‍ കൂടി തുടങ്ങിയപ്പോള്‍ ആണ് പാലക്കാട് ഉള്ള സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അവിടുത്തെ രണ്ടു ദിവസത്തെ ചികിത്സകൊണ്ട് യാതൊരു മാറ്റവും കാണാതെ വന്നതിനെ തുടര്‍ന്നാണ് കൊയമ്പുത്തൂർ  ഉള്ള കെ.ജി. ഹോസ്പിറ്റലിലേക്ക് പോയത്.

അവിടെ എത്തുംപോള്‍ ശരീരം വല്ലാതെ തളര്‍ന്നു പോയതിനാല്‍ നാല് ദിവസം ഐ.സി.യു. വില്‍ കിടത്തുകയുണ്ടായി.അവിടെ വച്ച് നടത്തിയ പരിശോദനയില്‍ ആണ് H1N1 ആണ് എന്ന് സ്ഥിരീകരിക്കുന്നത്.

അവിടത്തെ പത്ത് ദിവസത്തെ ചികിത്സയും ഒരു മാസത്തെ വിശ്രമവും കഴിഞ്ഞിട്ടും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടി എന്ന് പറയാറായിട്ടില്ല.

അതുകൊണ്ട് തന്നെ പറയട്ടെ പ്രാരംഭ ഘട്ടത്തില്‍ ചികിത്സ ചെയ്താല്‍ പൂര്‍ണ്ണമായും മാറുന്ന ഒന്നാണ് H1N1. പനി, ചുമ,തൊണ്ടവേദന,ശരീരവേദന എന്നിവ ഉണ്ടെങ്കിൽ  സ്വയം ചികിത്സക്ക് നിക്കാതെ എത്രയും പെട്ടന്ന് ഡോക്ടറെ കാണുകയും ആവശ്യമായ പരിശോദനകള്‍ നടത്തേണ്ടതും ആണ്.

നിസ്സാരമെന്നോ ഭീകരമെന്നോ നമുക്ക് അറിയാത്ത ഈ പനി ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ എടുക്കും എന്ന് അറിയാവുന്നവരും കുറവാണ്. മതിയായ ചികിത്സയും വിശ്രമവും കിട്ടിയിട്ടും ഇപ്പോളും ക്ഷീണം മാറാത്ത ഒരു H1N1 പനി പിടിച്ച വ്യെക്തിയുടെ ഉപദേശം ആയി കാണുക.

ആരോഗ്യ വകുപ്പ് വ്യക്തമായ പദ്ധതികൾ H1N1 പനി നിർണ്ണയത്തിനും  ചികിത്സക്കും ഒരുക്കിയിട്ടുണ്ട്, അത് പൂർണമായി വിനിയോഗിക്കുക. പുതിയ വർഷത്തിലെ ആദ്യത്തെ ഒന്നര മാസം ആണ് H1N1 പനി എന്നിൽ നിന്നും തട്ടി എടുത്തത്.

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...