Friday, December 18, 2015

ചെറുകഥ :-ഇടവേള കഴിഞ്ഞ പ്രണയം

ഇടവേള കഴിഞ്ഞ പ്രണയം 
----------------
" അലക്സ് ......"
വാക്കുകൾ മുരിഞ്ഞെങ്കിലും ശബ്ദം ഞാൻ തിരിച്ചറിഞ്ഞു .
"ഉം ...."
"എന്നെ മറന്നോ നീ ...?"
നിന്നെ മറക്കാനോ എന്ന് ചോദിക്കണം എന്ന് തോന്നിയത് ആണ് .
വേണ്ട !! ഞാൻ ഇന്നും അവളെ ഓർക്കുന്നു എന്നറിഞ്ഞാൽ ഒരു പക്ഷേ അവൾ ...

"മറക്കാൻ ശ്രമിച്ചില്ല " അതാണ്‌ പുറത്തു വന്നത് .
"താങ്ക്സ് "
താങ്ക്സ് . ആറു വർഷം മുൻപത്തെ വിവാഹദിനത്തിൽ ഞാൻ കൊടുത്ത സമ്മാനപ്പൊതി ഏറ്റു വാങ്ങി അവൾ പറഞ്ഞെ വാക്കുകൾ അതേ ഈണത്തിൽ വീണ്ടും .

"എന്തേ ഒരുപാടു നാളുകൾക്കു ശേഷം ..?"
"നമ്മുടെ നീലിമയെ കണ്ടിരുന്നു ഇന്നലെ , അവൾ നമ്പർ തന്നപ്പോൾ വിളിച്ചു വെറുതേ .."
"വെറുതെ !!!?"
അറിയാതെ ചോദിച്ചു പോയി .
പണ്ടും അവൾ അങ്ങനെ ആയിരുന്നു.
രാത്രിയും പകലും ഇല്ലാതെ വിളിക്കും , വെറുതെ...
വെറുതെ എന്ന് ചോദിച്ചാൽ വരും കാരണങ്ങൾ .
അമ്മ ശാസിച്ചു ,
ചേച്ചി പിണങ്ങി ,
കുറിഞ്ഞി പൂച്ച പാല് കുടിച്ചില്ല ,
മുറ്റത്തെ റോസാ പൂവിന്റെ ഇതളുകൾ വാടി .
അങ്ങനെ വരും ഒരുപാട് കഥകൾ .
ഒരു വെറുതെ എന്ന ചോദ്യത്തെ അപ്രസക്തം ആക്കാൻ .

ഇന്നെന്തു കാരണം വരും, നാളുകൾക്കു ശേഷം ഉള്ള ഈ വിളിക്ക് ?
"ഇന്ന് സപ്തംബർ പത്ത് ആണ് , എന്റെ ആറാം വിവാഹ വാർഷികം "
ഈശ്വരാ !! ഇവൾ എന്നെ ഓർമിപ്പിക്കുന്നുവോ !!!
മറ്റാരെക്കാളും ഓർമ ഉണ്ട് എനിക്കീ ദിവസം .
എന്റെ പ്രിയപെട്ടവളുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തുന്നത് നോക്കി നിന്നതിന്റെ ആറാം വാർഷികം .
"നീ ഓർക്കുന്നുവോ ആ ദിവസം ...?"
വീണ്ടും അവൾ എന്നെ ഓർമ പെടുത്തുന്നു , പലതും .

താങ്ക്സ് .
അവസാനം ആയി വിവാഹപന്തലിൽ നിന്നും അവളിൽ നിന്നും കേട്ട വാക്കുകളും ആയി തിരിഞ്ഞു നോക്കാതെ നടന്നകന്ന് ആദ്യം കണ്ട ബാറിൽ നിന്നും അളവിൽ കവിഞ്ഞ് മദ്യം നുകർന്നത് .
പിന്നെ ഉറക്കം വരാത്ത രാത്രിയിൽ എന്തൊക്കെയോ കുത്തി കുറിച്ചത് .

"കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം "
ഒരുപാട് രാത്രികളിൽ എന്നോട് അവൾ പറഞ്ഞ ഈ വാക്കുകൾ ഇന്ന് അവനോടും പറയുമോ എന്നോർത്ത് നേരം വെളുപ്പിച്ചത് ..
ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ ഒരു ചങ്ങലയായി മനസിലേക്ക് ഓടി എത്തി .

"നീ എന്നെങ്കിലും വിളിക്കും എന്ന് കരുതി ...."  അവളുടെ വാക്കുകൾ ചിന്തകൾക്ക് വിരാമം ഇട്ടു .
"എന്തിന് ...?" അറിയാതെ ചോദിച്ചു പോയി .
"വെറുതെ .."
"ഞാൻ ഒരിക്കലും വെറുതെ വിളിക്കാറില്ലന്ന് നിനക്കറിയാമല്ലോ  "
"എങ്കിലും ഞാൻ ഒരുപാട് പ്രതീക്ഷിച്ചു , പിന്നെ പ്രതീക്ഷകൾ ആഗ്രഹങ്ങൾ മാത്രം ആയി ചുരുങ്ങി "
"എന്തിന് ...?" ഞാൻ വീണ്ടും ആവർത്തിച്ചു .
"നിനക്ക് ഓർമയില്ലേ രാത്രിയിൽ ഞാൻ നിന്നോട് പറയാറുള്ള വാക്കുകൾ... കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം"

ഓരോ രാത്രിയിലും അവൾ എന്നോട് പറയാറുണ്ടായിരുന്ന വാക്കുകൾ... .ഞാൻ ഒരിക്കലും മറക്കാത്ത വാക്കുകൾ ....
ഇന്നും ഞാൻ അത് ഓർക്കുന്നു എന്ന് എങ്ങനെ പറയും .
അവൾ ഇന്ന് എന്റേത് അല്ല .
മുൻപ് എന്റേത് ആയിരുന്നോ ?

"അലക്സ് ...."
അവൾ ശബ്ദം താഴ്ത്തി വിളിച്ചു .
അവൾക്കറിയാം ,
ആ വിളി കേട്ടാൽ ഞാൻ നിശബ്ധൻ ആവും എന്ന് .
പിന്നെ അവൾ പറയും ഞാൻ കേൾക്കും .
"ഉം .."
"അലക്സ് ഇപ്പോളും എന്നെ പ്രണയിക്കുന്നുവോ ?"
ഈശ്വരാ !!!
നീണ്ട ആറു വർഷം ഞാൻ എന്നോട് തന്നെ ചോദിച്ച അതേ ചോദ്യം .
ഇതിന് ഉത്തരം കിട്ടിയിരുന്നെങ്കിൽ നീണ്ട ആറു വർഷത്തെ ഉറക്കം ഉറങ്ങി തീർക്കാം ആയിരുന്നു ..
'പ്രണയമോ ? ഇപ്പോളോ ? നിന്നോടോ ? ഒരുപാട് ചോദിക്കണം എന്ന് തോന്നി .
"അറിയില്ല." അതാണ്‌ പുറത്തു വന്നത് 
"പക്ഷേ എനിക്കറിയാം .അലക്സ് നമ്മൾ ഇപ്പോളും പ്രണയിക്കുന്നു ."
"ഉം ..." എത്ര ശ്രമിച്ചിട്ടും മൂളൽ പുറത്തു കേൾപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല .
"നീ എന്നെ എപ്പോളൊക്കെ ഓർക്കാറുണ്ട് ?" അവൾ ചോദ്യങ്ങളും ആയി മുന്നോട്ട് തന്നെ .
എന്ത് പറയണം ...

പുലർച്ചെ ബെഡ് കോഫി ഉണ്ടാക്കാൻ അടി കൂടിയത് ,
പ്രഭാതത്തിലെ തണുത്ത വെള്ളത്തിലെ കുളി ,
പുറത്തിറങ്ങാൻ നേരം ഉള്ള ചുണ്ടിലെ മണി മുത്തം ,
എന്റെ സാമ്പാറിനെ കുറ്റം പറഞ്ഞുള്ള രാത്രി ഭക്ഷണം ,
ചാനൽ മാറ്റാൻ റിമോട്ടിന് വേണ്ടി ഉള്ള വഴക്ക് ,
പിന്നെ എല്ലാം കഴിഞ്ഞ് 
കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം
എന്ന അവളുടെ വാക്കുകളും .
നിന്നെ ഓർക്കാത്ത നിമിഷങ്ങൾ ഇല്ല .
നീ എനിക്കായ് തന്ന നിന്റെ നിമിഷങ്ങൾ എല്ലാം ഞാൻ ഓർക്കുന്നു , ഇടവേള നൽകാതെ .
പക്ഷേ ഇതൊക്ക ഇന്ന് എങ്ങനെ പറയും ..?
അവൾ ഇന്ന് എന്റേത് അല്ല .
മുൻപ് എന്റേത് ആയിരുന്നോ ?

"വല്ലപ്പോളും ഓർക്കാറുണ്ട് .." അത് മതി അത്രയും പറയുന്നതാണ് നല്ലത് .
"നീ എന്നെ ഓർത്തിരുന്നുവോ ..?'' വേണ്ടായിരുന്നു , എങ്കിലും അറിയാതെ ചോദിച്ചു പോയി .

"ഉണ്ട് , ഒരുപാട്"
"എന്തൊക്കെ ..? എപ്പോൾ ..? " എന്റെ മനസിന്റെ കടിഞ്ഞാണ്‍ എനിക്ക് നഷ്ടപെട്ടപോലെ തോന്നി .
"ശീത കാലത്തിലും തണുത്ത വെള്ളത്തിലെ കുളി , 
നിന്റെ ചപ്പാത്തിയുടെ വിവിധ രൂപങ്ങൾ ,
ഉപ്പോ മുളകോ പുളിയോ കൂടിയ നിന്റെ സാമ്പാർ ,
വാർത്ത‍ വായനക്കാരൻ നികേഷിനോടുള്ള നിന്റെ പ്രണയം ,
വളിപ്പുകൾ എന്ന് ലോകം പറയുന്ന നിന്റെ തമാശകൾ ,
അങ്ങനെ പലതും ,
പിന്നെ ....."

എന്തിനാണാവോ പിന്നെ, ചോദിക്കണോ ... ഞാൻ ചിന്തിച്ചു ...
"അലക്സ് .."
"ഉം.."
"ഞാൻ മുഴുവിക്കാത്തത് എന്തേ എന്ന് നീ ചോദിച്ചില്ലല്ലോ ..?"
"ഉം.... ചോദിച്ചിരിക്കുന്നു ..."

"നിന്നെ ഞാൻ ആദ്യം ഓർത്തത്‌ സപ്തംബർ പത്തിന്റെ രാത്രി തന്നെ ആയിരുന്നു .സതീഷിന്റെ വിയർപ്പുകണങ്ങൾ എന്റെ മേലെ വീണപ്പോൾ ...അവന് നിന്നെ പോലെ കാരിരുമ്പിന്റെ കരുത്ത് ഇല്ലാന്ന് തോന്നിയപ്പോൾ ഞാൻ നിന്നെ ഓർത്തു .."

"ഈശ്വരാ ... എന്തിനിവൾ .." അറിയാതെ മനസ്സ് പിറു  പിറുത്തു പോയി .
അവളും കേട്ടു കാണും .
എങ്കിലും  അവൾ നിർത്തിയില്ല .
"നീണ്ട ആറ് വർഷങ്ങൾ കഴിഞ്ഞു അലക്സ് നീ എന്റേത് അല്ലാതയിട്ട് .ഇനി ഒരിക്കൽ കൂടി എനിക്കങ്ങനെ അലക്സിനോട് പറയണം .. ഒരിക്കൽ മാത്രം .."

എന്ത് പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ .
ഇതിനു മുൻപും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ലേ ..

എന്നായിരുന്നു അത് , ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .
"അലക്സ് നീ സംസാരിക്കണം അമ്മയോട് ,അമ്മ സമ്മതിച്ചാൽ ഞാൻ പിന്നെ എന്നും നിന്റേതു ആണ് . നമുക്ക് വേണ്ടി നീ അമ്മയെ വിളിക്കണം ."
പണ്ട് അവൾ ഇങ്ങനെ പറഞ്ഞപ്പോൾ അല്ലേ ഞാൻ മിണ്ടാതെ നിന്നത് ?
അല്ല അതും കഴിഞ്ഞ് ....
"അമ്മ ഓർക്കുന്നുവോ ഞാൻ അലക്സ് ... സജിതയുടെ ക്ലാസ്മേറ്റ്‌ " 
"പറയു അല്സ്ക് , നീ മാത്രം ആയിരുന്നല്ലോ അവളുടെ ഒരേ ഒരു സുഹൃത്ത്‌ ."
"എനിക്ക് പറയാനുള്ളത് സജിതയുടെ വിവാഹത്തെ പറ്റി ആണ് ,ആ കാര്യത്തിൽ അവളുടെ അഭിപ്രായം കൂടെ ചോദിക്കേണ്ടേ ?"
"അലക്സ് , നീ എന്തും പറഞ്ഞോളു ... പക്ഷേ അവൾക്ക് ഒരു പ്രണയം ഉണ്ടെന്ന് മാത്രം നീ പറയരുത് . മുപ്പതാം വയസ്സിൽ വിധവ ആയവൾ ആണ് ഞാൻ .. എന്റെ ജീവിതം ഞാൻ മാറ്റി വച്ചത് എന്റെ രണ്ട് പെണ്മക്കൾക്കു വേണ്ടി ആയിരുന്നു . അതിൽ സജിതയുടെ ചേച്ചി എന്നെ ചതിച്ചു , അവൾക്ക് ഇഷ്ടപെട്ട മുസ്ലിം പയ്യന്റെ കൂടെ പോയി . പിന്നെയും തളരാതെ ഞാൻ ജീവിച്ചത് ഇവൾക്ക് വേണ്ടി മാത്രം ആണ്.അതുകൊണ്ട് അവളുടെ പ്രണയം മാത്രം എന്നോട് പറയരുത് , അത് നീ ആണെങ്കിൽ പോലും ....പിന്നെ ഞാൻ ഉണ്ടാവില്ല .."

അപ്പോൾ ആയിരുന്നില്ലേ ഇതുപോലെ ഉത്തരം കിട്ടാതെ ഞാൻ നിന്ന് പരുങ്ങിയത് .

"അലക്സ് ഞാൻ വരുന്ന മാസം യു .എസിന് തിരിച്ചു പോകും , സതീഷ്‌ ഇന്നലെ പോയി. ഈ ഒരു മാസത്തെ ചുരിങ്ങിയ ഇടവേളയിൽ ഒരു ദിവസം നീ വരുമോ  .. ഒരു ദിവസം മാത്രം ..."

എന്ത് പറയണം ....?
വീണ്ടും ഉത്തരം ഒന്നും വരുന്നില്ല .
"അല്ലെങ്കിൽ ചെന്നയിലുള്ള ചിറ്റയെ കാണാൻ ഞാൻ വരാം . ആ ടീ നഗറിലെ നമ്മുടേത്‌ ആയ കുഞ്ഞു ബംഗ്ലാവിൽ ഒരു ദിവസം കൂടി..."
"......."
"അലക്സ് .."
"ഉം.."

"നീ ഒന്നും പറയുന്നില്ല . നീ ഇപ്പോളും നമ്മുടെ 'പ്രണയ സൌധ' ത്തിൽ തന്നെ അല്ലെ താമസം ?"
"അതെ "
അല്ലെന്ന് പറയാം ആയിരുന്നു എനിക്ക് .. പക്ഷേ ....
"അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട് , നിന്നോടൊപ്പം ഉള്ള ഒരു രാത്രിക്ക് വേണ്ടി ....."
"ഉം ...."
ഒന്നും ഓർക്കാതെ അറിയാതെ മൂളിപോയി .
അവൾ കോൾ അവസാനിപ്പിച്ചു ..
ആ രാത്രിയിൽ എങ്കിലും  എനിക്കവളോട് പറയണം ഇന്ന് നീ എന്റേത് മാത്രം ആണ് എന്ന് .
ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘകീറുകൾ പുനർജെന്മം പ്രതീക്ഷിച്ച് പെയ്തിറങ്ങി ...

                       -------------------------------------------------------------------------------------
പുള്ളോട് പ്രവീണ്‍ ----www.pullodu.blogspot.in


Saturday, October 24, 2015

ഗോമാംസവും ,ദളിതനും പിന്നെ മോഡിജിയും




ആമുഖം :- ഞാൻ ഉത്തരേന്ത്യയിലെ നിരക്ഷര ഗ്രാമങ്ങൾ സന്ദർശിട്ടില്ല, ഞാൻ സവർണ്ണനും അല്ല .

പരിചയം :- ഇന്ത്യയിലെ തന്നെ ദളിതനും സവർണനും മുസൽമാനും ഒക്കെ ജീവിക്കുന്ന പുള്ളോട് എന്ന ഗ്രാമത്തിലാണ് ഞാൻ വളർന്നത്‌ . ന്യൂന പക്ഷ പീഡനമോ ജാതി വ്യവസ്ഥയുടെ തിക്താനുഭവങ്ങളോ എന്റെ ഗ്രാമത്തിൽ ഞാൻ കണ്ടിട്ടില്ല . 'നാനാത്വത്തിൽ ഏകത്വം ' ആണ് ഇന്ത്യയുടെ പ്രത്യേകത എന്ന് പഠിച്ചത് കൊണ്ട് ഞാൻ പറയുന്നു  ഉത്തരേന്ത്യക്കാരന്റെ മനസ്സും നമ്മുടേത്‌ പോലെ തന്നെ ആയിരിക്കും .അവരുടെ ഒക്കെ മനസ്സിൽ  ഉള്ള ജാതിയുടെയും മതത്തിന്റെയും വികാരങ്ങൾ ആരോ സ്വാർത്ഥലാഭത്തിനു വേണ്ടി മനപ്പൂർവം മുളപ്പിച്ചെടുത്ത കുമിളകൾ മാത്രം ആണ്. ഒരു ചെറിയ ബോധവൽകരണത്തിലൂടെ തകർക്കാൻ കഴിയുന്ന വെറും കുമിളകൾക്ക് സമാനം .

വാർത്ത‍ :- കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ  അല്ല നല്ലതല്ല .ഗോമാംസം കഴിച്ചവനെ തല്ലി കൊന്നതും ദളിതനെ ചുട്ടു കൊന്നതും ആയ വാർത്തകൾ .സംഭവം സത്യം ആയിരിക്കും, എങ്കിലും അതിനു പുറകിലെ യഥാർത്ഥ വിവരങ്ങൾ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയം

പത്രമാധ്യമങ്ങളോട് : നിങ്ങൾ എഴുതി പിടിപ്പിച്ച തലക്കെട്ടുകൾ മാത്രം ആണ് ഞാൻ വായിച്ചത് . രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന വാർത്തകളുടെ സത്യാവസ്തകളുടെ പുറകെ പോകാതെ സർകുലേഷൻ വർദ്ധിപ്പിക്കാൻ എന്തും എഴുതി പിടിപ്പിക്കുന്ന നിങ്ങൾ ഈ വാർത്തയിലും കയ്യിലെ ചെറു വകകൾ ആവോളം ചേർത്തു കാണുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് നിങ്ങൾ എഴുതിയ വാർത്തയുടെ അകത്തേക്ക് ഇറങ്ങാതിരുന്നത് . നലുവയസ്സുകാരിയുടെ ബലാൽസംഘവാർത്ത‍ അവളുടെ അടിയുടുപ്പിന്റെ നിറവും പ്രാപിച്ച രീതിയും നിരത്തി പുരുഷ വായനക്കാരനെ ഉദ്ധീപിപ്പിക്കാൻ തരത്തിൽ ഉള്ളതാക്കി മാറ്റുന്ന നിങ്ങൾ രാജ്യത്തെ അല്ല മുതലാളിയെ ആണ് സേവിക്കുന്നത് എന്ന് പറയാതെ വയ്യ. എപ്പോളും കഴിയില്ല എങ്കിലും ജീവിതാവസാനത്തിനു മുൻപ് ഒരിക്കൽ എങ്കിലും തൂലിക രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ചലിപ്പിക്കുക .

യുവാക്കളോട് : ജീവൻ നില നിർത്താൻ ഭക്ഷണവും വായുവും പോലെ തന്നെ സോഷ്യൽ മീഡിയയും കൊണ്ട് നടക്കുന്ന നിങ്ങൾ സ്വന്തം നേതാവിന്റെ പെട്ടിയിൽ വീഴുന്ന നാല് വോട്ടുകൾക്കും അയാളുടെ അകൊണ്ടിൽ വീഴുന്ന കോടികൾക്കും വേണ്ടി ഇത്തരം വാർത്തകൾക്ക് ലൈക്കും ഷയരും നൽകി ജാതി മത വികാരങ്ങളെ ഉയർത്തി ജനങ്ങളിൽ പ്രതികാര ബുദ്ധി വളർത്താതിരിക്കുക .അസത്യങ്ങളെയും അപ്രിയമായ സത്യങ്ങളെയും പ്രൊൽസാഹിപ്പിക്കാതിരിക്കുക.

കേന്ദ്ര സർക്കാരിനോട് : പെട്ടന്നുണ്ടാകുന്ന പ്രകോപനങ്ങളോ ഒന്നോ രണ്ടോ കൊലപാതകങ്ങളോ മുൻകൂട്ടി പറയാൻ കഴിയുന്ന ഒരു ഇന്റലിജൻസ് ബ്യുറോയും ഒരു രാജ്യത്തും ഇല്ല .പക്ഷേ , അത് പടരാതിരിക്കാനും അവയെ കുറിച്ച് വൃത്തിഹീനമായ പ്രസ്താവനകൾ ഇറക്കാതിരിക്കാനും ശ്രെദ്ധിക്കാൻ ഏത് സർക്കാറിനും കഴിയും എന്ന് ജനങ്ങൾക്ക്‌ അറിയാം .

മോഡിജിക്ക് :എന്റെ തലമുറയിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആണ് അങ്ങ് . ഇതാ ഞങ്ങളുടെ ഇന്ത്യയും സുരക്ഷിതമായ ഒരു കൈകളിൽ ആണ് എന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ പോന്ന നേതാവ് .താങ്കളുടെ ഭരണത്തിൽ തൃപ്തരാണ് ഞങ്ങൾ.അധികാരം നഷ്ടപെട്ട ചെകുത്താൻമാർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ മുതിരുമ്പോൾ അങ്ങ് ആരെ ആണ് ഭയപ്പെടുന്നത് .ചിതറിയ മാംസത്തിന്റെ ഗന്ധം അന്തരീക്ഷത്തിൽ ഉള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അങ്ങ് ഇന്ത്യയെ ചേർക്കരുത് , അതിനായി അടിയന്തിരാവസ്ഥ വരെ ഞങ്ങൾ അംഗീകരിക്കാൻ തയ്യാർ .

അപേക്ഷ : ഭാരതം എന്റെ നാടാണ് . എല്ലാ ഭാരതീയനും എന്റെ സഹോദരീ സഹോദരന്മാരും , എന്നാണ് നമ്മൾ പഠിച്ചത്.സവർണ്ണനെന്നും അവർണ്ണനെന്നും മുസൽമാൻ എന്നും ക്രിസ്ത്യാനി എന്നും ഒക്കെ പറഞ്ഞ് നമ്മളെ വേർതിരിക്കുന്നത് നമുക്കിടയിലെ ചെകുത്താന്മാർ ആണ് . അവരെ ഏതു വിധത്തിൽ വക വരുത്തണം എന്ന് നിങ്ങൾ തീരുമാനിക്കുക

Saturday, October 3, 2015

ചെറുകഥ::ഉല്‍സവത്തിന്റെ ബാക്കിപത്രം, പിന്നെ ഒരു സന്ദേശവും

ജീവിതത്തിലെ ഓരോ മുഹുർത്ഥവും ആഘോഷം ആക്കി മാറ്റുന്ന നിങ്ങൾ മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മൾ ചെയ്ത പാപങ്ങളുടെയും പുണ്യങ്ങളുടെയും കണക്കെടുത്ത് നമുക്കുള്ള നരകവും സ്വർഗ്ഗവും വിധിക്കുന്നത് എങ്ങനെ ആണ് ?
ഈ കാര്യങ്ങൾ പറയുന്ന കഥയാണ് ഇത്. പുതിയ തലമുറയ്ക്ക് ഒരു നല്ല ഒരു സന്ദേശവും നൽകുന്നുണ്ട് . 
ഓർക്കുക , നായകന്റെ മരണശേഷം ആണ് കഥ ആരംഭിക്കുന്നത്. ഇനി വായിക്കുക 
---------------------------------------------------------------------
| ഉല്‍സവത്തിന്റെ ബാക്കിപത്രം, പിന്നെ ഒരു സന്ദേശവും.|
----------------------------------------------------------------------
കൂര്‍ത്ത ആണികള്‍ കാലിലൂടെ കുത്തികയറിയപ്പോള്‍ വല്ലാത്ത നീറ്റല്‍ അനുഭവപ്പെട്ടു.ഹൃദയത്തിന്റെ താളം നേരത്തെ നിലച്ചു പോയതിനാല്‍ രക്തം കിനിഞ്ഞില്ല.ദീര്‍ഘനിശ്വാസത്തിനു ശ്രമിച്ചെങ്കിലും നാസിക വെറും ദ്വാരങ്ങളായി അവശേഷിച്ചു.
തലച്ചുട്ടുന്നു.ചുറ്റിലും ഭീകരമായ കാഴ്ചകള്‍.എങ്ങും ശിക്ഷിക്കപ്പെടുന്ന മനുഷ്യര്‍.വീഥിയിലെ ആണികള്‍ അവസാനിക്കുന്നിടത്ത് പടവുകള്‍ അരംഭിച്ചു.പടവുകള്‍ കയറും തോറും ചുറ്റുമുള്ള കാഴ്ചകളുടെ ഭീകരതയും കൂടി വന്നു.
ഒരാള്‍,
ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ഗുഹ്യഭാഗത്ത് പഴുപ്പിച്ച ഇരുമ്പുകമ്പി കയറ്റുന്നു.
ഒരു നിലവിളി !!!
വയ്യ !! ക്രൂരനെങ്കിലും എനിക്കിതു കണ്ടു നില്‍ക്കാന്‍ വയ്യ.
നിലവിളി പെട്ടന്ന് നിലച്ചു,തിരിഞ്ഞുനോക്കിയപ്പോള്‍ ആ സ്ത്രീയുടെ വായ കാലുകൊണ്ട്‌ അയാള്‍ ചവുട്ടി അടച്ചിരിക്കുന്നു.
ഈ സ്ത്രീ എന്ത് പാപം ചെയ്തു കാണും ?
-"ഇനി കൊല്ലുമോ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ?" ഇടക്കിടെ ആക്രോശം .
പാവം !!!
ആര് ?
ഇവളോ? മരിച്ച കുഞ്ഞോ ?
ദൈവം ഉദരത്തിൽ നൽകിയ കുഞ്ഞിനെ വളർച്ച എത്തും മുൻപേ ,സ്വന്തം അഭിമാനം ഓർത്ത് കൊന്നുകളഞ്ഞതിനുള്ള ശിക്ഷ .വായിച്ച പുസ്തകങ്ങളിലും ,പഠിപ്പിച്ച പാഠഭാഗങ്ങളിലും ഉള്ളതിനേക്കാൾ ഭീകരമാണ് ഈ നരകത്തിലെ കാഴ്ചകൾ.ഏറ്റവും മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ചകൾ ഒരു ചിത്രത്തിൽ ആയിരുന്നെങ്കിൽ ''കണ്ണേ മടങ്ങുക '' എന്ന അടികുറിപ്പ് പോലും മതിയാവില്ല എന്ന് തോന്നിപ്പോയി.

വിദൂരതയിൽ രണ്ടു കോട്ട വാതിലുകൾ തെളിഞ്ഞു കാണാം.കവാടത്തിൽ കരിങ്കല്ലിൽ കൊത്തിവച്ച വാക്കുകൾ.''നരകം'' ''സ്വർഗം ''
ഭൂമിയിൽ മനുഷ്യൻ ചെയ്ത പാപങ്ങളുടെയും പുണ്യങ്ങളുടെയും അളവെടുത്ത് അവരെ വഴി തിരിച്ചു വിടുന്ന ചിത്രഗുപ്തൻ രണ്ടു വാതിലുകൽക്കിടയിലും ആയി ഇരിക്കുന്നു.സർക്കാർ ഓഫീസിലെ ഫയൽ കൂമ്പാരങ്ങൾ പോലെ ഇരു വശത്തും താളിയോലകൾ .ലോകത്ത് കമ്പ്യൂട്ടർ വൽകരിചിട്ടില്ലാത്ത ഏക ഓഫീസ് ഇത് മാത്രമായിരിക്കും എന്ന് തോന്നി.എങ്കിലും മുന്നിൽ വരുന്നവരുടെ ജീവിതം ആലേഖനം ചെയ്ത താളിയോലകൾ തിരഞ്ഞെടുക്കുന്നതിൽ ഒരു സൂപ്പർ കമ്പ്യൂട്ടർനേക്കാൾ വേഗതയുണ്ട് ചിത്രഗുപ്തന് എന്ന് തോന്നിച്ചു.

ഞാൻ തിരിഞ്ഞു നോക്കി.വരിയുടെ അവസാനം കാണാത്ത വിധം ജനക്കൂട്ടം .അക്ഷമയുടെ ഒരു ലക്ഷണവും കാണിക്കാതെ ശാന്തമായാണ് അവർ നിന്നിരുന്നത് .''കൊടുങ്കാറ്റിനു മുന്നിലുള്ള ശാ ന്തത '' യാണ് മദ്യ ശാലയ്ക്ക് മുന്നിലെ വരിയിൽ നിൽക്കുമ്പോൾ ഉള്ള മര്യാദ സൂചിപ്പിക്കുന്നത് എങ്കിൽ ഇവിടെ, ലഭിക്കാനിരിക്കുന്ന ശിക്ഷയെ ഓർത്തുള്ള വ്യാകുലത ആണ് ഓരോരുത്തരിലും കാണുന്നത് .
മുന്നിൽ നടക്കുന്നവരുടെ എണ്ണം കുറഞ്ഞ് എനിക്ക് മുന്നിൽ ഒരാൾ മാത്രം ആയി.അയാളുടെ ജീവിതം താളിയോലയിൽ നിന്നും വായിച്ചെടുത്ത് ചിത്രഗുപ്തൻ അരികിൽ നിന്ന ആളോട് എന്തോ മന്ത്രിച്ചു .അയാൾ കയ്യിൽ കഠാരയും ആയി എനിക്ക് മുന്നിൽ നടന്ന ആളുടെ മുന്നിൽ എത്തി.
''അയ്യോ ''നിലവിളിച്ചത് ഞാൻ ആണ്.
മുന്നിൽ നടന്ന ആൾ നിലത്തു കിടന്നു പിടയുന്നു .അയാളെ മൂന്ന് നാല് പേര് വന്ന് നരകകവാടം വഴി എടുത്തുകൊണ്ട് പോയി .ചിത്ര ഗുപ്തന്റെ ആജ്നാനുവർത്തിയുടെ ഇടതു കയ്യിൽ ഒരു ചാണ്‍ നീളമുള്ള മാംസ തുണ്ട്.അയാള് വലതു കയ്യിൽ ഇരുന്ന കഠാര കൊണ്ട് എന്നെ മുന്നിലേക്ക്‌ ക്ഷണിച്ചു ,

ഈശ്വരാ , സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ശിക്ഷ . തനിക്ക് ലഭിക്കാൻ പോകുന്നതും അതു തന്നെ ആയിരിക്കില്ലേ .
എന്തിന്...?
ഓർമകൾ ഒരു നിമിഷം പുറകോട്ടോടി ..

വിനോദ സഞ്ചാരത്തിനു പോകുന്ന കുട്ടികളുടെ പേര് വിവരം കമ്പ്യൂട്ടർ മെമ്മറിയിൽ പകർന്നു നൽക്കാൻ സ്കൂളിൽ എത്തിയതായിരുന്നു ഒരു ശനിയാഴ്ച .ഒപ്പം അകലെ എവിടെയോ ഇരുന്ന് വികാരങ്ങൾ കൈമാറുന്ന അജ്ഞാത സുന്ദരിയുമായുള്ള ചാറ്റിങ്ങിനും.ദീർഘനേരത്തെ ചാറ്റിംഗ് വഴി യുദ്ധസന്നദ്ധനായി നിൽക്കുന്ന ഒരു പുരുഷ ലിംഗത്തിന്റെ മുന്നിലേക്ക്‌ ആണ് താൻ ഓടി കയറുന്നത് എന്ന് മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിലേക്ക് അഭയം പ്രാപിച്ച അവൾ അറിഞ്ഞില്ല.

ദേവികാ റാണി .!! എന്റെ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി , എന്റെ ശിഷ്യയും .
എന്റെ ഉള്ളിലെ അദ്ധ്യാപകന്റെ മര്യാദകളെ എന്റെ ഉള്ളിൽ തന്നെയുള്ള പുരുഷന്റെ വികാരങ്ങൾ ചവുട്ടിയരച്ചു .
ഞാൻ വിയർത്തു ,ക്ഷീണിച്ചു .ഒരു തവണ അല്ല, മൂന്ന് തവണ !
രണ്ടു തവണയും അവൾ ആശ്വാസത്തോടെ പുറത്തു വിട്ട നിശ്വാസം മൂന്നാം തവണ എനിക്ക് അനുഭവപ്പെടാതിരുന്നപ്പോൾ ആണ് ഞാൻ ബോധ ത്തിലേക്ക് മടങ്ങി വന്നത് .പിന്നെ എല്ലാം യാന്ത്രികം ആയിരുന്നു .
വലിയ പണം മുടക്കി ഉന്നത ബിരുദങ്ങൾ നേടിയ ഡോക്ടറുടെ ഒരു വർഷത്തെ പലിശ കാശ് അയാള് പറഞ്ഞ അക്കൗണ്ട്‌ലേക്ക് മൊബൈൽ ഫോണ്‍ വഴി തന്നെ ട്രാൻസ്ഫർ ചെയ്തു കൊടുത്തപ്പോൾ പോസ്റ്മാര്ട്ടം റിപ്പോർട്ടിൽ മരണ കാരണം ആസ്ത്മ ആയി മാറി .
പ്രായ പൂർത്തി ആവാത്ത പെണ്മക്കളുടെ ശരീരം വില്പനയ്ക്ക് വച്ച് ആർഭാട ജീവിതം നയിക്കുന്ന മാതാപിതാക്കൾ ഉള്ള ഈ ലോകത്ത് ഞാൻ നൽകിയ നോട്ടുകളിലെ ഗാന്ധിയെ കണ്ടപ്പോൾ അവളുടെ പിതാവും അവളുടെ മുഖം മറന്നു .
മുതൽമുടക്കും മേയ്യനക്കവും വേണ്ടാത്ത സർക്കാർ ജോലി തേടി എല്ലാവരും പോയതോടെ കൃഷിപ്പണിക്ക് ആളെ കിട്ടാതായി എന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചിരുന്ന ഒന്നര ഏക്കർ അന്വേഷണ ഉദ്യോഗസ്ഥരുടെ പേരിലേക്ക് മാറ്റിയതോടെ ഞാൻ വീണ്ടും മാതൃകാ അദ്ധ്യാപകൻ ആയി .
ആരുടെയോ നിലവിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി .
വിലക്കെടുത്ത സാക്ഷികളും പണം എറിഞ്ഞു നശിപ്പിച്ച തെളിവുകളും മൂലം ഭൂമിയിലെ കോടതിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു . ഇവിടെ ഇതാ പ്രായ പൂർത്തി ആവാത്ത കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതിനുള്ള ശിക്ഷ അനുഭവിക്കാൻ പോകുന്നു. ജനനേന്ദ്രിയം മുറിച്ചു മാറ്റുക എന്ന അൽപം മുൻപ് കണ്ട കാഴ്ച ഇതാ വീണ്ടും ആവർത്തിക്കാൻ പോകുന്നു, തനിക്കുള്ള ശിക്ഷയും അത് ആയിരിക്കും എന്ന് ഉറപ്പിച്ച് ഒന്ന് 

തിരിഞ്ഞു നോക്കി .പിന്നിൽ കണ്ട ജനക്കൂട്ടം എന്നെ അമ്പരപ്പിച്ചു. ഇവർ എല്ലാം ഞാൻ ചെയ്ത അതേ കുറ്റം. ഈശ്വര .എത്ര സ്ത്രീകൾ വേദനിച്ചു കാണും.ഒരുപാട് കാലം നീണ്ട പരിചയത്തിന്റെ ലക്ഷണത്തോടെ ഒന്ന് തുറിച്ചു നോക്കിയ ചിത്രഗുപ്തൻ എന്റെ ജീവിതം താളിയോലയിൽ നിന്നും വായിച്ചെടുത്ത് വലത്തോട്ട് തിരിഞ്ഞു പോകാൻ കൽപ്പിച്ചു .

സ്വർഗവാതിലിനു മുന്നിലേക്ക്‌ നീങ്ങുമ്പോൾ ചിത്ര ഗുപ്തന്റെ കണക്കു കൂട്ടലുകൾ പിഴച്ചതിലുള്ള അത്ഭുതം മുഖത്ത് കാണിച്ചില്ല.

'' നന്ദി വീണ്ടും വരിക '' സ്വർഗ വാതിൽ വഴി അകത്തേക്ക് കയറും മുൻപ് കണ്ട വാചകം വായിച്ചപ്പോൾ 'ഇവിടേക്കോ , ഈ ഭീകരത കാണാനോ ' എന്ന് മനസ്സ് അറിയാതെ ചോദിച്ചു പോയി .സ്വർഗം എന്ന് കൊത്തി വച്ചിരിക്കുന്ന വാചകത്തിനു താഴെയുള്ള വാതയനത്തിലൂടെ അകത്ത് പ്രവേശിച്ചു. പുതിയ ജീവിതം ആരംഭിക്കുന്നതിനായി വലതു കാലെടുത്തു വച്ചതും കണ്ണിൽ ഇരുട്ട് പരന്നു.എങ്കിലും ,എല്ലാം തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു .

ചുറ്റിലും സുഗന്ധം പരത്തുന്ന പൂക്കള്‍ ,
കുളിര്‍മ പകരുന്ന ഗാനങ്ങള്‍ ,
ഓടിക്കളിക്കുന്ന കുട്ടികള്‍ ,
അവരുടെ മനോഹരമായ ശബ്ദം .
തികച്ചും സ്വർഗ്ഗം .
'' ഈ കാണുന്ന ഗോവണികൾ കയറിയാൽ കാണുന്ന ആദ്യത്തെ മുറി നിങ്ങളുടെതാണ് '' കാവൽക്കാരൻ പടികൾ കയറാൻ സഹായിച്ചു . അയാൾക്ക് കാഴ്ച ഉണ്ടെന്ന് മനസ്സിലായി .

ഞാൻ എങ്ങനെ ആണ് അന്ഥൻ ആയത് ...? ഞാൻ എന്നാണ് അന്ഥൻ ആയത് ..?
ഡോ .സാമുവൽ കൊണ്ട് വന്ന നേത്രദാന സമ്മതപത്രത്തിൽ ഒപ്പ് വച്ചപ്പോഴോ ...! അല്ല അതിനു ശേഷവും ഓപറേഷൻ തിയേറ്റർ എന്ന ബോർഡ് വായിച്ചതാണല്ലോ.'' വൈദ്യ ശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യാൻ ഇല്ല .'നേരത്തെ തീരുമാനിച്ച പോലെ അവയവങ്ങൾ മാറ്റുവാൻ ഉള്ള സമയം ആയി ''അനങ്ങാനോ സംസാരിക്കാനോ കഴിയാതെ കിടക്കുന്ന തന്നെ നോക്കി ഡോ .സാമുവൽ പറഞ്ഞപ്പോൾ വിതുമ്പി തിരിഞ്ഞു നടന്ന ഭാര്യയെ കണ്ടതും ഓർക്കുന്നു .
ഒടുവിൽ , സ്വർഗകവാടം വരെ ഉള്ള ഭീകര കാഴ്ചകളും കണ്ടതല്ലേ....!

ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചും ,ലഭിക്കാതെ പോയ ശിക്ഷയിൽ സന്തോഷിച്ചും ഞാൻ അയാളുടെ കൈ പിടിച്ച് ഗോവണികൾ കയറാൻ തുടങ്ങി.
-"ഇന്നുമുതല്‍ നിങ്ങളുടെ മുറിയില്‍ ഒരാള്‍ കൂടി ഉണ്ട് .."കാവല്‍ക്കാരന്‍ ആരോടോ പറഞ്ഞു .
-"ഉം .."ഒരു ദിര്‍ഘനിശ്വാസം ആയിരുന്നു അതിനുള്ള മറുപടി .
ഒരിക്കല്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചു തളര്‍ന്നു മാറിലേക്ക്‌ വീണപ്പോള്‍ കേട്ട അതേ ദിര്‍ഘനിശ്വാസം
ദേവികാറാണി.!!
-"ഇവിടെ നിങ്ങളെ ഉപദ്രവിക്കാന്‍ മറ്റാരും വരില്ല ."
മുറിയിലേക്ക് കയറ്റി നിർത്തി അയാൾ എന്നോട് പറഞ്ഞു
മറ്റാരും !!! അപ്പോള്‍ ഇവള്‍ എന്നെ ..? ചോദിക്കാൻ ശബ്ദം പുറത്തു വന്നില്ല
അയാള്‍ പോയി .
ഞാനും നിശ്വാസങ്ങളും തനിച്ചായി .
അവളുടെ മുറിയിലേക്ക് ഞാന്‍ തപ്പിത്തടഞ്ഞു കയറി .
സ്വാദിഷ്ട്ടമായ ഭക്ഷണ സാധനങളുടെ ഗന്ധം ..
എവിടെ ..?
ഒരുപാടു തേടി , എന്തൊക്കെയോ തട്ടി വീഴ്ത്തി .
ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കില്‍ .
മുഖത്ത് തിളച്ച വെള്ളം വീണു .
അവള്‍ പൊട്ടിച്ചിരിച്ചു .
ഈശ്വരാ !!
ഇവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു .
പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി .
കാലിൽ തട്ടി എന്തോ ഒന്ന് ഗോവണികൾ വഴി താഴേക്ക് പതിച്ചു .
അതിന്റെ ശബ്ദം അവസാനിച്ചിടത്ത് ഒരു കാൽപെരുമാറ്റം കേട്ടു .
-"നിങ്ങൾഭൂമിയിൽ വച്ച് കണ്ണ് ദാനം ചെയ്ത് ഒരാൾക്ക്‌ കാഴ്ച നൽകിയിട്ടുണ്ട് . അതിനാൽ ആണ് നിങ്ങൾക്ക് ശിക്ഷയിൽ ഇളവു ലഭിച്ചത് .പകരം, നിങ്ങളുടെ കാഴ്ച നഷ്ടപെടുത്തി നിങ്ങൾ ഉപദ്രവിച്ച ഈ പെണ്‍കുട്ടിയോടൊപ്പം കഴിയുക എന്നതാണ് നിങ്ങൾക്കുള്ള പുതിയ ശിക്ഷ. ഇവിടെ നിങ്ങളെ ഉപദ്രവിക്കാൻ മറ്റാരും വരില്ല..വേണമെങ്കില്‍ വന്ന ഇടത്തേക്ക് മടങ്ങി പോകാം ." ഗോവണി കയറാൻ സഹായിച്ച കവല്ക്കാരന്റെ ആയിരുന്നു ആ ശബ്ദം .
തിരിച്ചു പോവാനോ ?. എവിടേക്ക് ..?
'നന്ദി വീണ്ടും വരിക ' എന്ന ബോര്‍ഡിനും അപ്പുറത്ത് ..
ഹൊ !! ഭീകരം !!!
എങ്കിലും പോയേ പറ്റു ..
ഇവളില്‍ നിന്നും രക്ഷപെടണം .
ഇല്ലെങ്കില്‍ ഇവളെന്നെ .....
ഞാന്‍ പതിയെ തിരിഞ്ഞു നടന്നു .
നടക്കുമ്പോള്‍ ഒന്നോര്‍ത്തു .
-''സ്ത്രീയുടെ ചാരിത്ര്യം നശിപ്പിക്കരുത് .
അതിന് പകരം വക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക്‌ പോലും ആവില്ല
അതുകൊണ്ട് വിലമതിക്കാനാവാത്ത അത് കവർന്നെടുക്കരുത് .
അതിനുള്ള ശിക്ഷ കഠിനമാണ്''.
**************************************************

ചെറുകഥ::വിചിത്ര ജീവികളുടെ നഗ്നനൃത്തം

നേരം പുലര്‍ന്നു .
റോഡില്‍ വാഹനങളുടെ ഇരമ്പല്‍ കേട്ടു തുടങ്ങി.
രാമു എഴുനേറ്റു കട്ടിലില്‍ ഇരുന്നു .
അമ്മ ഇനിയും ഉണര്‍ന്നില്ലേ ..... ?
വിളിച്ചുണര്‍ത്തിയാലോ   ?
വേണ്ട !!!
പണ്ടൊരിക്കല്‍ ആ വാതിലില്‍ മുട്ടിയത്തിനു ഗോപനങ്കിളിന്റെ   കയ്യില്‍നിന്നും
കിട്ടിയതിന്റെ വേദന ഇനിയും മാറാത്തത് പോലെ ....
വല്ലാതെ വിശക്കുന്നു ..
ഇന്നലെ രാത്രിയും പട്ടിണി ആയിരുന്നില്ലേ.... !! അതുകൊണ്ടാവും .
അവന്‍ എഴുനേറ്റ് പതുക്കെ നടന്നു .
കടപ്പുറത്തെ ഒരു ഒഴിഞ്ഞ കോണില്‍ അവന്‍ ഇരുന്നു ..
ഇവിടെ ഈ തണുത്ത കാറ്റില്‍ ഇരിക്കാന്‍ വല്ലാത്ത സുഖമാണ് ..
പ്രത്യേകിച്ചും രാവിലെ .........
പക്ഷെ താനിവിടെ അധിക സമയവും ഇരുന്നിട്ടുള്ളത് ഉച്ചവെയിലില്‍ ആണെന്നുള്ളത്‌ അവന്‍ ഓര്‍ത്തു.
ഒരു കുഞ്ഞു കൂട് നിറയെ ജീരക മിട്ടായികളുമായി
സ്കൂള്‍ അവധി ദിനത്തില്‍ കയറി വരുന്ന മാത്യുസ് അങ്കിള്‍ ആയിരുന്നു
ഉച്ചവെയിലില്‍ ഇരിക്കാന്‍ പഠിപ്പിച്ചത് .
ഉച്ചവെയിലത്ത് കടപ്പുറത്ത് ഇരുന്നു ചിന്തിച്ചാലോ സ്വപ്നം  കണ്ടാലോ അത് ഫലിക്കുമത്രേ ...
അതും പറഞ്ഞാണ്‌ അങ്കിള്‍ തന്നെ ഇവിടെ ഇരിക്കാന്‍ പറഞ്ഞു വിടാറുള്ളത്‌ എന്ന്  അവന്‍ ഓര്‍ത്തു.
പിന്നീട് സൂര്യന്‍ പാതിയിലധികവും കടലിനടിയില്‍ ആയാല്‍ അമ്മ വന്നു കൊണ്ടു പോകും .
പക്ഷെ അന്നൊന്നും ഇല്ലാതിരുന്ന ക്ഷീണം ഇപ്പോള്‍ തോന്നുന്നു ..
ഈ തണുത്ത പ്രഭാതത്തിലും ,ഭക്ഷണമില്ലാഞ്ഞിട്ടാവും  .. അവന്‍ സമാധാനിച്ചു ..
അതുപോലൊരു ഉച്ചവേയിലിലല്ലേ ഞാന്‍ മേടിച്ച കാറില്‍ അമ്മയെ ഇരുത്തി
നഗരം ചുറ്റാന്‍ പോയ സ്വപ്നം  കണ്ടത് .
കടല്‍ തീരത്തിരുന്നു ഉച്ചവെയിലില്‍ കാണുന്ന സ്വപ്നം  ഫലിക്കുമെന്ന്
പറഞ്ഞ മാത്യുസ് അങ്കിളിനെ കാണുമ്പോള്‍ പറയണം എന്ന് കരുതിയതാണ് ..
പക്ഷെ പിന്നെ അങ്കിള്‍ വന്നില്ല ...
മാത്യുസ് അങ്കിള്‍ മാത്രമല്ല  ഇപ്പോള്‍ ആരും വരാറില്ല .
ഒരിക്കല്‍ എന്തൊരു അഹങ്കാരമായിരുന്നു തനിക്ക് ,അവന്‍ ഓര്‍ത്തു.
മനുവും ദീപുവും എല്ലാം ആഴ്ചയിലോ മാസത്തിലോ വന്നെത്തുന്ന അച്ഛന്‍ കൊടുക്കുന്ന
മിട്ടായികളുടെ അഥ പറയുമ്പോള്‍ പുച്ഛമായിരുന്നു തനിക്കെപ്പോഴും .
അച്ചനില്ലെന്കിലും എന്നും വില കൂടിയ മിട്ടായികളുമായെത്തുന്ന
ഒരുപാടു അങ്കിള്‍മാര്‍ തനിക്കുണ്ടെന്നും അവര്‍ തരുന്ന മിട്ടായികള്‍  നിങ്ങളുടെ അച്ഛന്‍ തരുന്നതിനെക്കാള്‍
വില കൂടിയതാണെന്നും വിളിച്ചു പറയണമെന്ന് തോന്നിയിട്ടുണ്ട് ..
പക്ഷെ അങ്കിള്‍മാരെ കുറിച്ചു ആരോടും പറയരുതെന്ന് അമ്മ പറഞ്ഞതോര്‍ത്തു
മിണ്ടാറില്ലായിരുന്നു 
എന്നാലുമെന്തേ അമ്മക്ക് ദീനമാനെന്നറിഞ്ഞിട്ടും ആരും വരാത്തത് ..?
ഒരുപാടു തവണ മിട്ടായികള്‍ക്ക് പകരമായി ഒരുപാടു ഉമ്മകള്‍ കൊടുത്ത തന്നെ എങ്കിലും അവരാരും ഓര്‍ക്കാത്തതു ??
"ഇവനാ യശോദയുടെ മകനല്ലേ ?"
വലയും കൂടയുമായി കടലിലേക്ക്‌ പോകുന്ന ചെറു സംഘത്തില്‍ ആരോ ചോദിച്ചു ..
"അതെ .അതെ. ഇവനോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിരുന്നതാണല്ലോ ..പിന്നെയും മനുഷ്യനെ പേടിപ്പിക്കാന്‍ ഇവന്‍ .."
അവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നോട്ടു പോയി .
അവര്‍ പറഞ്ഞതു മുഴുവന്‍ രാമു കേട്ടു എങ്കിലും  അവന് ഒന്നും മനസ്സിലായില്ല .
"നീ പുറത്തേക്ക് ഒന്നും പോവരുത് ആളുകള്‍ വഴക്ക് പറയും ."
ഒരിക്കല്‍ അമ്മ ഇങ്ങനെ പറഞ്ഞതിനും അവര്‍ ഇപ്പോള്‍ പറഞ്ഞിട്ട് പോയതിനും എന്തോ ബന്ധമുണ്ടെന്നു മാത്രം അവന് തോന്നി.
യു.കെ.ജി. യില്‍ നിന്നും ജയിച്ചു ഒന്നാം ക്ലാസ്സില്‍ ആയപ്പോള്‍ എന്തൊരു ആവേശമായിരുന്നു പഠിക്കാന്‍ ...
കുറെ ചിത്രങ്ങളും  കഥകളും അടങ്ങിയ പുസ്തകം വലിയ ആവേശത്തോടെ ആയിരുന്നു എന്നും തുറന്നിരുന്നത്‌ .
"നീ ഇനി സ്കൂളിലൊന്നും പോവണ്ട .നിന്നെ കൊണ്ടു പോകാന്‍ ദൂരെ നിന്നും കുറച്ചുപേര്‍ വരും .അവരോടൊപ്പം പോയി അവിടെ വലിയ സ്കൂളില്‍ ചേർന്ന്  പഠിച്ചാല്‍ മതി ."
തന്റെ  എല്ലാ സ്വപ്നങ്ങളും  അമ്മയുടെ ആ വാചകത്തില്‍ തകര്‍ന്നില്ലേ ?
അമ്മയുടെ വാക്കു കേള്‍ക്കാതെ പുസ്തകസന്ജിയുമായി സ്കൂളില്‍ എത്തിയപ്പോള്‍ ടീച്ചര്‍ ക്ലാസ്സിനകത്തുപോലും കയറ്റാതെ  മടക്കി വിട്ടതും ,
സ്കൂളിന്റെ പരിസരത്തിരുന്നു വൈകുന്നേരം വരെ കരഞ്ഞതും അവന്‍ ഓര്‍ത്തു .
അമ്മയുടെ വാക്ക് കേള്‍ക്കാതെ സ്കൂളില്‍ പോയതിനു ടീച്ചര്‍മാര്‍ ഇത്ര  അധികം കോപിച്ചത് എന്തിനെന്ന് മാത്രം  അവന് മനസ്സിലായില്ല .
തന്നെ കണ്ടപ്പോള്‍ മനുവും ദീപുവുമെല്ലാം ഭയന്ന് നിലവിളിച്ചത് എന്തിന്നെന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവനില്‍ അവശേഷിച്ചു.
അമ്മ സ്‌കൂളില്‍ പോവണ്ട എന്ന് പറഞ്ഞ കാര്യം മാത്യുസ് അങ്കിളിനോടും ഉണ്ണി അങ്കിളിനോടും പറയണം എന്ന് കരുതി ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസമെത്രയായി  ..
പക്ഷെ ആരും വന്നില്ല .
വരുകയുമില്ലേ ..?
ആര് വന്നില്ലെങ്കിലും  രാജീവ് അങ്കിള്‍ വരും .
എന്നത്തെയും പോലെ പഠിച്ചു മിടുക്കനാവണം എന്ന് പറഞ്ഞു ഉമ്മ തരും .
അങ്കിളിനോട് പറയണം എല്ലാം.
അങ്കിള്‍ പറഞ്ഞാല്‍ അമ്മ കേള്‍ക്കും ,
പിന്നെ മനുവിന്റെം ദീപുവിന്റെം കൂടെ ഇരുന്ന് എനിക്കും പഠിക്കാം അവന്‍ ഓര്‍ത്തു ..
കടല്കരയിലിരുന്നു അവന്‍ പിന്നെയും ഒരുപാടു ചിന്തിച്ചു .
അവന്റെ നിഴലിനു കനം കൂടി വന്നു ..
നേരമെത്രെയായെന്നോ അമ്മ ഉണര്‍ന്നു കാണുമെന്നോ എന്നൊന്നും അവന്‍ ചിന്തിച്ചില്ല .
ചിന്തിച്ചിട്ട് കാര്യമില്ല ,
ആ വാതിലില്‍ മുട്ടാനുള്ള ധൈര്യം അവനില്ല.
ഒരിക്കല്‍ ഗോപനങ്കില്‍ തന്ന മിട്ടായികള്‍ മുന്നിലത്തെ ഒടിഞ്ഞ മരത്തിന്റെ
ചില്ലയില്‍ ഇരുന്നു തിന്നുമ്പോള്‍ അയല്‍പക്കത്തെ ശ്രീകുട്ടന്‍ തട്ടിപ്പറിച്ചത്‌ പറയാനായിരുന്നു
അവസാനമായി ആ വാതില്‍ തുറന്നത് .
അമ്മയുടെ നഗ്ന മേനിയില്‍ നിന്നും എഴുനേറ്റ് വന്ന ഗോപനങ്കില്‍
ഒരു മൃഗത്തെപ്പോലെ ചെവിക്കു പിടിച്ചതും കവിളത്ത് അടിച്ചതും
ഇപ്പോളും വേദനയോടെ ഓര്‍ക്കുന്നതിനാല്‍ ആ വാതിലില്‍ ചെന്നു മുട്ടന്‍ അവന് ധൈര്യം കിട്ടാറില്ല .
അന്ന് ആ വേദനയിലും അവന്‍ ഓര്‍ത്തത് ഈ തടിയനായ
അങ്കിള്‍ എന്തിനാ പാവം അമ്മയുടെ മേലെ കിടക്കുന്നതെന്തിനെന്നാണ് ,
അവിടെ ഇഷ്ട്ടം പോലെ സ്ഥലം ബാക്കി കിടപ്പുണ്ടായിരുന്നല്ലോ ..!!
എന്തോ അവനൊന്നും മനസ്സിലായില്ല , ഇപ്പഴും .
അതിന് ശേഷം ആ വാതില്‍ മുട്ടാറില്ല, അത്രേ തന്നെ .
നിഴലിന്റെ നീളം കുറഞ്ഞതും പിന്നെയും കൂടിയതും ഒന്നും അവന്‍ അറിഞ്ഞില്ല.എപ്പോഴെങ്കിലും എഴുനെല്‍ക്കുന്ന അമ്മ വരും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവന്‍.
പിന്നീടെപ്പോഴോ തളര്ന്നുറങ്ങിപ്പോയി.
ആരുടെയോ കൈകള്‍ തോളത്തു സ്പര്ശിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത് .
നീണ്ട കുപ്പായം ധരിച്ച ആ മനുഷ്യന്‍ അവനെ എടുത്തു വാഹനത്തില്‍ കയറ്റി .
അമ്മ പറഞ്ഞ ,
ദൂരസ്ഥലത്തെ സ്‌കൂളില്‍ കൊണ്ടു പോകാന്‍ എത്തിയവരാവും അവര്‍ എന്ന് അവന് ബോധ്യമായി .
എന്നാലും അമ്മ ....?
അമ്മ ഇനിയും ഉണര്ന്നില്ലേ എന്ന ചോദ്യവും മനസ്സില്‍ പേറി നിരങ്ങി
നീങ്ങുന്ന വാഹനത്തില്‍ തളര്‍ന്നിരിക്കുമ്പോള്‍ അവന്‍ അറിഞ്ഞില്ല ,
മുന്നില്‍ പോകുന്ന വാഹനത്തില്‍ തിരിച്ചു വരാത്ത ഒരു യാത്രയില്‍ ആണ് അവന്റെ അമ്മയെന്നും
അമ്മയെ കാര്‍ന്നു തിന്ന അതെ വിചിത്ര ജീവികള്‍
അവന്‍റെ ശരീരത്തിലും നഗ്നനൃത്തം ചെയ്യുകയാണ്എന്നും .
*******************************************  

ചെറുകഥ :: പ്രണയവും ജീവിതവും

ഡിസംബറിലെ ഒരു പ്രഭാതത്തില്‍ ...

"കഴിഞ്ഞ ആഴ്ചയിലെ കേരളപ്പിറവി  ആഘോഷത്തിനിടയിലാണ്  ഞാന്‍ നിന്നെ ആദ്യമായി കണ്ടത് .മനസ്സുകള്‍ തമ്മില്‍ ഒരുപാടു പരിചയം ഉള്ളതായി തോന്നി .എന്നിട്ടുമെന്തേ ഇത്രയും നാള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നിട്ടും തമ്മില്‍ കാണാഞ്ഞത് എന്ന് അറിയാതെ ചിന്തിച്ചു പോയി .ജീവിത യാഥാര്‍ഥ്യം തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ സ്വന്തം  ഇണയെ അരുകില്‍ എത്തിച്ചാലും കണ്ടെത്താനും തിരിച്ചറിയാനും ഏറെ സമയമെടുക്കുമെന്ന് എവിടെയോ വായിച്ചതു അറിയാതെ ഓര്‍ത്തു പോയി .നിന്നെ കണ്ടത് മുതല്‍ നിന്നെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍ .നിന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു ,ഞാനിപ്പോള്‍ വന്നത് നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനാണ് .ങ്ഹാ !! പറഞ്ഞില്ലാലോ , ഞാന്‍ അശോക് .ഇവിടെ നിന്നെ പോലെ തന്നെ ഞാനും എം .എ . ഫൈനല്‍ ഇയര്‍ ആണ് .ഒരു വ്യത്യാസം  മാത്രം.വിഷയം മലയാളം .അതുകൊണ്ട് തന്നെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കുറച്ചു പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞ അല്‍പ്പം അറിയപെടുന്ന എഴുത്തുകാരന്‍ കൂടി ആണ് .അധികം സാമ്പത്തിക  പ്രാരാബ്ധങ്ങളോ ബാധ്യതകാളോ ഇല്ലാത്ത ഇടത്തരം കുടുംബം .പിന്നെ അടുത്ത് തന്നെ വളരെ പ്രസിദ്ധമായ ഒരു വാരികയില്‍ ജോലി ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട് ..കോളേജ് പയ്യന്മാരുടെ നാലാംകിട പ്രണയമല്ല ,ജീവിതം മുഴുവന്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ആത്മാര്‍ത്ഥ പ്രണയവും ജീവിതവുമാണ് ഞാന്‍ ഉദേശിക്കുന്നത് .."


ജൂണിലെ മഴപെയ്യുന്ന ഒരു സായാഹ്നത്തില്‍ ...

" നിന്നെ ആദ്യമായി കണ്ടതും നിന്നോട് എന്റെ മനസ്സിലെ വികാരങ്ങള്‍ മുഴുവന്‍ പറഞ്ഞതും ഇന്നലെ കഴിഞ്ഞപോലെ ഞാന്‍ ഓര്‍ക്കുന്നു .എഴുത്തും വായനയും മാത്രമുളള  എന്റെ ജീവിതത്തില്‍ നീ ഇത്രെപെട്ടന്നു കയറി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല .ഞാന്‍ അറിയാതെ എന്റെ കഥയിലെ കഥാപാത്രങ്ങൾക്ക്  നിന്റെ മുഖഛായ വരുമ്പോളും എന്റെ എല്ലാ കഥകളും പ്രണയ കഥകള്‍ ആയി മാറുമ്പോളും  ഞാന്‍ അറിയുന്നു നീ എന്നെ കീഴ്പെടുത്തി കഴിഞ്ഞു എന്ന്. മനസ്സിലെ ചിന്തകളും വികാരങ്ങളും പുസ്തകതാളുകളിലേക്ക് പകര്‍ത്തുന്നതിനെക്കാള്‍ നിന്നില്‍ അര്‍പ്പിക്കാനാണ് ഞാന്‍ ഇപ്പോള്‍ കൊതിക്കുന്നത് .നീ എനിക്ക് കൂട്ടായി വരുന്ന ദിവസം മാത്രമാണ്  ഇപ്പോള്‍ എന്റെ സ്വകാര്യ   സ്വപ്നം .ബാക്കിയെല്ലാം വായനക്കാരന്‍ അല്ലെങ്കില്‍ നീയുമായി ഞാന്‍ പങ്കുവെച്ചു കഴിഞ്ഞു .ഈ മഴ പെയ്തു തീരും മുന്പേ , അല്ലെങ്കില്‍ അടുത്ത മഴ പെയ്തിറങ്ങും മുമ്പേ  നീ എന്റെതാവണം എന്ന് ഞാന്‍ ആശിക്കാറുണ്ട് , ഓരോ മഴയിലും ..നിന്നെ  സ്വപ്നം കാണാന്‍ തുടങ്ങിയത് മുതലാണ് എന്റെ ദിവസങ്ങൾക്ക്  നീളം കൂടിയത് .നീ എന്ന് എനിക്ക് മാത്രം ആയി തീരും ??"


സപ്തംബറിലെ  ഒരു രാത്രി ..

" സപ്തംബർ 15 ലെ ഈ രാത്രി നമുക്കു മറക്കാനാവില്ല , നമുക്കെന്നല്ല ഒരു ദമ്പതികള്‍ക്കും മറക്കാനാവില്ലല്ലോ അവരുടെ ആദ്യ രാത്രി .പത്തു മാസത്തെ പ്രണയത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു ശരാശരി കാമുകന്റെ ആവേശത്തോടെ ഒന്നു ചുംബിക്കാന്‍ പോലും മുതിരാതിരുന്ന ഞാന്‍ എല്ലാ തടസ്സങ്ങളും നീങ്ങിയ ഈ നിമിഷത്തില്‍ തുടുപ്പാര്‍ന്ന നിന്റെ കവിളില്‍ ഒരു ചുംബനം നല്കുന്നു .ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി എന്റെ ജീവിതത്തിലേക്ക് കാമുകിയില്‍ നിന്നും ഭാര്യ എന്ന സ്ഥാനക്കയറ്റം കിട്ടി വന്ന നിന്നോട് എനിക്കെന്തും പറയാമല്ലോ !!ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനിടയില്‍ പരസ്പരമുള്ള ശരീര ശാസ്ത്രം ഒഴികെ മറ്റെല്ലാം കൈമാറിയ നമുക്കിടയില്‍ ആമുഖത്തിന്റെ ആവശ്യകഥ എന്തിന് അല്ലേ ?വിവാഹത്തിന്റെ തിരക്കിനിടയില്‍ മറ്റന്നാള്‍ പുറത്തിറങ്ങാനുള്ള വാരികക്ക് ലേഘനം എഴുതാന്‍ വിട്ടുപോയി .നാളെ കാലത്തു അത് ശേഖരിക്കാന്‍ എത്തുന്നവരെ നിരാശരാക്കാന്‍ പറ്റില്ലെന്ന് എഴുത്തുകാരനായ എന്നേക്കാള്‍ നിശ്ചയം വായനക്കാരിയായ നിനക്കു ഉണ്ടാവുമല്ലോ !!അതുകൊണ്ട് നീ ഉറങ്ങിക്കോ !!എനിക്കല്‍പ്പം എഴുത്ത് ബാക്കിയുണ്ട് .. എനിക്ക് നിന്നെ നിരാശപ്പെടുത്താന്‍ നിന്റെ സമ്മതം പോലും വേണ്ടല്ലോ ! "


ഡിസംബറിലെ ഒരു തണുത്ത രാത്രി

"സാഹിത്യ സദസ്സുകളില്‍ നിന്നും സാഹിത്യ സദസ്സുകളിലേക്ക് ആണ് എന്റെ യാത്ര ..ഒരു വലിയ എഴുത്ത്കാരന്‍ ആവുക എന്നതായിരുന്നു കുട്ടിക്കാലം മുതല്‍കേ ഉള്ള എന്റെ സ്വപ്നം .ആ സ്വപ്നം ഒരു കിടാ വിളക്കായി ഇപ്പോളും കൊണ്ടു നടക്കുന്നു ..അതുകൊണ്ട് തന്നെ എന്റെ യാത്രക്കിടയില്‍ ഏതെങ്കിലും മഹാനായ സാഹിത്യ കാരനോടൊപ്പം അല്പം മദ്യം സേവിചെന്നു വരും ..
അതല്ലെങ്കില്‍ സർഗ്ഗ വേദനയിൽ മനസ്സില്‍ പടരുന്ന തീ അണക്കാന്‍ അല്‍പ്പം മദ്യം ..ഒരു വർഷം  അടുത്ത് കഴിഞ്ഞിട്ടും നീ അശോക് എന്ന എഴുത്തുകാരനെ അറിയാന്‍ ശ്രമിച്ചില്ല  ..നിനക്കു ഒരു കുറവും വരുത്താതെ ഞാന്‍ നോക്കുന്നില്ലേ  ?വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും  അണിയിച്ചു മറ്റു സ്ത്രീകളെ പോലെ നിന്നെയും ഞാന്‍ അലങ്കരിച്ചു നിർത്താറില്ലേ ?പിന്നെ എന്തിന് എപ്പോഴും ഈ പരിഭവം ?നിനക്കു വല്ലാതെ ബോര്‍ അടിക്കുന്നുവെങ്കില്‍ എന്റെ സുഹൃത്തിന്റെ ഫിനാന്‍സ് കമ്പനിയില്‍ ഒരു ജോലി വാങ്ങിത്തരാം. ഈ രാത്രിയെങ്കിലും എന്നെ വെറുതെ വിടുക ഒരു ചെറുകഥയുടെ അവസാന രൂപം തേടി ഒരാഴ്ചയായി മനസ്സു പിടയുന്നു .."


മാര്‍ച്ചിലെ ഒരു സന്ധ്യ ...

" നിന്നെ കമ്പനിയില്‍ ജോലിക്ക് ചേര്‍ത്തത് നിന്റെ ബോറടി മാറ്റാനാണ് . അല്ലാതെ നിന്‍റെ ശമ്പളം കൊണ്ടു കുടുംബം പോറ്റാനോ , നിന്‍റെ കഴിവ് കൊണ്ടു കമ്പനി രക്ഷപെടാനോ അല്ല .അവധി ദിവസത്തിലും നീ ഓഫീസിലേക്ക് പോകുന്നത് നീ ഭര്‍ത്താവിനോടുള്ള കടമ മറന്നു കൊണ്ടാണ് .നഗരത്തിലെ ശീതികരിച്ച സിനിമാശാലകളില്‍ നിന്നെയും നിന്‍റെ ഓഫീസിലെ രമേഷ് എന്ന ചെറുപ്പക്കാരനെയും പലവട്ടം കണ്ടെന്നു പലരും എന്നോട് പറഞ്ഞിരുന്നു . പത്തുമാസത്തെ പ്രനയത്തിനിടക്ക്‌ ഒരു ചുംബനം പോലും ആഗ്രഹിച്ചിട്ടില്ലാത്ത  നീ സ്വകാര്യ സുഖത്തിനായി നീതീകരിക്കാത്തതോന്നും ചെയ്യില്ലെന്ന എന്റെ മനസ്സിലെ ഉറപ്പും സത്യത്തെ ഒളിച്ചുവെക്കാന്‍  കഴിവില്ലാത്തവൾ  ആയിരുന്നു നീ എന്ന  സത്യവും എനിക്കറിയാവുന്നത് കൊണ്ട്  അവരുടെ വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമായി  കാതില്‍ മുഴങ്ങുന്നു ,അത് എന്‍റെ മനസ്സില്‍ കയറാന്‍ ഇടം കിട്ടാതെ അവിടെ തന്നെ വട്ടമിട്ടു പറക്കുന്നു .എന്തായാലും കഴിക്കാന്‍ ഭക്ഷണവും അണിഞ്ഞൊരുങ്ങാന്‍ ആവശ്യത്തിന്  വസ്ത്രങ്ങളും സഞ്ചരിക്കാന്‍ വാഹനവും വിനോദത്തിനു ഒരുപാടു ചാനലുകളും ഉള്ള നമ്മുടെതായ ഈ ലോകത്തില്‍ ബോറടി മാറ്റാന്‍ നീ ജോലിക്ക് പോകണമെന്നില്ല . "


മേയ് മാസത്തിലെ ഒരു മദ്ധ്യാഹ്നം ...

ഒരു ചെറുകഥവഴി ഒരു എഴുത്തുകാരന്റെ മനസ്സറിയാം ഒരു നോവല്‍ വഴി അയാളുടെ ജീവിതവും..എന്നറിയാവുന്ന എനിക്ക് ഒരു സ്ത്രീയുടെ മനസ്സു അറിയാന്‍ കഴിയാതെ പോയി .ഏതാണ്ട് ഒരു വർഷം  പ്രണയിച്ച കാമുകിയെ ഞാന്‍ പൂര്‍ണമായും മനസ്സിലാക്കിയിരുന്നു .പക്ഷെ എന്‍റെ ജീവിത പങ്കാളി ആയ ശേഷം നിന്നെ മസ്സിലാക്കാന്‍ കഴിയാതെ പോയി ..നിന്നെ മനസ്സിലാക്കിയിരുന്നു എങ്കില്‍ , തേടിയെടുത്ത വസ്ത്രങ്ങളും കയ്യില്‍ പിടിച്ചുകൊണ്ടു പുറം വാതിലിലൂടെ ആ ചെറുപ്പക്കാരന്‍ ഓടിയ സംഭവം ഒഴിവാക്കാമായിരുന്നല്ലോ ..നീ എന്ന സത്യത്തെ നീ മറന്നു ..ഇനി യാന്ത്രികമായി നീ തെറ്റില്‍ നിന്നും തെറ്റിലേക്ക് വഴുതി വീഴും .എഴുത്തിനും വായനക്കുമിടയില്‍ ഇനിയും ഞാന്‍ ഭാര്യയെ കണ്ടില്ലെന്നു വരാം . അത് പിന്നെയും ചെറുപ്പക്കാരെ വീട്ടിലേക്ക് വിളിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാനും നിനക്കു പ്രേരണയാവും .അതുകൊണ്ട് പരസ്പരം കൈമാറിയ എല്ലാ സ്വപ്നങ്ങളും തിരിച്ചു നല്കി നമുക്കു പിരിയാം .ഞാനും നീയും ഒരുമിച്ചുള്ള കേരളപ്പിറവി ആഘോഷത്തിന്റെ തലേ ദിവസങ്ങളിലെത് പോലുള്ള ദിനചര്യകളിലേക്ക്‌ നമുക്കു തനിയെ മടങ്ങാം ... ശുഭയാത്ര .. "
****************************************

ചെറുകഥ ::സ്വപ്നങ്ങളുടെ മരണം

ബോംബെയിലെ മംസകച്ചവടക്കാരന്റെ പുറകെ ,മുഷിഞ്ഞ കുറെ നോട്ടുകളും പോക്കറ്റില്‍ തിരുകി
നടക്കുമ്പോളും എന്റെ മനസ്സില്‍ അവള്‍ മാത്രമായിരുന്നു  ..
സോന !!!
പതിനൊന്നു വര്‍ഷത്തെ മൂകമായ പ്രണയത്തിനോടുവില്‍ സ്വന്തമാക്കാനുള്ള
സമയത്ത്  ഉത്തരേന്ത്യയിലേക്ക്
ഒരു ഹിന്ദിക്കാരനോടൊപ്പം  പറന്നകന്ന എന്‍റെ സോന ..
അവള്‍ പോയിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും  ആ മുഖവും ഓര്‍മ്മകളും ഇപ്പഴും മനസ്സില്‍ മായാതെ 
കിടക്കുന്നത് പതിനൊന്നു വര്‍ഷത്തെ മൂകമായ പ്രണയത്തിന്റെ ചില ഓര്‍മകള്‍ മനസ്സില്‍ ഇപ്പോഴും
അവശേഷിക്കുന്നത് കൊണ്ടാവും ..
"ആയിയെ സാബ് ,ഇതെര്‍ ബൈട്ടിയെ .."
കക്ഷത്തിരുന്ന ഡയറി എടുത്ത് അയാള്‍ ഇരിപ്പിടം ചൂണ്ടിക്കാട്ടിയശേഷം അകത്തേക്ക് പോയി .
അധികം വൈകാതെ മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി ഒരു തടിച്ച സ്ത്രീ പുറത്തേക്ക് വന്നു .
മാറിടത്തിന് മുകളില്‍ ഇട്ടിരുന്ന തുണിക്ക് വലിപ്പം പോരെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു .
വയര്‍ഭാഗം ഏറെയും പുറത്തു കാണാം  .
"ആപ്കോ മലയാളി ചായിയെ ?"
പുരുഷന്റെത് പോലുള്ള പരുക്കന്‍ ശബ്ദത്തില്‍ അവള്‍ ചോദിച്ചു .
ഒരു രാത്രി ആസ്വദിക്കാൻ  ഒരു പെണ്ണ് .
ലൈന്ഗീകതയില്‍ ഭാഷയുടെ പങ്കെന്ത് ?
എന്ന് ചോദിക്കണം എന്ന് കരുതിയതാണ് .
എങ്കിലും ...
" ജി ഹാ മലയാളി "
എന്ന് മനസ്സു പറയിപ്പിച്ചു ..
തളര്‍ന്നുറങ്ങുമ്പോള്‍ എന്തെങ്കിലും മിണ്ടാന്‍ മലയാളമാവും ഏറ്റവും അനുയോജ്യം .
പിന്നീട് എപ്പോളെങ്കിലും ഒരു തെരുവ് വേശ്യയുടെ കഥ എഴുതേണ്ടി  വന്നാല്‍ അതില്‍ ചേര്‍ക്കാന്‍
എന്തെങ്കിലും ഇവളില്‍ നിന്നും ഇപ്പോഴേ ചോര്‍ത്തിയെടുക്കുകയുമാവാം , ഞാന്‍ കരുതി .
"പൈസ ദേനേ കെ ഭാദ് തും 3rd നമ്പര്‍ കമരേ മി വെയിറ്റ് കരോ "
ആ തടിച്ച സ്ത്രീയുടെ ഹിന്ദിയും ഇന്ഗ്ലിഷും കലര്‍ന്ന വാക്കുകള്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും
അഞ്ഞൂറിന്റെ നാല് മുഷിഞ്ഞ നോട്ടുകള്‍ അവളുടെ കയ്യില്‍ വച്ചു ഞാന്‍ മുറിയിലേക്ക് കേറിപ്പോയി .
കുറ്റബോധം തീര്‍ക്കാന്‍ , അല്ലെങ്കില്‍ അല്പം ധൈര്യത്തിനായി ദീപകിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്ന
ചാരായ ബോട്ടിലിന്റെ അടപ്പ് ഞാന്‍ തുറന്നു .
അല്പം വായ്ക്കകത്തേക്ക്  കമഴ്ത്തി .
പലതും മറക്കാന്‍ മദ്യം ഉപയോഗിച്ചാല്‍ മതി എന്നും ,
എന്തും മറപ്പിക്കാന്‍ മദ്യത്തിന് കഴിയും
എന്നും ആരോ എന്നെ പഠിപ്പിച്ചിരുന്നു ,
പക്ഷെ ആറ് വർഷം കൊണ്ടു എനിക്ക് സോനയെ പോലെ തന്നെ മദ്യത്തെയും മറക്കാന്‍ വയ്യാതായി ..

പന്മാസലയും , ചാപ്പ് ഘൈനികളും വിദേശ മദ്യവും നാടന്‍ ചാരായവും ബ്രാൻഡും അളവും നോക്കാതെ
അകത്താക്കുംബോളും പുകവലി ശീലമാവാതിരിക്കാന്‍ ശ്രമിച്ചത്‌  ,അല്ലെങ്കില്‍ അത് ഒരിക്കലെങ്കിലും
നോക്കാന്‍ ശ്രമിക്കാതിരുന്നത്  എന്തുകൊണ്ടാവും ..?
"പ്രശാന്ത് , എന്‍റെ അച്ഛന്‍ ഒരു ചെയിന്‍ സ്മോക്കെര്‍ ആയിരുന്നു ..അതുകൊണ്ട് , എനിക്ക് ഒരിക്കലും
ഇഷ്ട്ടപെടാത്തതും അത് മാത്രമാണ് , സ്മോക്കിംഗ്..
നിങ്ങള്‍ ഒരിക്കലും വലിക്കരുത് ..പുകവലി  ഇല്ലാത്ത 
ആദ്യ എഴുത്തുകാരനാവണം നിങ്ങള്‍ .."
ഒരിക്കല്‍ സോന അങ്ങനെ പറഞ്ഞതുകൊണ്ടാവും ഇപ്പോഴും വലിക്കാന്‍ തോന്നാതിരിക്കുന്നത് .
വീണ്ടും അവളുടെ ഓര്‍മ്മകള്‍ ..
മുഷിഞ്ഞ നോട്ടുകള്‍ കവാടത്തിലെ സ്ത്രീയുടെ കയ്യില്‍ പിടിപ്പിച്ചു ചാരായത്തിന്റെ ലഹരിയില്‍
ആസ്വദിക്കാനായി  വരാന്‍ പോകുന്ന പെണ്ണിനെ കാത്തിരിക്കുമ്പോഴും സോന നീ മാത്രം  എന്തെ
വീണ്ടും വീണ്ടും മനസ്സില്‍ കയറി വരുന്നു ...?
"ഭാഗ്യമുണ്ടെങ്കില്‍ ജീവിത വഴിത്താരയില്‍ വച്ചു എന്നെങ്കിലും കണ്ടുമുട്ടാം '
എന്ന് പറഞ്ഞു പോയ നീ ഇപ്പോള്‍ എവിടെ ആണ് സോന ?
ഈ മുംബൈ മഹാനഗരത്തിന്റെ അല്ലെങ്കില്‍ ബീഹാരിലെയോ
 മധ്യപ്രദേശിലേയോ ദല്‍ഹിയിലെയോ കൊടും തണുപ്പില്‍
 നവീന്‍ തൃപ്പാട്ടി എന്ന ഹിന്ദിക്കാരന്‍
ഭര്‍ത്താവിന്റെ പുതപ്പിനടിയില്‍ ചൂടു പിടിച്ചു കിടക്കുന്നുണ്ടാവും ,
പാവം ... ഉറങ്ങട്ടെ ..
സോന നീ എന്നോട് ക്ഷമിക്കുക ..
നീ എനിക്ക് നഷ്ട്ടപ്പെട്ടെ സപ്തംബർ  15 നു ശേഷമുള്ള ആറ് വര്‍ഷത്തെ ഓരോ രാത്രിയിലും
ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട് ..
ചാരായവും ബ്രാണ്ടിയും തലയ്ക്കു പിടിക്കുമ്പോഴും എനിക്ക് മറക്കാന്‍ കഴിയാത്ത മുഖം നിന്റേതു
മാത്രമായിരുന്നു .....
എന്നാല്‍ ഈ രാത്രിയില്‍ ഞാന്‍ നിന്നെ മറക്കാന്‍ പോകുന്നു ..
ദീപക്കിന്റെ ചാരായവും വരാന്‍പോകുന്ന പെണ്ണിന്റെ മാറിടവും നുകര്‍ന്ന് ഞാനും ആസ്വദിക്കട്ടെ  ഈ രാത്രി ..
ചാരായത്തിന്റെ ബോട്ടില്‍ തുറന്ന് അല്‍പ്പം കൂടി വായ്ക്കകത്തേക്ക് കമഴ്ത്തിയ ശേഷവും ലഹരി എന്നെ ബാധിച്ചില്ല ..
വാതില്‍ തുറന്ന് ഒരു പെണ്ണ് അകത്തേക്ക് വന്നു .
നോര്‍ത്ത് ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം  ധരിച്ചിരുന്ന അവളുടെ പൊക്കിള്‍ ചുഴി വരെ മാത്രമേ  ഞാന്‍
നോക്കിയുള്ളൂ ..
രണ്ടായിരം രൂപക്കുള്ളത് അവളില്‍ നിന്നും ലഭിക്കുമെന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ വീണ്ടും ചാരായത്തിന്റെ
ബോട്ടില്‍  തുറന്നു .
ആ ബോട്ടില്‍ കാലിയാക്കി കട്ടിലിനടിയിലേക്കു കയറ്റി വച്ചു ..
"നിങ്ങള്‍ മലയാളി ആണോ ?"
അവള്‍ ചോദിച്ചു .
വെറ്റിലകറപുരണ്ട പല്ലുകാട്ടി ചിരിച്ച് 'അതെ ' എന്ന് പറയാനാണ് തുനിഞ്ഞതെങ്കിലും ആ മുഖം
കണ്ടപ്പോള്‍ ആ ലഹരിയിലും അറിയാതെ കട്ടിലില്‍ നിന്നും എഴുന്നേറ്റു  പോയി ..
എന്നിട്ട് പതിയെ ചോദിച്ചു ..
"സോന നീ ഇവിടെ ?"
"സോറി പ്രശാന്ത് ഞാന്‍ ഇപ്പോള്‍ ഇവിടെയാണ് ..കൂടുതല്‍ ഒന്നും എന്നോട് ചോദിക്കരുത് പ്ലീസ് ....?"
അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. ..
" പതിനൊന്നു വർഷം പ്രണയിച്ചിട്ട് ആദ്യരാത്രിക്കായി കൊതിച്ചിരുന്ന എനിക്ക്
നിന്നോടോപ്പമുള്ള ഒരു രാത്രിക്ക് കൊടുക്കേണ്ടി വന്ന വില രണ്ടായിരം രൂപ ..
എന്നിട്ടും നിന്നോട് ഒന്നും ചോദിക്കരുത് അല്ലേ സോന ...?"
"പ്രശാന്ത് പ്ലീസ് !! ആ സ്നേഹം, ആത്മാർത്ഥത  എല്ലാം ഞാന്‍ മോഹിച്ചിരുന്നു ഒരിക്കല്‍ ...
പക്ഷെ എന്നെങ്കിലും എന്നെ അത് നേരിട്ടു അറിയിച്ചിരുന്നുവോ  ?
ഒരുപാടു പേരു എന്നോട് പറഞ്ഞിട്ടുണ്ട് ആ സ്നേഹത്തെ പറ്റി ,
ഒരുപാടു പേരു ചോദിച്ചിട്ടുമുണ്ട് പ്രശാന്തിന്റെ പെണ്ണല്ലേ എന്നും ?
എന്നിട്ടും ഒരിക്കലെങ്കിലും എന്തേ എന്നോട് ..?"
"നീ എനിക്കുള്ളതായിരിക്കുമെന്നു എന്‍റെ മനസ്സു പറഞ്ഞു ..
ഞാന്‍ പറയാതെ നീ എന്‍റെ മനസ്സു തിരിച്ചറിയാന്‍ ഞാന്‍ കൊതിച്ചു ..
പക്ഷെ നീ എന്നെ തോല്പിച്ചു, അന്ന് ..
ഇന്നു ഇപ്പോള്‍ രണ്ടാം തവണയും .."
"ഞാന്‍ ഒരിക്കലും പ്രശാന്തിനെ തോല്പ്പിച്ചിട്ടില്ല ..
മോഹിപ്പിച്ചു കടന്നു കളഞ്ഞിട്ടുമില്ല ..
പിന്നെ ഏതൊരു പെണ്ണും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പ്രശാന്ത് പറഞ്ഞില്ല ..
അതില്‍ ഞാന്‍ കുറ്റക്കാരിയവുന്നതെങ്ങനെ ?"
"നീ എങ്ങനെ ഇവിടെ എത്തി ..? നിന്റെ നവീന്‍ തൃപാട്ടി എവിടെ ?"
"ഹും !! ഇപ്പോഴും പ്രശാന്ത് ഓര്‍ക്കുന്നുവോ ആ പേര് ..?
ആറ് വര്ഷം കഴിഞ്ഞില്ലേ പ്രശാന്ത് ഞാന്‍ പോയിട്ട് ..?"
"വര്‍ഷങ്ങളുടെ കണക്കുകള്‍ നീ എന്നെ പഠിപ്പിക്കുന്നുവോ ?
കാലമെത്ര  കഴിഞ്ഞാലും നീ എന്‍റെ മനസ്സില്‍ ഉണ്ടാവും ..
നിന്നെ എന്‍റെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ എനിക്കാവില്ല ..
ഓരോ സപ്തംബർ 15 ഉം എന്‍റെ മനസ്സില്‍ ഒരായിരം സ്പോടനങ്ങള്‍ ഉണ്ടാക്കുന്നു ..
പറ നിനക്കെവിടെയാണ് പാളിപ്പോയത് ?"
"എവിടെ, ഇപ്പോളും അറിയില്ല പ്രശാന്ത് !!
പക്ഷെ ഒന്നെനിക്കറിയാം പാളിപ്പോയത് പ്രശാന്തിന്റെ കാര്യത്തില്‍ ആയിരുന്നു ..
ആ സ്നേഹത്തിനു നേരെ ഞാന്‍ വാശി പിടിക്കാന്‍ പാടില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു .."
"സോന !! പറ നീ ഇവിടെ എങ്ങനെ എത്തി ..?"
"സപ്തംബർ 15 നു വീട്ടുകാരെയും പ്രശാന്തിനെയും എല്ലാം ഉപേക്ഷിച്ചു വരുമ്പോള്‍
എനിക്കറിയില്ലായിരുന്നു എന്‍റെ ജീവിതം ഇവടം വരെ എത്തുമെന്ന് ..
ഏതോ നേതാവിന് സമ്മാനിക്കാന്‍ മലയാളിയായ കന്നിപെണ്ണ് അന്വേഷിച്ചിറങ്ങിയ നവീന്‍ ത്രിപാട്ടിക്കു
മുന്നിലാണ് ഞാന്‍ അകപ്പെട്ടതെന്നു മുംബൈ മഹാനഗരത്തില്‍ എത്തിയ ശേഷമാണു ഞാന്‍ അറിഞ്ഞത് ..
അന്ന് നേതാവിന്റെ മുറിയിലേക്ക് എന്നെ കയറ്റിവിട്ട തൃപാട്ടിയെ പിന്നെ ഞാന്‍ കാണുന്നത് ഒരു മറാട്ടി
പത്രത്തിന്റെ ആദ്യ പേജില്‍ അച്ചടിച്ചു വന്ന ഫോട്ടോയില്‍ ആണ് ..
പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായി തിരഞ്ഞെടുത്തു എന്ന വാര്‍ത്തയോടൊപ്പം ..
എന്നെ നേതാവിന് സമ്മാനിച്ചതിന് കിട്ടിയ പ്രതിഫലം ..
പിന്നെ കുറേക്കാലം ആ നേതാവിന് മാത്രമായി എന്നെ ഇവിടെ നിര്‍ത്തി ഇപ്പോള്‍ എല്ലാവരും .."
അവളുടെ തൊണ്ടയിടറി ..
നാടന്‍ ചാരായത്തിന്റെ അവസാന ബോട്ടിലിന്റെ അടപ്പും എനിക്ക് തുറക്കേണ്ടി വന്നു ..
"പ്രശാന്ത് ഒരുപാടു മദ്യപിച്ചിരിക്കുന്നു .."
അല്പം പരിഭവത്തോടെ പഴയ സോനയുടെ ഭാവത്തില്‍ അവള്‍ പറഞ്ഞു ..
"എന്തേ ഈ മദ്യത്തിന്റെ മണം നിനക്കു ഇഷ്ട്ടക്കേടുകള്‍ ഉണ്ടാക്കുന്നുവോ ?"
"സിഗാറിന്റെയും വിസ്കിയുടെയും മണമില്ലാത്ത ഒരു രാത്രിപോലും കഴിഞ്ഞ ആറ് വര്ഷമായി എന്‍റെ ജീവിതത്തില്‍ ഇല്ല ..
പിന്നെ അല്ലേ നാടന്‍ ചാരായത്തിന്റെ നേര്‍ത്ത ഗന്ധം എന്നെ അലോസരപ്പെടുത്താന്‍ ..
പിന്നെ സിഗരറ്റിന്റെ ഗന്ധം പ്രശാന്തില്‍ നിന്നും ഒരിക്കലും വരില്ലല്ലോ .."
ഒരു നേര്‍ത്ത പുഞ്ചിരിയോടെ ഞാന്‍ എന്‍റെ പഴയ കൂട്ടുകാരിയെ നോക്കി ..
അവള്‍ തുടര്‍ന്നു ..
"ആരും ചോദിച്ചില്ലേ പ്രശാന്ത് എന്തേ സിഗരറ്റ് വലിക്കാത്തത് എന്ന് .."
"ഹും !! ചോദിച്ചു .. ഒരുപാടു പേര്‍ ..ആര്‍ക്കും വെക്തമായ ഉത്തരം കൊടുക്കാതെ എന്‍റെ സ്വകാര്യ
രഹസ്യമായി ഞാനിപ്പോഴും അത് കൊണ്ടു നടക്കുന്നു ..."
"ലോകം ആരാധിക്കുന്ന ഒരു എഴുത്തുകാരനില്‍ നിന്നും ഒരു ദുശ്ശീലത്തെ 
ഒഴിവാക്കാന്‍ മാത്രമായിരുന്നു  എന്‍റെ നിയോഗം ..."
മനസ്സിന്‍റെ കടിഞ്ഞാണ്‍ നഷ്ട്ടപെടുന്ന പോലെ തോന്നിയപ്പോള്‍ ഞാന്‍
വീണ്ടും ചാരായത്തെ കൂട്ടുപിടിച്ചു ..
"സമയം പോകുന്നു ...പ്രശാന്ത് എന്താ ഞാന്‍ .......?"
കണ്ണുകള്‍ ഇറുക്കി അടച്ച് ഞാന്‍ പതിയെ വിളിച്ചു ,
"സോന "
"ഞാനിന്നു പഴയ സോന അല്ല ..എന്‍റെ ഒരു രാത്രിക്ക് രണ്ടായിരത്തില്‍ അധികം വിലവരും ..
വെറുതെ പണം ..."
" ഒരു ജീവിതം നിനക്കായ്‌ നഷ്ട്ടപെടുത്തിയവനാണ് ഞാന്‍ ..
നിന്‍റെ നഷ്ട്ടത്തെ ഓര്‍ത്തു ഇപ്പോളും ജീവിക്കുന്നവനാണ് ഞാന്‍ ..
പിന്നെ അല്ലേ നീ പറഞ്ഞ രണ്ടായിരം രൂപ .."
പിന്നെ കുറച്ചു സമയം അവള്‍ ഒന്നും പറഞ്ഞില്ല , ഞാനും ..
"ഈ മുംബൈ നഗരത്തില്‍ എന്തിന് വന്നു ..?"
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു ..
"ഒരു അവാര്‍ഡ് ദാന ചടങ്ങ് ..നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ എഴുതിക്കൂട്ടിയ വട്ടിനു എനിക്ക് കിട്ടിയ പ്രതിഫലം 
വാങ്ങാന്‍ വന്നതാണ്‌ ഞാന്‍ .."
"പ്രശാന്ത് ഒന്നും മറന്നില്ല ഇപ്പോളും .., ഈ ഒരുപാടു വൈകിയ വേളയിലും അല്ലേ ?"
"വൈകിയെന്നു ആരു പറഞ്ഞു ,നമുക്കു പോകാം ..
നിന്നെയും എന്നെയും തിരിച്ചറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് .."
"ഒരുപാടു വലിയ ഒരു എഴുത്തുകാരന്റെ ഈ വാക്കുകള്‍ എന്നില്‍ പുച്ഛം ശ്രിഷ്ട്ടിക്കുന്നു ...!!"
"നീ പറഞ്ഞ എഴുത്തുകാരന്‍ എന്ന നിലയിലും
ലോക പരിചയം ഉള്ളതുകൊണ്ടും
തന്നെയാ മനസ്സില്‍ തട്ടി അങ്ങനെ പറഞ്ഞത് .
എന്നേക്കാള്‍ ലോക പരിചയമൊന്നും  നിനക്കില്ലലോ "
"ലോകപരിചയം!!!!! , കുത്തിനോവിക്കുന്ന ചോദ്യങ്ങളുമായി എത്തുന്ന മലയാളി ,
വെളുപ്പിനെ ആക്രാന്തത്തോടെ കാണുന്ന തമിഴന്‍ ,
സിഗാറും മദ്യവും പോലെ പെണ്ണും ലഹരിയാണെന്ന് കരുതുന്ന ഹിന്ദിക്കാരന്‍ ..
സെക്സില്‍ പുതിയ അടവുകളുമായെത്തുന്ന  വിദേശി ..
ഇവരോടൊപ്പം കിടന്ന ലോക പരിചയം പോരേ ...?"
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ബോട്ടില്‍   വായിലേക്ക് കമഴ്ത്തി  .
"ഒരു തരത്തില്‍ നോക്കിയാല്‍ വിദേശികള്‍ ആണ് നല്ലത് .
ഭാഷ അറിയില്ലെന്ന് പറഞ്ഞു യന്ത്രം  പോലെ കിടന്നു കൊടുത്താല്‍ മതി . ഇവിടുള്ളവ്ര്‍ക്ക്........."
"സോനാ !!"
അല്‍പ്പം ഉച്ചത്തില്‍ വിളിച്ചതുകൊണ്ടാവണം അവള്‍ ഇടയ്ക്ക് നിര്‍ത്തി ..
"നീ എന്നെ ഓര്‍ത്തിരുന്നുവോ എപ്പോഴെങ്കിലും ..?"
ഇല്ല പ്രശാന്ത് ... ഞാന്‍ നിങ്ങളെ ഓര്‍ക്കാന്‍ ശ്രേമിച്ചിരുന്നില്ല ..
ഒരിക്കലും ..ഞാന്‍ പറഞ്ഞില്ലേ എനിക്ക് പാളിപ്പോയതും അവിടെയായിരുന്നു ..
നീ എനിക്കെന്‍റെ കളിക്കൂട്ടുകാരന്‍ മാത്രമായിരുന്നു .."
"പണ്ടെപ്പോഴോ ഞാന്‍ ചോദിക്കാന്‍ മറന്നുപോയത് ,
അല്ലെങ്കില്‍ ചോദിക്കാന്‍ കഴിയാതെ പോയത് ,
ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ ..
കഴിഞ്ഞതെല്ലാം ഒരു പാഴ്കിനാവുപോലെ മറന്നു വരുന്നോ എന്‍റെ കൂടെ ...?
കാരണം ഇപ്പോഴും ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു പഴയ സോനയോടുള്ള അതെ ഇഷ്ട്ടം ..."
"ഇല്ല പ്രശാന്ത് ഞാനില്ല ...
ഇനി ഒരിക്കലും ചോദിക്കുകയും അരുത് ..
അങ്ങനെ ചിന്തിക്കുകയും അരുത് ..
പ്രശാന്ത് ജീവിച്ച് തുടങ്ങണം ...എന്നെ മറന്ന് ..
എന്നെ ഒരിക്കലും ഓര്‍ക്കാതെ ..."
"ഇല്ല ഇനി ഇത്തരം ചോദ്യങ്ങളുമായി ഞാന്‍ വരില്ല ..
പിന്നെ നിന്നെ മറക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ശ്രമിക്കട്ടെ  ..
എന്നാല്‍ ഇനി കണ്ടുമുട്ടില്ലെന്ന ഉറപ്പില്‍ ഞാന്‍ യാത്ര പറയട്ടെ ...."
പതിയെ എഴുനേറ്റ് വാതില്‍ക്കലേക്ക്‌ നടന്നു ..
ഒരു രാത്രി മുഴുവന്‍ ചുവരില്‍ ചാരി നിന്ന അവള്‍ അടുത്തേക്ക് വന്നു ..
"ഇതുവരെ വന്നതിലും വലിയ ദുരന്തങ്ങള്‍ ഇനി വരാനില്ല ..
എങ്കിലും മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ..
ജീവിതം മടുത്തെന്നു തോന്നുമ്പോള്‍ ...
അല്ലെങ്ങില്‍ ........."
അവളുടെ തൊണ്ടയിടറി .
"അല്ലെങ്കില്‍ ...?"
എന്‍റെ ചുണ്ടുകള്‍ അനങ്ങി .എങ്കിലും ശബ്ദം പുറത്തു വന്നില്ല ...
"... അല്ലെങ്കില്‍ ഒരിറ്റു സ്നേഹം വേണമെന്നു തോന്നുമ്പോള്‍ ഞാന്‍ വിളിച്ചോട്ടെ ,
എന്‍റെ ഈ പഴയ ചങ്ങാതിയെ ..?"
"നിനക്കു വിളിക്കാന്‍ വേണ്ടി മാത്രം  ,
അല്ലെങ്കില്‍ എന്നെങ്കിലും നീ വിളിക്കുമെന്ന് കരുതി മാത്രം  ..
ഞാന്‍ ഇപ്പോളും ആ പഴയ നമ്പര്‍ തന്നെ കൊണ്ടു നടക്കുന്നു ...
നിനക്കു വിളിക്കാം എപ്പോള്‍ വേണമെങ്കിലും ....."
അതും പറഞ്ഞു വാതില്‍ തുറന്ന് പുറത്തു കടന്നു ഞാന്‍ നടന്നു .
വാതില്‍ക്കല്‍ ഇരുന്ന കാവല്‍ക്കാരന്‍ ഒരു ചെറു പുഞ്ചിരിയോടെ കൈ നീട്ടിയപ്പോള്‍
പോക്കറ്റില്‍ നിന്നും ഒരു നോട്ട് എടുത്തു അയാള്‍ക്ക് കൊടുത്ത്
നടപ്പാതയിലേക്കു ഇറങ്ങുബോള്‍ മനസ്സിലെ സ്വപ്‌നങ്ങൾ  മുഴുവന്‍ മരിച്ചിരുന്നു ..
************************************* "

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...