ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുക എന്ന പ്രയോഗം നമ്മൾ കേൾക്കാറുണ്ടങ്കിലും അത്തരം ഒരവസ്ഥയിൽ നമ്മൾ എത്താറുളളത് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ്. എൻറെ അത്തരം ഒരു അനുഭവം ഇതാ,
ഞാനും ഒരു കൂട്ടുകാരനും അപരിചിതരായ അമ്പത്പേരുമായി രണ്ടു ദിവസത്തെ ശബരിമലയാത്രയിലായിരുന്നു. യാത്രക്കിടയിലെ ചെറിയ ഇടവേളകളിൽ മറ്റുളളവരെ പരിചയപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ വിനോദം.
നമ്മളെല്ലാവരും തന്നെ ഇത്തരത്തിൽ പരിചയപ്പെടുമ്പോൾ ആ വ്യക്തി നമ്മുടെ വീടിൻറ ഏകദേശം അടുത്തുളളത് ആണ് എങ്കിൽ ഒരു നീലച്ചായമടിച്ച വീടല്ലേ , രണ്ടാഴ്ച മുമ്പ് അവിടെ ഒരു പൈപ്പ് പൊട്ടിയിരുന്നില്ലേ , കഴിഞ്ഞവർഷം ഓട്ടോയും ബൈക്കും ഇടിച്ചത് അതിനടുത്തല്ലേ എന്നൊക്കെ ചോദിച്ച് അയാളുടെ വീട് നമുക്കറിയാം എന്ന് അയാളെ കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിക്കാറുണ്ടല്ലോ. അതിനുവേണ്ടി അയാളുടെ ഡാറ്റ മാക്സിമം ചോദിക്കുകയും ചെയ്യും.
അത്തരത്തിലുളള ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധനുമായി എൻറെ കൂട്ടുകാരൻറെ പരിചയപ്പെടൽ ആണ് എന്നെ ആദ്യം പറഞ്ഞ അവസ്ഥയിൽ എത്തിച്ചത്.
തൻറേതല്ലാത്ത കാരണത്താൽ പുളേളാടനുമായുളള സൗഹൃദബന്ധം വേർപെടുത്തിയ യുവാവ് പുതിയ കൂട്ടുകാരനെ തേടുന്നു എന്ന് അവൻ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടാതിരിക്കാൻ അവൻറെ പേര് വെളിപ്പെടുത്തുന്നില്ല.
കൂട്ടുകാരൻ : " അച്ഛാച്ഛൻറെ സ്ഥലം എവിടാ ? "
വൃദ്ധൻ : " കാട്ടുശ്ശേരി. "
കൂട്ടുകാരൻ : "ഞങ്ങള് അതിനടുത്താ, പുളേളാട് . കാട്ടുശ്ശേരിയില് എവിടെ ? "
വൃദ്ധൻ : " ആ വേല കഴിക്കുന്ന അമ്പലം ഇല്ലേ, അതിൻറ പടിഞ്ഞാറായിട്ട് വരും "
കൂട്ടുകാരൻ : " സ്കൂളിൻറെ സൈഡില് കൂടി പോണ ആ കോളനി ആണോ ? "
വൃദ്ധൻ : " അതെ അതെ അതുതന്നെ "
കൂട്ടകാരൻ : " അവിടെ ആരുടെ മകനാ ?!!!! "
ആ വൃദ്ധൻറ മുഖത്തുണ്ടായ ആശ്ചര്യവും(എന്നെയേ അറിയാല്ലാ പിന്നെയല്ലേ എൻറ അച്ഛനെ) അവൻറെ മുഖത്ത് കണ്ട ആകാംഷയും കൂടിയായപ്പൊ എനിക്ക് ചിരി അടക്കാനായില്ല. ജനാർധനൻ കണ്ടിരുന്നേൽ എന്നെ കരിവീപ്പയിലിട്ട് ഉരുട്ടി എടുത്തേനേ, അമ്മാതിരി ചിരി.
No comments:
Post a Comment